രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിന്റെ പന്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റൻ നിതീഷ് റാണയെ ഉജ്ജ്വലമായ ക്യാച്ചിലൂടെ പുറത്താക്കുന്ന ഷിമ്‌റോൺ ഹെറ്റ്‌മെയർ
വെങ്കിടേഷ് അയ്യർക്ക് അർധ സെഞ്ച്വറി, ചഹലിന് നാല് വിക്കറ്റ്; രാജസ്ഥാന് 150 റൺസ് വിജയലക്ഷ്യം
കൊൽക്കത്ത: ഐപിഎല്ലിൽ പ്ലേഓഫ് പ്രതീക്ഷ നിലനിർത്താൻ രാജസ്ഥാനെതിരെ പാഡു കെട്ടിയിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഇന്നിങ്സ് 20 ഓവറിൽ 149/8 റൺസിന് അവസാനിച്ചു. 42 പന്തിൽ 57 റൺസെടുത്ത വെങ്കിടേഷ് അയ്യരൊഴിച്ച് കൊൽക്കത്തയുടെ ബാറ്റിംഗ് നിരയിൽ ആരും തിളങ്ങിയില്ല.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജുസാംസണിന്റെ തീരുമാനം ശരിവെക്കുന്ന രീതിയിലായിരുന്ന ബൗളർമാരുടെ പ്രകടനം. കൊൽക്കത്തയുടെ ശക്തമായ ബാറ്റിങ് നിരയെ യുസ്‌വേന്ദ്ര ചാഹലിന്റെ നേതൃത്വത്തിലുള്ള ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. ഓപണർമാരായ ജേസൺ റോയ് 10 ഉം റഹ്മാനുള്ള ഗുർബാസ് 18 ഉം റൺസെടുത്ത് ട്രെന്റ് ബോൾട്ടിന് വിക്കറ്റ് നൽകി പുറത്തായി.
തുടർന്നെത്തിയ വെങ്കിടേഷ് അയ്യർ ക്രീസിൽ ശക്തമായി നിലയുറപ്പിച്ചെങ്കിലും ക്യാപ്റ്റൻ നിതീഷ് റാണ 22 റൺസിൽ നിൽകെ യുസ്‌വേന്ദ്ര ചാഹലിന്റെ ആദ്യ ഇരയായി. തുടർന്നെത്തിയ ആന്ദ്രെ റസ്സൽ 10 റൺസെടുത്ത് കെ.എം.ആസിഫിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അർധ സെഞ്ച്വറി (57) പൂർത്തിയാക്കിയ വെങ്കിടേഷ് അയ്യരെ ചാഹൽ വീഴ്ത്തി. വെടിക്കെട്ട് ബാറ്റർ റിങ്കു സിംഗ് 16 ഉം, ശാർദുൽ താക്കൂർ 1 ഉം , സുനിൽ നരെയ്ൻ 6 ഉം, അനുകുൽ റോയ് പുറത്താകാതെ 6 ഉം റൺസെടുത്തു. രാജസ്ഥാന് വേണ്ടി ചാഹൽ നാലും, ബോൾട്ട് രണ്ടും, സന്ദീപ് ശർമയും കെ.എം.ആസിഫും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.