മുംബൈ: ഇന്ത്യ-ആസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർക്ക് നാല് വിക്കറ്റ് നഷ്ടമായി. 25 ഓവർ പിന്നിടുമ്പോൾ നാലിന് 151 എന്ന നിലയിലാണ് ആസ്ട്രേലിയ. അഞ്ച് റൺസെടുത്ത ട്രാവിസ് ഹെഡിന്റെ സ്റ്റമ്പ് പേസർ മുഹമ്മദ് സിറാജ് തെറിപ്പിച്ചപ്പോൾ 65 പന്തിൽ അഞ്ച് സിക്സും പത്ത് ഫോറുമടക്കം 81 റൺസെടുത്ത മിച്ചൽ മാർഷിനെ ജദേജയുടെ പന്തിൽ മുഹമ്മദ് സിറാജ് പിടികൂടി. 30 പന്തിൽ 22 റൺസ് നേടിയ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിനെ പാണ്ഡ്യയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ രാഹുലും പിടികൂടി. 15 റൺസെടുത്ത മാർനസ് ലബൂഷെയ്നിനെ കുൽദീപ് യാദവിന്റെ പന്തിൽ ജദേജ പിടിച്ചു പുറത്താക്കി. 12 റൺസുമായി ജോഷ് ഇംഗ്ലിസും ആറ് റൺസുമായി കാമറൂൺ ഗ്രീനുമാണ് ക്രീസിൽ. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
അതിവേഗ ബൗളർ ഉമ്രാൻ മാലികിന് ഇടമില്ലെങ്കിലും ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യ ഉൾപ്പെടെ നാലു പേസര്‍മാരെയാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹാർദികിന് പുറമെ ഷാർദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് പേസര്‍മാരായി ടീമിലുള്ളത്. രവീന്ദ്ര ജദേജയും കുല്‍ദീപ് യാദവും സ്പിന്നര്‍മാരായി ഇടം പിടിച്ചപ്പോള്‍ യുസ്‌വേന്ദ്ര ചാഹല്‍ പുറത്തായി. ബാറ്റിങ് നിരയില്‍ കെ.എല്‍ രാഹുല്‍ ഇടം നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവ് സ്ഥാനം നിലനിര്‍ത്തി.
െപ്ലയിങ് ഇലവൻ -ഇന്ത്യ: ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.
ആസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലാബൂഷെയ്ൻ, ജോഷ് ഇംഗ്ലിസ്, കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്‌സ്‌വെൽ, മാർകസ് സ്റ്റോയിനിസ്, സീൻ അബ്ബോട്ട്, മിച്ചൽ സ്റ്റാർക്, ആദം സാംപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.