പ്രായം വെറുമൊരു അക്കമാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പലതവണ തെളിയിച്ചതാണ്. പന്തടക്കവും മെയ്‍വഴക്കവും കൈമുതലാക്കി മൈതാനത്ത് ഇപ്പോഴും റെണാൾഡോ ഫുട്ബോൾ കൊണ്ട് മായാജാലം തീർക്കുന്നു. നാൽപ്പത്തിയൊന്നാം വയസ്സിലും തന്റെ കരിയറിലെ ഏറ്റവും വലിയ മൂന്ന് വെല്ലുവിളികൾ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് പോർച്ചുഗീസ് ഇതിഹാസം. വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നവർക്ക് മറുപടിയെന്നോണം, ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും സവിശേഷമായ നേട്ടങ്ങളിലേക്കാണ് റെണാൾഡോ ഇപ്പോൾ കണ്ണുവെക്കുന്നത്.
സ്വപ്ന കിരീടം: ലോകകപ്പ്
തന്റെ കരിയറിൽ ഇനിയും എത്തിപ്പിടിക്കാനാവാത്ത ഏക കിരീടം ലോകകപ്പാണ്. ലയണൽ മെസ്സിയുടെ ഷെൽഫിലുള്ള ആ സുവർണ്ണ ട്രോഫി ഇത്തവണ അമേരിക്കയിൽ നടക്കുന്ന ലോകകപ്പിലൂടെ സ്വന്തമാക്കുക എന്നതാണ് റൊണാൾഡോയുടെ ആദ്യ ലക്ഷ്യം. ചരിത്രത്തിൽ ഇതുവരെ കിരീടം നേടാൻ കഴിയാത്ത പോർച്ചുഗൽ ടീമിനെ സംബന്ധിച്ചിടത്തോളം ഇത് കടുത്ത വെല്ലുവിളിയാണ്. 1966-ലും 2006-ലും സെമി ഫൈനലിൽ എത്തിയതാണ് അവരുടെ ഏറ്റവും വലിയ നേട്ടം. എങ്കിലും 2016-ൽ യൂറോ കപ്പിൽ അപ്രതീക്ഷിത കുതിപ്പ് നടത്തി കിരീടം ചൂടിയ ചരിത്രം പോർച്ചുഗലിനുണ്ട്. മുൻപത്തെ അത്ര വേഗതയില്ലെങ്കിലും ഇപ്പോഴും ടീമിന്റെ നിർണ്ണായക ശക്തിയായി താരം തുടരുന്നുണ്ട്.
1,000 ഗോൾ എന്ന വിസ്മയം
ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോയുടെ പ്രധാന ലക്ഷ്യം 1,000 ഔദ്യോഗിക ഗോളുകൾ എന്ന മാന്ത്രിക സംഖ്യയാണ്. നിലവിൽ 970 ഗോളുകൾ സ്വന്തം പേരിലുള്ള ഈ അൽ നസർ താരം റെക്കോർഡുകൾ ഭേദിക്കാനുള്ള കഠിനമായ ദാഹത്തിലാണ്. അതേസമയം, 905 ഗോളുകളുമായി തൊട്ടുപിന്നിലുള്ള മെസ്സി ഈ റെക്കോർഡിനായി വലിയ ആവേശം കാണിക്കുന്നില്ല. കഴിഞ്ഞ ആഴ്ച പോലും സഹതാരത്തിനായി പെനാൽറ്റി വിട്ടുനൽകിയ മെസ്സിയുടെ മനോഭാവമല്ല റൊണാൾഡോയ്ക്ക്. ആയിരം തികയ്ക്കുക എന്നത് റൊണാൾഡോയെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നമാണ്.
'ലെയ്‌ബ്രോൺ' മോഡൽ: മകനോടൊപ്പം കളിക്കളത്തിലേക്ക്
ഫുട്ബോൾ ലോകത്തെ ഏറ്റവും പുതിയ ആവേശം ക്രിസ്റ്റ്യാനോയും മകൻ ക്രിസ്റ്റ്യാനോ ജൂനിയറും ഒരുമിച്ച് മൈതാനത്തിറങ്ങുമോ എന്നതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. എൻബിഎ താരം ലെയ്‌ബ്രോൺ ജയിംസും മകൻ ബ്രോണിയും ഒരുമിച്ച് കളിക്കുന്നത് പോലെ, ക്രിസ്റ്റ്യാനോ ജൂനിയറെ അൽ നസർ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നൽകാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ജൂണിൽ 16 വയസ്സ് തികയുന്ന മകനോടൊപ്പം പ്രൊഫഷണൽ ഫുട്ബോൾ കളിക്കുക എന്നത് റൊണാൾഡോയുടെ വലിയ ആഗ്രഹമാണ്. ചരിത്രത്തിൽ അപൂർവ്വമായ ഈ അച്ഛൻ-മകൻ പോരാട്ടം യാഥാർത്ഥ്യമായാൽ അത് ഫുട്ബോൾ ചരിത്രത്തിലെ അവിസ്മരണീയ നിമിഷമായി മാറും.
ക്രിസ്റ്റ്യാനോയും മകൻ ക്രിസ്റ്റ്യാനോ ജൂനിയറും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.