ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ , വ്യാജ ഉള്ളടക്കങ്ങൾ (ഡീപ് ഫേക്ക്), മറ്റ് സാങ്കേതിക പിഴവുകൾ എന്നിവ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ മെറ്റ അധ്യക്ഷൻ മാർക്ക് സക്കർബർഗ് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയോട് മാപ്പുപറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫെയ്‌സ്ബുക്കിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും താൽക്കാലികമായി നീക്കംചെയ്ത നടപടിയിലാണ് പാർലമെന്ററി സമിതി മാപ്പ് ആവശ്യപ്പെട്ടത്. ജൂലൈ 23ന് വിദ്യാർഥികളുടെ പ്രക്ഷോഭത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്ന വീഡിയോ ആണ് മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്തിരുന്നത്. സംഭവം സാങ്കേതിക തകരാറാണെന്നും തങ്ങൾക്ക് തെറ്റുപറ്റിയതാണെന്നും വ്യക്തമാക്കി മെറ്റാ വീഡിയോ പുനഃസ്ഥാപിച്ചെങ്കിലും, ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയിരുന്നു.
ബി.ജെ.പി എം.പി നിഷികാന്ത് ദുബെ അധ്യക്ഷനായ ഐ.ടി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയാണ് വിഷയത്തിൽ ഇടപെട്ടത്. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കങ്ങൾക്കും സ്ത്രീകൾക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
മെറ്റെയുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ ഉപയോഗിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കളാണ് രാജ്യത്തുള്ളത്. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് ശുപാർശകൾ നൽകാൻ മാത്രമേ അധികാരമുള്ളൂവെന്നും വിഷയത്തിൽ കേന്ദ്ര സർക്കാരാണ് തുടർനടപടികൾ സ്വീകരിക്കേണ്ടതെന്നും സമിതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.