അമേരിക്കന്‍ മണ്ണില്‍ ഇന്ത്യ–വിന്‍ഡീസ് പോരാട്ടം; ആദ്യ 20 ട്വന്‍റി ഇന്ന് രാത്രി 7.30ന്

ഫ്ളോറിഡ: ക്രിക്കറ്റിന് വേരുറപ്പില്ലാത്ത അമേരിക്കയില്‍ ‘മാര്‍ക്കറ്റ്’ പിടിക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യ-വെസ്റ്റിന്‍ഡീസ് 20ട്വന്‍റി പരമ്പരക്ക് ശനിയാഴ്ച തുടക്കമാകും. ഫ്ളോറിഡയിലെ സെന്‍ട്രല്‍ ബ്രൊവാര്‍ഡ് റീജനല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച നടക്കും. അമേരിക്കന്‍ മണ്ണില്‍ ആദ്യമായാണ് ഇന്ത്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നത്. കേവലം പ്രദര്‍ശന മത്സരമാകാതിരിക്കാന്‍ ഇരു ടീമുകളും മികച്ച സംഘങ്ങളെയാണ് കളത്തിലിറക്കുക. വെസ്റ്റിന്‍ഡീസ് പര്യടനത്തിന് ശേഷം ഇന്ത്യന്‍ ടീം നേരെ അമേരിക്കയിലേക്കാണ് പോയത്. ടെസ്റ്റ് ടീമില്‍ ഇല്ലാതിരുന്ന നായകന്‍ ധോണിയും പേസ് ബൗളര്‍ ബുംറയും ബുധനാഴ്ച ടീമിനൊപ്പം ചേര്‍ന്നു. അനില്‍ കുംബ്ളെ പരിശീലകനായ ശേഷം നടക്കുന്ന ആദ്യ ട്വന്‍റി20 പരമ്പരയാണിത്. ധോണിയും കുംബ്ളെയും ഒരുമിക്കുന്ന ആദ്യ പരമ്പര എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

സീനിയര്‍ താരങ്ങളായ യുവരാജും റെയ്നയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത്, കോഹ്ലി, ധോണി, ജദേജ, ഷമി എന്നിവര്‍ ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് കരുതുന്നു. അതേസമയം, ടെസ്റ്റ് ടീമില്‍ ഇല്ലാതിരുന്ന ക്രിസ് ഗെയിലും പൊള്ളാര്‍ഡും ബ്രാവോയുമടക്കമുള്ള താരങ്ങള്‍ തിരിച്ചത്തെുന്നതോടെ നിലവിലെ ലോക ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസ് ശക്തിയാര്‍ജിക്കും. ടെസ്റ്റിലെ പോലെ ഏകപക്ഷീയ മത്സരങ്ങളാവില്ല ട്വന്‍റിയിലേതെന്ന് ഇന്ത്യക്കുമറിയാം.

ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ കണ്ണീര്‍ വീഴ്ത്തിയതിന് പകരം ചോദിക്കാനുള്ള അവസരംകൂടിയാണിത്. നായകനായിരുന്ന ഡാരന്‍ സമിയെ പുറത്താക്കിയശേഷം കാര്‍ലോസ് ബ്രാത്വെയ്റ്റിന്‍െറ നായകത്വത്തില്‍ ആദ്യമായാണ് വിന്‍ഡീസ് ഇറങ്ങുന്നത്.
ഐ.സി.സി അംഗീകാരമുള്ള ഏക അമേരിക്കന്‍ സ്റ്റേഡിയമാണ് ഫ്ളോറിഡയിലേത്. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ആറ് മത്സരങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. വിന്‍ഡീസ് ടീമിലെ ഭൂരിപക്ഷം താരങ്ങളും കളിച്ച് പരിചയമുള്ള മൈതാനമാണ് ഫ്ളോറിഡയിലേത്. ബേസ് ബാളും ബാസ്കറ്റ് ബാളും ഇഷ്ടപ്പെടുന്ന അമേരിക്കക്കാര്‍ ക്രിക്കറ്റിനെ എങ്ങനെ സ്വീകരിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് കായികലോകം. ഫ്ളോറിഡയില്‍ ഇന്ത്യക്കാര്‍ ഏറെയുള്ളതിനാല്‍ ടീമിന് മികച്ച ഗ്രൗണ്ട് സപ്പോര്‍ട്ട് കിട്ടുമെന്നും കരുതുന്നു.

ടീം ഇവരില്‍നിന്ന്: ഇന്ത്യ- ധോണി (ക്യാപ്റ്റന്‍), രോഹിത്, ധവാന്‍, കോഹ്ലി, രഹാനെ, രാഹുല്‍, ബിന്നി, ജദേജ, അശ്വിന്‍, ഭുവനേശ്വര്‍, ഷമി, ബുംറ, ഉമേഷ് യാദവ്, മിശ്ര. വെസ്റ്റിന്‍ഡീസ്- കാര്‍ലോസ് ബ്രാത്വെയ്റ്റ് (ക്യാപ്റ്റന്‍), ഗെയില്‍, ചാള്‍സ്, ഫ്ളെച്ചര്‍, സാമുവല്‍സ്, ബ്രാവോ, പൊള്ളാര്‍ഡ്, റസല്‍, ബദ്രി, നരെയ്ന്‍, ലൂയിസ്, ഹോള്‍ഡര്‍, സിമ്മണ്‍സ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.