14ാം വയസ്സിൽ ഐ.പി.എല്ലിൽ വമ്പൻ പ്രകടനം കാഴ്ചവെച്ച് ആരാധകരുടെ മനസിൽ ഇടം നേടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി. 20 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്‌സറും സഹിതം 34 റൺസടിച്ച കൗമാരക്കാരൻ വരാനിരിക്കുന്നത് തന്റെ ദിനങ്ങളാണെന്ന സൂചന നൽകിയാണ് മൈതാനം വിട്ടത്. ആദ്യ പന്തിൽ സിക്സറടിച്ചാണ് കുട്ടിതാരം ഐ.പി.എല്ലിൽ അരങ്ങേറിയത്.
വൈഭവ് പേടിയില്ലാത്ത കളിക്കാരനാണെന്ന് കോച്ച് മനീഷ് ഓജ പറയുന്നു. അവനൊരു ബ്രയാൻ ലാറ ആരാധകനാണെന്നും. എന്നാൽ ലാറ യുവരാജ് സിങ് മിക്സാണ് അവന്‍റെ ബാറ്റിങ്ങെന്നും മനീഷ് ചൂണ്ടിക്കാട്ടി. അവന്‍റെ ആക്രമണ രീതി യുവരാജിന്‍റേതിന് സമാനമാണെന്നും ഓജ പറയുന്നു. കളിക്കാൻ അവസരം കിട്ടിയ വിവരം തന്നെ വൈഭവ് വിളിച്ചറിയിച്ചതായും അദ്ദേഹം പറഞ്ഞു.
'വെള്ളിയാഴ്ച രാത്രിയാണ് വൈഭവിന് ടീം മാനേജ്‌മെന്‍റിന്‍റെ ഫോൺകോൾ വരുന്നത്. പരിശീലനത്തിന് ശേഷം ടീം ഹോട്ടലിലെത്തി രാത്രി ഒരു എട്ട് മണിയോടെ വൈഭവിന് രാജസ്ഥാൻ മാനേജ്മെന്റിൽ നിന്നും ഫോൺ കോൾ വന്നു. 'ഐപിഎൽ കളിക്കാൻ ഒരുങ്ങിക്കോളൂ...', അവൻ വളരെ സന്തോഷവാനായിരുന്നു. പരിശീലന സെഷന് ശേഷം എന്നെ വിളിച്ചിരുന്നു ദ്രാവിഡ് സാറും മാനേജ്മെന്റും വിളിച്ചു, ലക്നോവിനെതിരെ കളിക്കണം എന്നു പറഞ്ഞു. അവന് ടെൻഷനുണ്ടായിരുന്നു. സിക്സറടിക്കാൻ തോന്നിയാൽ മടിക്കേണ്ടതില്ലെന്ന് ഞാൻ പറഞ്ഞു.
വൈഭവ് ഇന്നിങ്സ് ആരംഭിച്ച രീതി നമ്മൾ കണ്ടു, വരും മത്സരങ്ങളിൽ അവൻ വലിയ സ്കോറുകൾ നേടുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ക്രിക്കറ്റിനായി തന്‍റെ ഇഷ്‌ട ഭക്ഷണമായ പിസയും മട്ടനും വൈഭവ് ഒഴിവാക്കി. മട്ടൻ നൽകാറില്ല, ഡയറ്റ് പ്ലാൻ പ്രകാരം പിസയും ഡയറ്റ് ചാർട്ടിൽ നിന്നൊഴിവാക്കി. അവനൊരു ചെറിയ കുട്ടിയാണ് പിസ വലിയ ഇഷ്ടമാണ്. പക്ഷേ അത് കഴിക്കാൻ പാടില്ല. മട്ടൻ എത്ര കൊടുത്താലും അത് മുഴുവൻ തീർക്കും. അതുകൊണ്ടാണ് അവൻ അൽപ്പം തടിച്ചിരിക്കുന്നത്,' മനീഷ് ഓജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.