അസർബൈജാൻ: ഒരു കുഞ്ഞിനായുള്ള 38 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ 63-ാം വയസ്സിൽ ആദ്യമായി അമ്മയായി ഒരു വനിത. അസർബൈജാനിലാണ് ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അത്ഭുതപ്പെടുത്തിയ ഈ അപൂർവ സംഭവം നടന്നത്. മെഡിക്കൽ സയൻസിലെ പ്രമുഖ ഗവേഷകനും പി.എച്ച്.ഡി ബിരുദധാരിയുമായ ഡോ. നതിഗ് മഖ്റമോവ് ആണ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്. വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് ഈ പ്രസവത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത്.
വിവാഹത്തിന് ശേഷം 38 വർഷമായി ഒരു കുഞ്ഞിനായി ഈ ദമ്പതികൾ പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു. പ്രായം അമ്പതും അറുപതും കടന്നിട്ടും തങ്ങളുടെ സ്വപ്നം ഉപേക്ഷിക്കാൻ അവർ തയാറായില്ല. വർഷങ്ങളോളം നീണ്ടുനിന്ന വിവിധ തരത്തിലുള്ള വന്ധ്യതാ ചികിത്സകൾക്കൊടുവിലാണ് ആധുനിക റീപ്രൊഡക്റ്റീവ് മെഡിസിൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇവർക്ക് വിജയം കാണാൻ സാധിച്ചത്.
ഈ വിജയത്തെക്കുറിച്ച് ഡോ. നതിഗ് മഖ്റമോവ് കുറിച്ച വാക്കുകൾ ഇങ്ങനെയാണ്. ‘സർവ്വശക്തന്റെ അനുഗ്രഹത്താൽ ഞങ്ങൾ ആ ചികിത്സ വിജയകരമായി പൂർത്തിയാക്കി. 38 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ 63 വയസ്സുള്ള ആ അമ്മ ഒടുവിൽ തന്റെ കുഞ്ഞിനെ കൈകളിൽ ഏന്തിയിരിക്കുകയാണ്. ഈ ചികിത്സ വിജയിച്ചതിലും, അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിലും ദൈവത്തിന് നന്ദി പറയുന്നു. പ്രസവത്തിന് ശേഷം അമ്മയുടെയും നവജാത ശിശുവിന്റെയും ആരോഗ്യനില പൂർണ്ണമായും തൃപ്തികരമാണെന്നും ഡോക്ടർ അറിയിച്ചു.
കുഞ്ഞിനും അമ്മക്കും ആരോഗ്യകരവും സന്തോഷപ്രദവുമായ ഒരു ജീവിതവും അദ്ദേഹം ആശംസിച്ചു. സാധാരണയായി 60 വയസ്സിന് ശേഷം സ്ത്രീകൾ പ്രസവിക്കുന്നത് ലോകത്ത് തന്നെ അതീവ അപൂർവമായ കാര്യമാണ്. ആധുനിക അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (Assisted Reproductive Technologies - ART) അല്ലെങ്കിൽ ഐ.വി.എഫ് (IVF) ചികിത്സയിലൂടെയാണ് ഇത്തരം പ്രായത്തിൽ ഗർഭധാരണം സാധ്യമാക്കുന്നത്.
ഈ വാർത്ത പുറത്തുവന്നതോടെ അസർബൈജാനിലും അന്താരാഷ്ട്ര തലത്തിലും വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. ഇതൊരു യഥാർത്ഥ അത്ഭുതമാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പലരും ഈ സംഭവത്തെ വിശേഷിപ്പിച്ചത്. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്നും, ശാസ്ത്രത്തിന്റെ വളർച്ചയും മനുഷ്യന്റെ ദൃഢനിശ്ചയവും ചേർന്നപ്പോൾ ഒരു കുടുംബത്തിന്റെ നാല് പതിറ്റാണ്ടത്തെ കണ്ണീരാണ് സന്തോഷത്തിന് വഴിമാറിയതെന്നുമാണ് കമന്‍റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.