‘പണ്ടൊക്കെ ദൈവം പിന്നെക്കും പിന്നെയായിരുന്നു.. ഇപ്പോൾ എ.ടി.എം പോലെയാണ്, കുത്തിയാൽ അപ്പോൾ കിട്ടും’ -എം.വി. ഗോവിന്ദന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സന്ദീപ് വാര്യർ

പാലക്കാട്: വർഗീയവാദികളായ ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. താൻ തള്ളിപ്പറഞ്ഞ തന്റെ പൂർവകാല ആർ.എസ്.എസ് ബന്ധം പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസം രണ്ടു പത്രങ്ങളിൽ പരസ്യം കൊടുത്തവർ, ഇന്ന് നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസം സ്വന്തം ആർ.എസ്.എസ് ബന്ധം സംസ്ഥാന സെക്രട്ടറി തന്നെ സ്ഥിരീകരിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ’പണ്ടൊക്കെ ദൈവം പിന്നെക്കും പിന്നെയായിരുന്നു .. ഇപ്പോൾ എ.ടി.എം പോലെയാണ്. കുത്തിയാൽ അപ്പോൾ കിട്ടും’ സന്ദീപ് വാര്യർ ഫേസ്ബുകള കുറിപ്പിൽ അഭിപ്രായപ്പെട്ടു.

അർധ ഫാഷിസത്തിന്റെ രീതിയിൽ അടിയന്തരാവസ്ഥ വന്നപ്പോൾ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും വർഗീയവാദികളായ ആർ.എസ്.എസുമായും ചേർന്നിട്ടുണ്ടെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നലെ ഒരുചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അത് തുറന്ന് പറയാൻ തങ്ങൾക്കൊരു ഭയവുമില്ലെന്നും സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞാൽ വിവാദമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 'അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ധഫാഷിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു'- എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

സന്ദീപ് വാര്യരുടെ ​കുറിപ്പിന്റെ പൂർണരൂപം:

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസം ഞാൻ തള്ളിപ്പറഞ്ഞ എന്റെ പൂർവകാല ആർ.എസ്.എസ് ബന്ധം രണ്ടു പത്രങ്ങളിൽ പരസ്യം കൊടുത്തവരാണ് സി.പി.എം.

ഇന്ന് നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസം സ്വന്തം ആർ.എസ്.എസ് ബന്ധം തന്നെ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥിരീകരിച്ചിരിക്കുന്നു.

കാലത്തിൻറെ കാവ്യനീതി എന്നല്ലാതെ എന്തു പറയാൻ ..

പണ്ടൊക്കെ ദൈവം പിന്നെക്കും പിന്നെയായിരുന്നു .. ഇപ്പോൾ എ.ടി.എം പോലെയാണ്. കുത്തിയാൽ അപ്പോൾ കിട്ടും.

Tags:    
News Summary - Nilambur by election 2025: sandeep varier against cpm rss relation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.