'പഞ്ച് ദ മങ്കി'എന്ന ഈസ്റ്റർ എഗും അതിന് പിന്നിലെ ഹൃദയസ്പർശിയായ കഥയുമാണ് ഗൂഗ്ളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഗൂഗ്ളിലെ സെർച്ച് എഞ്ചിനിൽ പഞ്ച് ദ മങ്കി എന്ന് ടൈപ്പ് ചെയ്യുമ്പോൾ സ്ക്രീനിന്‍റെ മുകളിൽ നിന്ന് താഴേക്ക് കുരങ്ങുകളുടെ നിരവധി ചെറിയ ഇമോജികൾ ഹൃദയാകൃതിയിൽ മഴപോലെ പതിക്കുന്ന ഒരു പ്രത്യേക ആനിമേഷൻ കാണാം. ഹൃദയചിഹ്നങ്ങളും കുരങ്ങിന്‍റെ ആനിമേഷനുകളും പ്രത്യക്ഷപ്പെടുന്ന ഈ പുതിയ ഫീച്ചറാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.
ഈ ട്രെൻഡിന് പിന്നിൽ ഏഴ് മാസം പ്രായമുള്ള ഒരു മക്കാക്കാണ്. പേര് പഞ്ച്. ജാപ്പനിസ് ഭാഷയിൽ പാഞ്ചി-കുൻ എന്നും വിളിക്കുന്നു. 2025 ജൂലൈയിൽ ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിൽ ജനിച്ചതിന് പിന്നാലെ പഞ്ചിനെ അമ്മ ഉപേക്ഷിച്ചു. സാധാരണയായി കുഞ്ഞ് മക്കാക്കുകൾ അമ്മയെ കെട്ടിപിടിച്ചുനിന്നാണ് വളരുന്നത്. പഞ്ചിന് അതിനുള്ള സാഹചര്യം ഇല്ലാത്തതിനാൽ താത്ക്കാലിക ആശ്വാസം നൽകാൻ മൃഗശാല ജീവനക്കാർ തീരുമാനിച്ചു. അതിനായി പല വസ്തുക്കൾ നൽകി പരീക്ഷിച്ചു. അവസാനം ഓറഞ്ച് നിറത്തിലുളള ഒറാങ്ങ് ഉട്ടാന്‍റെ സോഫ്റ്റ് ടോയ് വാങ്ങാൻ മൃഗശാല അധികൃതർ തീരുമാനിച്ചു.
എല്ലായ്പോഴും ആ കളിപ്പാട്ടം ചേർത്ത് പിടിച്ചാണ് പഞ്ചിനെ കാണപ്പെട്ടത്. തന്നെക്കാൾ വലിപ്പമുള്ള ആ പാവയെ തന്‍റെ അമ്മയാണെന്ന് കരുതി പഞ്ച് മുറുകെ കെട്ടിപ്പിടിച്ചു കിടക്കുന്ന, എവിടെ പോകുമ്പോഴും കൂടെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും ലോകമെമ്പാടുമുള്ള ആളുകളുടെ കണ്ണ് നിറക്കുകയും ചെയ്തു.
കുഞ്ഞ് ജാപ്പനീസ് മക്കാക്ക് കുരങ്ങിനോടുള്ള ഇന്റർനെറ്റിലെ സ്‌നേഹത്തെ ആഘോഷിക്കാനാണ് ഗൂഗ്ൾ ഈ ഈസ്റ്റർ എഗ് അവതരിപ്പിച്ചത്. ട്രെൻഡിന് ഇതിനോടകം ഒമ്പത് ദശലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. സിനിമ പ്രമോഷനുകളുമായോ ഗെയിമിങ് ലോഞ്ചുകളുമായോ ബന്ധപ്പെട്ട ഗൂഗിളിന്റെ പല ഈസ്റ്റർ എഗ്ഗുകളിൽ നിന്നും വ്യത്യസ്തമായി, ഒരു മൃഗത്തോടുള്ള ജനങ്ങളുടെ വികാരം കണക്കിലെടുത്ത് ഇത്തരമൊരു ഫീച്ചർ വരുന്നത് അപൂർവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.