ലോറസ് പുരസ്കാരം കൂടുതൽ തവണ നേടിയത് ഫെഡറർ; മെസ്സിയെ തേടിയെത്തിയത് ചരിത്ര നേട്ടം

പാരിസ്: കായികരംഗത്തെ ഓസ്കര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരം രണ്ടാം തവണയും സ്വന്തമാക്കിയതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഫുട്ബാൾ താരമായി മെസ്സി. 2020ലും സ്‌പോർട്‌സ്മാൻ ഓഫ് ദ ഇയർ അവാർഡ് മെസ്സി നേടിയിരുന്നു. ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടനൊപ്പം അന്ന് അവാർഡ് പങ്കിടുകയായിരുന്നു. മെസ്സിയല്ലാതെ മറ്റൊരു ഫുട്ബാൾ താരവും ഇതുവരെ ലോറസ് പുരസ്കാരം നേടിയിട്ടില്ല.

ഇത്തവണ മികച്ച ടീമിനുള്ള പുരസ്കാരം ലോക ചാമ്പ്യന്മാരായ അർജന്റീനക്കും ലഭിച്ചതോടെ ലോറസ് വേൾഡ് ടീം ഓഫ് ദ ഇയർ അവാർഡും ലോറസ് വേൾഡ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയറും ഒരേ വർഷം നേടുന്ന ആദ്യ കായികതാരമായും അർജന്റീനക്കാരൻ ചരിത്രം കുറിച്ചു.

2000 മുതലാണ് മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം നൽകിത്തുടങ്ങിയത്. ആദ്യ രണ്ട് വർഷവും ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സിനായിരുന്നു പുരസ്കാരം. 2005 മുതൽ 2008 വരെ തുടർച്ചയായ നാലുവർഷം സ്‌പോർട്‌സ്മാൻ ഓഫ് ദ ഇയർ പുരസ്കാരം സ്വന്തമാക്കിയ ടെന്നിസ് ഇതിഹാസം റോജർ ഫെഡററെ 2018ൽ അഞ്ചാം തവണയും ലോറസ് തേടിയെത്തി. ആ വർഷം സ്‌പോർട്‌സ്മാൻ ഓഫ് ദ ഇയർ പുരസ്കാരത്തിന് പുറമെ മികച്ച തിരിച്ചുവരവിനുള്ള പുരസ്കാരവും ഫെഡറർ സ്വന്തമാക്കിയതോടെ ലോറസ് പുരസ്കാര നേട്ടം ആറായി.

നാലുതവണ വീതം പുരസ്കാരം നേടിയ ടെന്നിസ് സൂപ്പർ താരം നൊവാക് ദ്യോകോവിച്ചും ജമൈക്കൻ ഇതിഹാസ സ്പ്രിന്റർ ഉസൈൻ ബോൾട്ടുമാണ് തൊട്ടുപിന്നിൽ. 2012, 2015, 2016, 2019 വർഷങ്ങളിലായിരുന്നു ദ്യോകോവിച്ചിന്റെ നേട്ടമെങ്കിൽ 2009, 2010, 2013, 2017 വർഷങ്ങളിലായിരുന്നു ഉസൈൻ ബോൾട്ടിനെ തേടി പുരസ്കാരമെത്തിയത്.

ഇത്തവണ കിലിയൻ എംബാപ്പെ (ഫുട്ബാൾ), റഫേൽ നദാൽ (ടെന്നിസ്), മാക്സ് വെർസ്റ്റപ്പൻ (ഫോർമുല വൺ), സ്റ്റീഫൻ കറി (ബാസ്കറ്റ്ബാൾ), മോണ്ടോ ഡുപ്ലാന്റിസ് (അത് ലറ്റിക്സ്) എന്നിവരാണ് മെസ്സിയെ കൂടാതെ സ്പോർട്സ്മാൻ ഓഫ് ദ ഇയർ അവാർഡിന്റെ അവസാന റൗണ്ടിലുണ്ടാ‍യിരുന്നത്. മികച്ച വനിത താരമായി ജമൈക്കൻ സ്പ്രിന്റർ ഷെല്ലി ആൻ ഫ്രേസറും തെരഞ്ഞെടുക്കപ്പെട്ടു. കളിക്കളത്തിൽവെച്ച് ഹൃദയാഘാതമുണ്ടായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞിട്ടും ജീവിതത്തിലേക്കും കളിക്കളത്തിലേക്കും മടങ്ങിയെത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഡെന്മാർക്ക് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സണിനാണ് തിരിച്ചുവരവ് പുരസ്കാരം. ബ്രേക് ത്രൂ അവാർഡ് സ്പാനിഷ് യുവ ടെന്നിസ് താരം കാർലോസ് അൽകാരസ് നേടി.

Tags:    
News Summary - Federer has won the Laureus award more times; historical achievement for Messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT