'നെഹ്‌റുവും പട്ടേലും ആസാദുമൊക്കെ വന്ദേമാതരം ചൊല്ലി സമരം നയിച്ചപ്പോൾ കടല കൊറിച്ച് നടന്ന് ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരാണ്, ഐറണി തൂങ്ങിച്ചാവും..!'; സുധാ മേനോൻ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാർലമെന്റിലെ നെഹ്റു വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി സുധാമേനോൻ. 

നെഹ്‌റുവും പട്ടേലും ആസാദുമൊക്കെ വന്ദേമാതരം ചൊല്ലി സമരം നയിച്ചപ്പോഴും, ജയിലിൽ പോയപ്പോഴും ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരാണ് വർഷങ്ങൾക്കു ശേഷം ദേശസ്നേഹം വാരിക്കോരി ഒഴുക്കുന്നതെന്ന് സുധാമേനോൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.

ജിന്നയുടെ മുസ്‍‍ലിം ലീഗിനൊപ്പം സിന്ധിലും, പാകിസ്താൻ പ്രമേയം അവതരിപ്പിച്ച ഫസലുൽ ഹക്കിനൊപ്പം ബംഗാളിലുമൊക്കെ അധികാരം പങ്കിട്ട പാരമ്പര്യമുള്ള വർഗീയവാദികളുടെ പിന്മുറക്കാരാണ് ഇവരെന്നും സുധാമേനോൻ പറഞ്ഞു.

വന്ദേ മാതരത്തിന്റെ 150–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചർച്ചക്കിടെ നെഹ്റുവിനെ നിരന്തരം കടന്നാക്രമിച്ച മോദിക്കുള്ള മറുപടിയായിരുന്നു സുധാമേനോന്റെ കുറിപ്പ്.

സുധാമേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

"നെഹ്‌റു നെഹ്‌റു നെഹ്‌റു.... ഈ ഭ്രാന്തിനു മരുന്നില്ല...
നെഹ്‌റുവും പട്ടേലും ആസാദും ഒക്കെ വന്ദേമാതരം ചൊല്ലി സമരം നയിച്ചപ്പോഴും, ജയിലിൽ പോയപ്പോഴും ഒക്കെ ഇതൊന്നും ചെയ്യാതെ കടല കൊറിച്ചു നടന്നും,ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തും, ജിന്നയുടെ മുസ്ലിം ലീഗിനൊപ്പം സിന്ധിലും, പാകിസ്ഥാൻ പ്രമേയം അവതരിപ്പിച്ച ഫസലുൽ ഹക്കിനൊപ്പം ബംഗാളിലും ഒക്കെ അധികാരം പങ്കിട്ട പാരമ്പര്യമുള്ള വർഗീയവാദികളുടെ പിന്മുറക്കാരാണ് വർഷങ്ങൾക്കു ശേഷം ദേശസ്നേഹം വാരിക്കോരി ഒഴുക്കുന്നത്..ഐറണി തൂങ്ങിച്ചാവും!". 

Full View

വന്ദേമാതരത്തെ തഴഞ്ഞതിന് പിന്നിൽ നെഹ്രുവിന്റെ മുസ്‍ലിം ലീഗിനോടുള്ള വിധേയത്വമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുറ്റപ്പെടുത്തൽ. ദേശഭക്തി ഗാനത്തെ തിരുത്തുകയും അവഗണിക്കുകയും ചെയ്ത് കോൺഗ്രസ് സ്വാത​ന്ത്രസമര പോരാട്ടത്തിന്റെ ആത്മാവിനെ തന്നെ ഒറ്റിയെന്നും നരേന്ദ്രമോദി പറഞ്ഞു.

മുഹമ്മദ് അലി ജിന്നയുടെ വീക്ഷണങ്ങളോട് സമരസപ്പെട്ടാണ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുന്നോട്ട് പോയതെന്നും ‘വന്ദേമാതരം’ രാജ്യത്തെ മുസ്‍ലിം വിഭാഗത്തിന്റെ വികാരങ്ങളെ പ്രകോപിപ്പിക്കുമെന്ന് നെഹ്‌റു വിശ്വസിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.

‘വന്ദേമാതരത്തോട് ജിന്ന എതിർപ്പറിയിച്ചതിന് പിന്നാലെ, പണ്ഡിറ്റ് ജവഹർലാൽ നെഹ്രു സുഭാഷ് ചന്ദ്രബോസിന് കത്തെഴുതി. വന്ദേമാതരത്തിന്റെ പശ്ചാത്തലം പരിശോധിച്ചുവെന്നും അത് മുസ്‍ലിങ്ങളെ പ്രകോപിതരാക്കിയേക്കുമെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. വന്ദേമാതരത്തിന്റെ ഉപയോഗം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, അതും ബങ്കിം ചന്ദ്രയുടെ ബംഗാളിൽ’-മോദി പറഞ്ഞു.

കോൺഗ്രസ് വന്ദേമാതരത്തിൽ വിട്ടുവീഴ്ച ചെയ്തുവെന്ന് മോദി പറഞ്ഞു. 1930 ഒക്ടോബർ 26ന് വന്ദേമാതരത്തെ തിരുത്തിയെഴുതി. ആ തീരുമാനം ഒരു പരാജയമായിരുന്നുവെന്നും മോദി പറഞ്ഞു. ‘അവർ ​മുസ്‍ലിം ലീഗിന് മുന്നിൽ തല കുനിച്ച് വന്ദേമാതരത്തെ തഴയാൻ തീരുമാനിച്ചു,’ മോദി കൂട്ടിച്ചേർത്തു.

മോദിയുടെ ആക്രമണത്തിന് പ്രിയങ്കയുടെ പ്രത്യാക്രമണം

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ദേശീയഗീതമായ വന്ദേമാതരം വിവാദമാക്കി 150-ാം വാർഷിക ചർച്ചക്ക് ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടപ്പോൾ, നെഹ്റുവിനെയും കോൺഗ്രസിനെയും ആക്രമിക്കാൻ വസ്തുതകൾ മറച്ചുവെച്ച മോദിയെ ചരിത്രം പഠിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ പ്രത്യാക്രമണം.

വിഭജനത്തിന് മുമ്പ് സർവേന്ത്യ മുസ്‍ലിം ലീഗിന് വേണ്ടി ജവഹർ ലാൽ നെഹ്റു വന്ദേമാതരത്തെ രണ്ട് ശ്ലോകത്തിലാക്കി വെട്ടിമുറിച്ചുവെന്ന് മോദി ആരോപിച്ചപ്പോൾ, ആറ് ശ്ലോകങ്ങളിലെ രണ്ട് മതിയെന്നത് മഹാകവി രബീന്ദ്ര നാഥ ടാഗോറിന്റെ നിർദേശമാണെന്നും അദ്ദേഹത്തെയും അതംഗീകരിച്ച മഹാത്മജി, നേതാജി, പണ്ഡിറ്റ് നെഹ്റു, ആചാര്യനരേന്ദ്ര ദേവ്, സർദാർ പട്ടേൽ, രബീന്ദ്ര നാഥ് ടാഗോർ എന്നിവരെയുമാണ് ഇത് വിവാദമാക്കി മോദി അപമാനിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി തിരിച്ചടിച്ചു.

നേതാജി സുഭാഷ് ചന്ദ്ര ബോസിന് ഒക്ടോബർ 20ന് നെഹ്റു എഴുതിയ കത്തിനെക്കുറിച്ച് സഭയിൽ പറഞ്ഞ നരേന്ദ്ര മോദി, ഒക്ടോബർ 17ന് നേതാജി നെഹ്റുവിന് അയച്ച കത്തിനുള്ള മറുപടിയാണ് അതെന്ന് പറഞ്ഞില്ല. നേതാജിയാണ് ശാന്തിനികേതനിൽ പോയി ടാഗോറിനെ കാണാൻ നെഹ്റുവിനോട് പറഞ്ഞത്. 20 ഒക്ടോബറിന് നൽകിയ മറുപടിയിലെ മോദി വായിക്കാതെ വിട്ട ഭാഗം പ്രിയങ്ക വായിച്ചു കേൾപ്പിച്ചു. വന്ദേമാതരത്തിനെതിരായ പ്രചാരണം വലിയൊളവിൽ വർഗീയമാണെന്നും വർഗീയ വികാരത്തിന് അടിയറവ് പറയാനാവില്ലെന്നുമാണ് നെഹ്റു എഴുതിയത്.

എന്നാൽ വന്ദേമാതരത്തിൽ ബങ്കിം ചന്ദ്ര ചാറ്റർജി ആദ്യമെഴുതിയ രണ്ട് ശ്ലോകങ്ങൾ ദേശീയ ഗീതമാക്കിയാൽ മതിയെന്നും പിന്നീട് കൂട്ടിച്ചേർത്ത നാല് ശ്ലോകങ്ങൾ മറ്റു മതസ്ഥർക്ക് ആലപിക്കാൻ പ്രയാസമുള്ളതിനാൽ രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ അതിന്റെ ഉപയോഗം അനുചിതമാകുമെന്നും ടാഗോർ നെഹ്റുവിനെഴുതി. മഹാത്മജി, നേതാജി, പണ്ഡിറ്റ് നെഹ്റു, ആചാര്യനരേന്ദ്രദേവ്, സർദാർ പട്ടേൽ, രബീന്ദ്ര നാഥ് ടാഗോർ എന്നിവർ എല്ലാവരും ചേർന്നാണ് നെഹ്റുവിന് മുന്നിൽ വെച്ച നിർദേശ പ്രകാരം ആദ്യ രണ്ട് ഖണ്ഡികകൾ ദേശീയഗീതമാകുന്നത്. തുടർന്ന് 1937 ഒക്ടോബർ 28ന് കോൺഗ്രസ് ദേശീയഗീതമായി വന്ദേമാതരത്തെ പ്രഖ്യാപിച്ചു. 1950ൽ ഭരണഘടനാസഭയിൽ ഇവർക്കൊപ്പം ബി.ആർ. അംബേദ്കറും ബി.ജെ.പിക്കാരുടെ നേതാവായ ശ്യാമ പ്രസാദ് മുഖർജിയുമുണ്ടായിട്ടും വിയോജിപ്പ് പ്രകടിപ്പിച്ചില്ല. ഭരണഘടന സഭയിലെ മഹാപുരുഷന്മാർ വിവേകത്തോടെ എടുത്ത തീരുമാനത്തെയാണ് മോദി അവഹേളിക്കുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

1875ൽ മഹാകവി ബങ്കിം ചന്ദ്ര ചാറ്റർജി ആദ്യ രണ്ട് ഖണ്ഡിക എഴുതി. 1862-ൽ രചിച്ച ‘ആനന്ദ് മഠ്’ പ്രബന്ധത്തിൽ നാല് ഖണ്ഡികകൾ കൂടി എഴുതി. 1896ലെ കോൺഗ്രസ് സമ്മേളനത്തിൽ രബീന്ദ്ര നാഥ് ടഗോർ വന്ദേ മാതരം ആലപിച്ചു. 1905ൽ ബംഗാൾ വിഭജന നീക്കമുണ്ടായപ്പോൾ ടാഗോൾ വന്ദേമാതരം ചൊല്ലി തെരുവിലിറങ്ങി. ഇത് ബ്രിട്ടീഷ് സാമ്രാജ്യത്തെ ഭയപ്പെടുത്തി. വസ്തുതകൾ മറച്ചുവെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, 1896ൽ ആദ്യമായി രബീന്ദ്രനാഥ് ടാഗോർ വന്ദേമാതരം ഒരു ചടങ്ങിൽ പാടിയെന്ന് പറഞ്ഞെങ്കിലും ആ ചടങ്ങ് ഏതാണെന്ന് പറഞ്ഞില്ല. അതിനുകാരണം അത് ഹിന്ദു മഹാസഭയുടെയോ ആർ.എസ്.എസിന്റെയോ ചടങ്ങായിരുന്നില്ല. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റേതായിരുന്നു. അത് പറയാനാണോ മോദി പേടിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു.

Tags:    
News Summary - Writer Sudha Menon opposes Modi's Nehru criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.