ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും പോരടിക്കുമ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്ങായി മലയാളി താരം സഞ്ജു വി. സാംസണെ പിന്തുണച്ചുള്ള കുറിപ്പുകൾ. ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും കെ.എൽ. രാഹുൽ പരാജയമായതോടെയാണ് സഞ്ജുവിനെക്കുറിച്ചുള്ള ചർച്ച ട്വിറ്ററിൽ വീണ്ടും ഇടം പിടിച്ചത്.
രാഹുലിന് പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിലുള്ള രോഷമാണ് ആരാധകർ പങ്കുവെക്കുന്നത്. ഇതോടൊപ്പം ദിനേശ് കാർത്തികിനും ദീപക് ഹൂഡക്കുമെതിരെയും വ്യാപക വിമർശനം ഉയരുന്നുണ്ട്. പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ നാല് റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. ദുർബലരായ നെതർലൻഡ്സിനെതിരെ ഒമ്പത് റൺസെടുത്തും പുറത്തായി. ദക്ഷിണാഫ്രിക്കക്കെതിരെ 14 പന്തിൽ ഒമ്പത് റൺസാണ് നേടാനായത്. തുടക്കത്തിൽ തന്നെ ബാളുകൾ പാഴാക്കി വിക്കറ്റ് കളയുകയും ടീമിനെ ഒന്നടങ്കം സമ്മർദത്തിലാക്കുകയും ചെയ്യുന്നുവെന്നാണ് രാഹുലിനെതിരായ പ്രധാന വിമർശനം. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ രാഹുലിന് പകരം ഋഷബ് പന്ത് ടീമിൽ ഇടം പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ടീം അധികൃതർ ഒരിക്കൽ കൂടി താരത്തിൽ പ്രതീക്ഷ വെക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ മിന്നും ഫോമിൽ കളിച്ച സഞ്ജുവിനെ എന്തുകൊണ്ട് ടീമിലെടുത്തില്ലെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.