ഫൈനൽ മത്സരത്തിന് ശേഷമുണ്ടായ കൈയ്യാങ്കളി

ലോകകപ്പ് ഫൈനലിലെ കൈയാങ്കളി: പരേഡെസിന് 10 മത്സരങ്ങളിൽ വിലക്ക്, അർജന്‍റീനക്ക് വൻ പിഴ ചുമത്തി ഫിഫ

ലോകകപ്പ് ഫൈനലിന് ശേഷം മൈതാനത്തുണ്ടായ കൈയ്യാങ്കളിയെത്തുടർന്ന് അർജന്റീന താരങ്ങൾക്കും സ്പാനിഷ് മിഡ്ഫീൽഡർ ഗാവിക്കുമെതിരെ ഫിഫയുടെ കടുത്ത ശിക്ഷാനടപടി. സംഭവങ്ങൾ പരിശോധിച്ച ഫിഫ ഡിസിപ്ലിനറി കമ്മിറ്റി സംഘർഷത്തിന് തുടക്കമിട്ട ലിസാൻഡ്രോ പരേഡെസിന് 10 മത്സരങ്ങളിൽ വിലക്കും 77,000 യൂറോ പിഴയും വിധിച്ചു. മറ്റൊരു അർജന്‍റീന താരമായ നഹുവൽ മൊളീനയ്ക്ക് 7 മത്സര വിലക്കും 77,000 യൂറോ പിഴയുമാണ് ശിക്ഷ. അസിസ്റ്റന്റ് കോച്ച് റോബർട്ടോ അയാളയ്ക്ക് 3 മത്സര വിലക്കും 25,000 യൂറോ പിഴയും ലഭിച്ചപ്പോൾ, തിയാഗോ അൽമാഡ, സ്പാനിഷ് താരം ഗാവി എന്നിവർക്ക് 1 മത്സര വിലക്കും 25,000 യൂറോ വീതം പിഴയും ചുമത്തി. വിലക്ക് ലഭിച്ചതോടെ സെപ്റ്റംബർ 26-ന് വെംബ്ലിയിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീഗ് പോരാട്ടം ഗാവിക്ക് നഷ്ടമാകും. ഫിഫ ഡിസിപ്ലിനറി കോഡ് ആർട്ടിക്കിൾ 69 അനുസരിച്ച് എല്ലാ കളിക്കാരുടെയും വിലക്ക് അവരുടെ ദേശീയ ടീമിന്റെ അടുത്ത ഔദ്യോഗിക മത്സരങ്ങളിലാണ് പ്രാബല്യത്തിൽ വരിക.

താരങ്ങൾക്കുള്ള വ്യക്തിഗത ശിക്ഷകൾക്ക് പുറമെ അർജന്റീന ഫുട്ബോൾ അസോസിയേഷനും (AFA) ഫിഫയുടെ നടപടി നേരിടേണ്ടിവന്നു. എ.എഫ്‌.എയ്ക്ക് വലിയ തുക പിഴ ചുമത്തിയതിനൊപ്പം അർജന്റീനയുടെ അടുത്ത രണ്ട് ഹോം മത്സരങ്ങൾ സ്റ്റേഡിയത്തിന്റെ 50 ശതമാനം സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിച്ച് നടത്താനും നിർദേശമുണ്ട്. സെമിഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ശേഷം അർജന്റീന താരങ്ങൾ "ലോസ് മാൽവിനാസ് സൺ അർജന്റീനാസ്" (ഫാക്ക്‌ലാൻഡ്സ് അർജന്റീനയുടേതാണ്) എന്ന രാഷ്ട്രീയ ബാനർ പ്രദർശിപ്പിച്ചതും, അർജന്റീനിയൻ ആരാധകരിൽ നിന്നുണ്ടായ വംശീയ അധിക്ഷേപങ്ങളുമാണ് അസോസിയേഷനെതിരെയുള്ള ഈ കൂട്ട നടപടിക്ക് കാരണം.

2026 ലോകകപ്പിന്‍റെ കലാശപോരാട്ടത്തിൽ ഫൈനൽ വിസിൽ മുഴങ്ങിയ ഉടൻ അർജന്റീന താരം ലിസാൻഡ്രോ പരേഡെസ് സ്പാനിഷ് താരം ഗാവിയെ തള്ളിയിട്ടതോടെയാണ് കളിക്കളത്തിൽ വൻ സംഘർഷം ഉടലെടുത്തത്. അധികസമയത്ത് ഫെറാൻ ടോറസ് നേടിയ ഏക ഗോളിന് സ്പെയിൻ ജയം ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു ഈ അക്രമ സംഭവങ്ങൾ. രണ്ടാം പകുതിയുടെ അധിക സമയത്ത് അർജന്റീനയുടെ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ടു പുറത്തായതോടെ മത്സരത്തിനിടയിൽ തന്നെ ഇരുടീമുകളും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു.

തുടർന്ന് അർജന്റീനയുടെ അസിസ്റ്റന്റ് കോച്ച് റോബർട്ടോ അയാള സ്പാനിഷ് താരം ഡാനി ഓൽമോയെ ആക്രമിക്കുകയും, നഹുവൽ മൊളീന സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിയെ കൈയേറ്റം ചെയ്യുകയും ചെയ്തു. സംഘർഷത്തിനിടെ ഗാവിയെ തടഞ്ഞുനിർത്താൻ തിയാഗോ അൽമാഡ ശ്രമിച്ചപ്പോൾ, സ്പാനിഷ് താരം ഗാവി എറിക് ഗാർഷ്യയെ തള്ളിയിടുകയും ചെയ്തു. ഒടുവിൽ അർജന്റീന കോച്ച് ലയണൽ സ്കലോണി നേരിട്ടെത്തിയാണ് കളിക്കാരെ ശാന്തരാക്കിയത്.

Tags:    
News Summary - FIFA Ban and Heavy Fines for Argentina Players and Gavi After World Cup Final Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.