ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്കുള്ള സൗകര്യങ്ങളിൽ അസംതൃപ്തിയുമായി ബി.സി.സി.ഐ. കളിക്കാരുടെ താമസത്തിനായി ഒരുക്കിയ മുറികളുടെ അസൗകര്യവും, മത്സര വേദിയിൽ നിന്നും താമസ സ്ഥലത്തേക്കുള്ള ദൂരവും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വഴി ബി.സി.സി.ഐ അടക്കം ബോർഡുകൾ തങ്ങളുടെ അസംതൃപ്തി അറിയിച്ചതായയി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബർ 20ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിന് മുൻനിര താരങ്ങളടങ്ങിയ ടീമിനെ കഴിഞ്ഞ ജൂണിൽതന്നെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. പരിമിതമായ സൗകര്യങ്ങളാണ് ഒരുക്കുന്നതെങ്കിൽ ഇന്ത്യ ‘ബി’ ടീമിനെ അയക്കുമെന്ന് ഇതിനകം വാർത്തകളും പുറത്തുവന്നു. എന്നാൽ, ഇക്കാര്യം ബി.സി.സി.ഐ പ്രതിനിധി നിഷേധിച്ചു.
ജപ്പാനിലെ സജ്ജീകരണങ്ങളിൽ ബി.സി.സി.ഐയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും അതൃപ്തി പ്രകടിപ്പിച്ചുവെന്നത് വസ്തുതയാണെന്നും, എന്നാൽ, നേരത്തേ പ്രഖ്യാപിച്ച ടീമിനെ മാറ്റില്ലെന്നും ബോർഡ് അംഗം വ്യക്തമാക്കി. ഐച്ചി നഗോയയാണ് ക്രിക്കറ്റ് മത്സരങ്ങളുടെ വേദി. കളിക്കാർക്കായുള്ള ഡ്രസ്സിങ് റൂമുകൾ താൽക്കാലിക ടെന്റുകളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. വാഷ്റൂമുകൾ ഈ ടെന്റുകളിൽ നിന്ന് 500 മീറ്റർ അകലെയാണ്. രണ്ടു പേർക്ക് താമസിക്കാവുന്ന വിധത്തിൽ ക്രമീകരിച്ച ഹോട്ടൽ മുറികൾ വളരെ ചെറുതാണെന്നും ബി.സി.സി.ഐ പരാതിപ്പെട്ടു. 2023ലെ സ്വർണ മെഡൽ ജേതാക്കളാണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.