മൗറീന്യോയുടെ കീഴിൽ റയലിന് വിജയത്തുടക്കം; എസ്പാനിയോളിനെ തോൽപിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

കാറ്റലോണിയ: ഹോസെ മൗറീന്യോയുടെ കീഴിലിറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ വിജയക്കുതിപ്പുമായി റയൽ മാഡ്രിഡ്. എസ്പാനിയോളിനെതിരായ ലാലിഗ പോരാട്ടത്തിൽ 90-ാം മിനിറ്റിൽ പിറന്ന വിജയഗോളിന്റെ കരുത്തിലാണ് റയൽ മാഡ്രിഡ് വിജയം പിടിച്ചെടുത്തത്.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ആർദ ഗുലറുടെ ഫ്രീ കിക്കിൽ നിന്ന് ഹെഡറിലൂടെ ജൂഡ് ബെല്ലിങ്ഹാമാണ് റയലിനായി ആദ്യം ലക്ഷ്യം കണ്ടത്. എന്നാൽ 30-ാം മിനിറ്റിൽ ജാവി ഹെർണാണ്ടസിന്റെ പാസിൽ നിന്ന് പുതിയ സൈനിങ് ആയ കാലയിലൂടെ എസ്പാനിയോൾ ഒപ്പമെത്തി.

മുഴുവൻ സമയവും കളി നിയന്ത്രിച്ച റയൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾമാത്രം പിറന്നില്ല. ബെല്ലിങ്ഹാമിന്റെ ഒരു ശക്തമായ ഹെഡർ ഗോൾകീപ്പർ മാർക്കോ ദിമിത്രോവിച് ക്രോസ്ബാറിലേക്ക് തട്ടിമാറ്റി. ഫെഡറിക്കോ വാൽവെർദെയുടെ ഷോട്ട് പോസ്റ്റിലിടിച്ചും മടങ്ങി.

ഒടുവിൽ രണ്ടാം പകുതിയിൽ പകരക്കാരെ ഇറക്കി മൗറീന്യോ നടത്തിയ തന്ത്രങ്ങളാണ് റയലിന് തുണയായത്. അരങ്ങേറ്റക്കാരനായ കാർലോസ് എസ്പിയുമായാണ് വിജയഗോൾ പിറന്നത്. യാൻ ഡിയോമാണ്ടെ നൽകിയ പന്ത് കിലിയൻ എംബാപ്പെയിലൂടെ ബോക്സിൽ ലഭിക്കുകയും, അത് കൃത്യമായി വലയിലെത്തിച്ച് എസ്പി റയലിന്റെ വിജയമുറപ്പിക്കുകയുമായിരുന്നു. പുതിയ സൈനിങ്സായ യാൻ ഡിയോമാണ്ടെ, മാർക്ക് കുക്കുറെയ്യ എന്നിവരും മത്സരത്തിൽ കളത്തിലിറങ്ങി.

മൂന്ന് വർഷത്തെ കരാറിലാണ് മൗറീന്യോ ജൂലൈയിൽ റയൽ പരിശീലകനായി ചുമതലയേറ്റത്. പ്രഥമ ഘട്ടത്തിൽ 2010 മുതൽ മൂന്ന് സീസണുകളിലായി റയലിനെ പരിശീലിപ്പിച്ച മൗറീന്യോ ലാ ലിഗ കിരീടവും കോപ ഡെൽ റേയും സൂപ്പർ കപ്പും നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലും കിരീടങ്ങളൊന്നും നേടാനാവാതെ വന്നതിനെ തുടർന്നാണ് സബീ അലോൺസോയ്ക്ക് പകരം മൗറീന്യോ വീണ്ടും ക്ലബ്ബിലെത്തിയത്.

Tags:    
News Summary - Late Winner Secures Victory for Jose Mourinho in Real Madrid Return Against Espanyol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.