സൗദി പ്രൊ ലീഗ് 'പ്ലെയർ ഓഫ് മന്ത്' പുരസ്കാരവും ക്രിസ്റ്റ്യാനോക്ക്
റിയാദ്: 2023ൽ ഏറ്റവും കൂടുതൽ ഗോളടിച്ച കളിക്കാരനുള്ള മറഡോണ പുരസ്കാരത്തിന് പിന്നാലെ സൗദി പ്രോ ലീഗിലെ 'പ്ലെയർ ഓഫ് മന്ത്' പുരസ്കാരവും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. ഡിസംബറിലെ മികച്ച താരമായാണ് അൽ നസ്റിന്റെ പോർച്ചുഗൽ സൂപ്പർതാരത്തെ തിരഞ്ഞെടുത്തത്.
ഒരു വർഷത്തിനുള്ളിൽ ഇത് നാലാം തവണയാണ് സൗദി പ്രോ ലീഗിലെ 'പ്ലെയർ ഓഫ് മന്ത്' പുരസ്കാരം ക്രിസ്റ്റ്യാനോയെ തേടിയെത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും റൊണാൾഡോ തന്നെയായിരുന്നു മികച്ചതാരം.
പ്രൊ ലീഗ് പുതിയ സീസണിൽ 18 മത്സരങ്ങളിൽ നിന്നായി 20 ഗോളുകളും ഒമ്പത് അസിസ്റ്റുകളും നേടിയ താരം ഡിസംബറിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റും നേടി.
ലോകത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലൺ ഡി ഓർ പുരസ്കാരം അഞ്ച് തവണ നേടിയ 38കാരൻ 837 ഗോളുകളാണ് കരിയറിൽ അടിച്ചുകൂട്ടിയത്. 2023ൽ അല്‍ നസറിനായി 50 മത്സരത്തില്‍ നിന്ന് 44 ഗോളുകളാണ് നേടിയത്.
അതേസമയം, കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള ദുബൈ ഗ്ലോബ് സോക്കേഴ്സ് മറഡോണ അവാർഡും ക്രിസ്റ്റ്യാനോക്ക് ലഭിച്ചു.
പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയും ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലീഷ് സൂപ്പർതാരം ഹാരി കെയ്നിനെയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ പുരസ്കാരം സ്വന്തമാക്കിയത്.
59 മത്സരങ്ങളിൽ നിന്ന് 54 ഗോളുകളാണ് ക്രിസ്റ്റ്യാനോ കഴിഞ്ഞ വർഷം നേടിയത്. കിലിയൻ എംബാപ്പെ 53 മത്സരങ്ങളിൽ നിന്ന് 52ഗോളുകളും ഹാരി കെയ്ൻ 57 മത്സരങ്ങളിൽ നിന്ന് 52 ഗോളുകളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.