ജോലിയിൽ പ്രവേശിക്കാനെത്തിയ മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക എം.എസ്.പി കമാൻഡന്റ് കെ. സലീമിനെ സന്ദർശിക്കുന്നു. അസി. കമാൻഡന്റ് ഹബീബ് റഹ്മാൻ സമീപം

അനസ് ഇനി എം.എസ്.പിയുടെ ‘പ്രതിരോധം’ കാക്കും; മലപ്പുറത്ത് സർക്കാർ സർവിസിൽ പ്രവേശിച്ച് മുൻ ഇന്ത്യൻ ഫുട്ബാളർ

മലപ്പുറം: ഇന്ത്യൻ ഫുട്ബാളിലെ മുൻ പ്രതിരോധ താരം അനസ് എടത്തൊടിക സർക്കാർ സർവിസിൽ. നിയമന ഉത്തരവ് കൈയിൽ കിട്ടിയതോടെ ബുധനാഴ്ച മലപ്പുറം എം.എസ്.പി ക്യാമ്പിലെത്തി ക്ലാർക്കായാണ് ജോലിയിൽ പ്രവേശിച്ചത്. വ്യാഴാഴ്ച രാവിലെ 11ഓടെ എം.എസ്.പി ക്യാമ്പിലെത്തിയ അനസ് കമാൻഡന്റ് കെ. സലീമിന് മുന്നിൽ ഹാജരായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

ഔദ്യോഗിക ഹാജർ ബുക്കിൽ അനസ് ഒപ്പുവെച്ചു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് സംസ്ഥാന സർക്കാർ അനസ് എടത്തൊടികക്ക് പൊലീസ് വകുപ്പിൽ ജോലി നൽകാൻ തീരുമാനിച്ചത്. മറ്റു ഫുട്ബാൾ താരങ്ങളായ എൻ.പി. പ്രദീപിന്‌ ജലസേചന വകുപ്പിലും റിനോ ആന്റോക്ക്‌ രജിസ്‌ട്രേഷൻ വകുപ്പിലും ജോലി നൽകാൻ നിശ്ചയിച്ചു. അർഹതയുണ്ടായിട്ടും താരങ്ങൾക്ക് ജോലി ലഭിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ജനപ്രതിനിധികളടക്കം വിഷയത്തിൽ നിലപാടുമായി രംഗത്ത് വന്നു. സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന് നിലവിലെ മാനദണ്ഡ പ്രകാരം ജോലി നൽകുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടെന്നായിരുന്നു കായിക വകുപ്പിന്റെ നിലപാട്. ഇത് വലിയ ചർച്ചക്കും വിവാദങ്ങൾക്കും വഴിയൊരുക്കി. തുടർന്ന് വിഷയം പരിശോധിച്ചാണ് മന്ത്രിസഭ യോഗം ചേർന്ന് ജോലി നൽകാൻ തീരുമാനമെടുത്തത്.

2017 മാർച്ച് 22ന് കംബോഡിയക്കെതിരായ മത്സരത്തിലൂടെയാണ് അനസ് ഇന്ത്യക്കായി ഫുട്ബാളിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അനസ് 2007-2011ൽ മുംബൈക്കായി കളിച്ചിട്ടുണ്ട്. 2011-15ൽ പുണെ, 2015-17ൽ ഡൽഹി, 2017ൽ മോഹൻബഗാൻ, 2017-18ൽ ജംഷഡ്പൂർ, 2018-19ൽ കേരള ബ്ലാസ്റ്റേഴ്സ്, 2019-2020ൽ എ.ടി.കെ, 2021-22ൽ ജംഷഡ്പൂർ, 2023-24ൽ ഗോകുലം എഫ്.സി, 2024ൽ മലപ്പുറം എഫ്.സി എന്നിവക്കായി ബൂട്ട് കെട്ടി. 2025 മുതൽ മലപ്പുറം എഫ്.സി‍യുടെ സ്കൗട്ടിങ് ഡയറക്ടറാണ്.

Tags:    
News Summary - Anas, Former Indian footballer joins government service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.