ഹൃദയം ചതിച്ചു, ടെയ്ലര്‍ കളി മതിയാക്കി

ലണ്ടന്‍: വെറും 27ാമത്തെ വയസ്സില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കേണ്ടിവരുമെന്ന് ജെയിംസ് ടെയ്ലര്‍ സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല. അതും കരിയറില്‍ ഉദിച്ചുയരുന്നതിനിടയില്‍. അതിവേഗത്തില്‍ പാഞ്ഞുവന്ന പന്തുകള്‍ അതിനെക്കാള്‍ വേഗത്തില്‍ അടിച്ചുപരത്തിയപ്പോള്‍ പോലും പതറാതിരുന്ന ഹൃദയം ഇപ്പോള്‍ ടെയ്ലറെ ചതിച്ചിരിക്കുന്നു. ഹൃദയത്തിന് സംഭവിച്ച ഗുരുതരമായ അസുഖമാണ് ഇംഗ്ളണ്ട് ക്രിക്കറ്റ് ടീമിന്‍െറ ഭാവിവാഗ്ദാനമായ ജെയിംസ് ടെയ്ലറിന്‍െറ ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്. നോട്ടിങ്ഹാംഷെയര്‍ കൗണ്ടി ക്ളബിന്‍െറ കളിക്കാരനായ ടെയ്ലറുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും ഏതാനും ദിവസത്തിനുള്ളില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകുമെന്നും ക്ളബിന്‍െറ വെബ്സൈറ്റിലൂടെയാണ് സ്ഥിരീകരിച്ചത്. ആഴ്സനലിന്‍െറ കളിക്കാരനായ ഇംഗ്ളീഷ് ഫുട്ബാളര്‍ ഫാബ്രിസ് മുആംബക്കും സമാനമായ അസുഖമായിരുന്നുവെന്നും വെബ്സൈറ്റ് പറയുന്നു.
ഏഴ് ടെസ്റ്റുകളിലെ 13 ഇന്നിങ്സുകളില്‍ ടെയ്ലര്‍ ഇംഗ്ളണ്ടിനെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ഒരു അര്‍ധ സെഞ്ച്വറിയടക്കം 312 റണ്‍സാണ് നേടിയത്. എന്നാല്‍, ഏകദിനത്തില്‍ മികച്ച ആവറേജാണ് ടെയ്ലറിന്‍െറത്. 27 ഏകദിനങ്ങളില്‍നിന്ന് ഒരു സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയുമടക്കം 887 റണ്‍സ് സ്കോര്‍ ചെയ്തിട്ടുണ്ട്. 42.27 ആണ് ആവറേജ്. കഴിഞ്ഞ സീസണില്‍ ഇംഗ്ളണ്ടിനായി മികച്ച മൂന്നാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനും ജെയിംസ് ടെയ്ലറായിരുന്നു. കഴിഞ്ഞ നവംബറില്‍ ദുബൈയില്‍ പാകിസ്താനെതിരെയാണ് ടെയ്ലര്‍ അവസാനമായി ഏകദിനം കളിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.