ക്വിറ്റോ: ഇക്വഡോറിൽ വൻ ലഹരിമരുന്ന് വേട്ട. കൊളംബിയൻ അതിർത്തിയോട് ചേർന്ന പ്രദേശത്ത് ട്രക്കിൽ കടത്താൻ ശ്രമിച്ച കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കൊക്കെയ്ൻ പൊലീസ് പിടികൂടി. പിടിച്ചെടുത്ത കൊക്കെയ്ൻ പായ്ക്കറ്റുകളിൽ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കറും നോർവീജിയൻ ഫുട്ബോൾ താരവുമായ എർലിങ് ഹാളണ്ടിന്റെ ചിത്രം പതിപ്പിച്ചത് പൊലീസിനെയും ആരാധകരെയും ഒരുപോലെ അമ്പരപ്പിച്ചു.
രഹസ്യവിവരത്തെ തുടർന്ന് ഇക്വഡോറിലെ ആന്റി നർക്കോട്ടിക് ഏജന്റുമാർ തുൾക്കാൻ നഗരത്തിന് സമീപമുള്ള ഗ്വാഗ്വാ നെഗ്രോയിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ട്രക്കിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു 469 കിലോ കൊക്കെയ്ൻ. പച്ച നിറത്തിലുള്ള 370 പായ്ക്കറ്റുകളിലായാണ് ഇത് സൂക്ഷിച്ചിരുന്നത്. ഓരോ പായ്ക്കറ്റിലും നോർവേയുടെ ദേശീയ ജഴ്സിയണിഞ്ഞ ഹാളണ്ടിന്റെ ചിത്രവും ഫിഫ ലോകകപ്പ് ട്രോഫിയുടെയും ഫുട്ബാളിന്റെയും ചിത്രങ്ങളും അടങ്ങിയ സ്റ്റിക്കറുകൾ പതിപ്പിച്ചിരുന്നു.
ലഹരിമരുന്ന് കടത്തുകാർ തങ്ങളുടെ ഉൽപന്നങ്ങൾ ഏത് ക്രിമിനൽ സംഘത്തിന്റേതാണെന്നും ആർക്കുള്ളതാണെന്നും തിരിച്ചറിയുന്നതിനുള്ള കോഡുകളായാണ് പ്രമുഖ കായിക താരങ്ങളുടെയും സെലിബ്രിറ്റികളുടെയും ചിത്രങ്ങൾ പായ്ക്കറ്റുകളിൽ ഉപയോഗിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ഹാളണ്ടിന്റെ ചിത്രവും ഉപയോഗിച്ചത്. നേരത്തെ അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ചിത്രമുള്ള പായ്ക്കറ്റുകളും സമാനമായ രീതിയിൽ പിടികൂടിയിരുന്നു.
അമേരിക്കൻ വിപണിയിൽ ഏകദേശം 1.1 കോടി ഡോളറും (ഏകദേശം 92 കോടി രൂപ), യൂറോപ്യൻ വിപണിയിൽ അതിലും ഉയർന്ന തുകയും വിലവരുന്നതാണ് പിടികൂടിയ കൊക്കെയ്ൻ. സംഭവവുമായി ബന്ധപ്പെട്ട് കൊളംബിയൻ പൗരത്വമുള്ള മരിയ ആർ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള ലഹരിക്കടത്തിന്റെ പ്രധാന താവളങ്ങളിലൊന്നായാണ് ഇക്വഡോർ അറിയപ്പെടുന്നത്. കൊളംബിയൻ, മെക്സിക്കൻ കാർട്ടലുകളുമായി സഖ്യത്തിലുള്ള പ്രാദേശിക ക്രിമിനൽ സംഘങ്ങളാണ് ഈ റൂട്ടുകൾ നിയന്ത്രിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.