ബംഗളൂരു: ഏഷ്യ-ഓഷ്യാനിയ അൾട്രാ റൺ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ഇന്ത്യക്ക് സ്വർണം. ശനിയാഴ്ച രാവിലെ എട്ടു മുതല്‍ ഞായറാഴ്ച രാവിലെ എട്ടു വരെ ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പുരുഷ ടീമാണ് സ്വര്‍ണം നേടിയത്. ശക്തമായ മത്സരം കാഴ്ച്ചവെച്ച ഇന്ത്യന്‍ വനിത ടീം 570.70 കി.മീ പ്രകടനത്തോടെ വനിത ടീം വെള്ളി സ്വന്തമാക്കി. അമര്‍ സിങ് ദേവന്ദയുടെ നേതൃത്വത്തില്‍ ഇറങ്ങിയ പുരുഷ ടീം നിശ്ചിത 24 മണിക്കൂറിനുള്ളില്‍ ആകെ 739.959 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് നേട്ടം കൊയ്തത്. അമര്‍ സിങ് 258.418 കിലോമീറ്റര്‍ ദൂരത്തോടെ ചാമ്പ്യന്‍ഷിപ്പിലെ മികച്ച വ്യക്തിഗത പ്രകടനം നടത്തി. സൗരവ് കുമാര്‍ രഞ്ജന്‍ (242.564), ജീനോ ആന്റണി (238.977) എന്നിവരും ഇന്ത്യയുടെ നേട്ടത്തിന് കരുത്ത് പകര്‍ന്നു. ആസ്ട്രേലിയ (628.405), ചൈനീസ് തായ്‌പേയ് (563.591) ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. 607.63 കിലോമീറ്റര്‍ ദൂരം പിന്നിട്ട ആസ്ട്രേലിയയാണ് വനിത വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത്.
529.082 പോയന്റുമായി ചൈനീസ് തായ്‌പേയ് മൂന്നാം സ്ഥാനത്തെത്തി. വനിത വ്യക്തിഗത വിഭാഗത്തില്‍ തായ്‌പേയിയിയുടെ കുവാന്‍ ജു ലിന്‍ (216.877 കി.മീ) ഒന്നാം സ്ഥാനം നേടി. ആസ്ട്രേലിയയുടെ കാസി കോഹന്‍ (214.990), അലിസിയ ഹെറോണ്‍ (211.442) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.