മെസിയെ കൊണ്ടുവരുമെന്ന് വാഗ്‌ദാനം; ആർ.ബി.സിക്കെതിരെ കേസ് എടുത്ത് ഇഡി, വിദേശത്തേക്ക് പണം അയച്ചതിൽ അന്വേഷണം

കൊച്ചി: അർജന്റീന ഫുട്ബാൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന്റെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. പരിപാടിയുടെ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ (ആർ.ബി.സി) വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) ചുമത്തിയാണ് നടപടി. ഏകദേശം 126 കോടിയോളം രൂപ വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ

പണം കൈമാറ്റവുമായി ബന്ധപ്പെട്ട നിർണായക രേഖകളും സ്പോൺസർഷിപ്പ് കരാർ വിവരങ്ങളും ഇ.ഡി ഇതിനകം ശേഖരിച്ചിട്ടുണ്ട്. എസ്.ബി.ഐ മുഖേനയാണ് പണം വിദേശത്തേക്ക് അയച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. പണത്തിന്റെ യഥാർത്ഥ ഉറവിടം, വിദേശത്തേക്ക് കടത്തിയതിന്റെ ലക്ഷ്യം എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇടപാടുമായി ബന്ധപ്പെട്ട സർക്കാർ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് അന്വേഷണ ഏജൻസി നോട്ടീസും നൽകിയിട്ടുണ്ട്. ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരിക്കുന്നത്.

ഇ.ഡി അന്വേഷണത്തിന് പുറമെ, സംസ്ഥാന ജി.എസ്.ടി വകുപ്പും സംഭവത്തിൽ സമാന്തര അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കോടികളുടെ വിദേശ ഇടപാട് നടന്ന സാഹചര്യത്തിൽ, സേവന നികുതി ഇനത്തിൽ 22 കോടിയോളം രൂപ അടക്കണമെന്ന് ചൂണ്ടിക്കാട്ടി ജി.എസ്.ടി വകുപ്പ് ചാനലിന് നോട്ടീസ് നൽകിയിരുന്നു. ആർ.ബി.സിയുടെ അക്കൗണ്ട് ഒരു ഇടനില സംവിധാനമായി മാത്രമാണോ പ്രവർത്തിച്ചതെന്നും, പണം ഒടുവിൽ വിദേശത്തെ മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിലേക്കാണോ എത്തിയതെന്നുമുള്ള സംശയവും ജി.എസ്.ടി വകുപ്പ് ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജി.എസ്.ടി വകുപ്പിൽ നിന്ന് ഇ.ഡിയും വിവരങ്ങൾ ശേഖരിച്ചിരുന്നു.

അതേസമയം, നിലവിലെ ഫെമ കേസിന് പുറമെ കൂടുതൽ കർശനമായ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയും ഇ.ഡി പരിശോധിക്കുന്നുണ്ട്. ഇതിനായി സംസ്ഥാന വിജിലൻസോ മറ്റ് അന്വേഷണ ഏജൻസികളോ തട്ടിപ്പിൽ പ്രാഥമിക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. മുൻ കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ അർജന്റീന അധികൃതരുമായി ചർച്ച നടത്തുന്നതിനായി പൊതുഖജനാവിലെ പണം ഉപയോഗിച്ച് വിദേശയാത്ര നടത്തിയതിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമോ എന്നതിൽ സർക്കാരിന് നിയമോപദേശം തേടേണ്ടതുണ്ട്. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നതിൽ മുഖ്യമന്ത്രിയുടെ അന്തിമ തീരുമാനമായിരിക്കും നിർണായകമാവുക.

Tags:    
News Summary - ED Cases Reporter Broadcasting Over Lionel Messi Argentina Team Tour Funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.