‘മുട്ടുമ്പോൾ കക്കൂസ് കൊടുത്തതും ചാനലിനു മുന്നിൽ ചായ കൊടുത്തതുമല്ല മതേതരത്വം...’; പൊങ്കാലക്കെത്തിയ ഭക്തർക്ക് പാളയം ജുമാമസ്ജിദിൽ വിശ്രമിക്കാൻ സൗകര്യം ചെയ്തതിനെ പരിഹസിച്ച് കെ.പി. ശശികല

കോഴിക്കോട്: ആറ്റുങ്കാൽ പൊങ്കാലക്കെത്തിയ ഭക്തർക്ക് തിരുവനന്തപുരം പാളയം ജുമാമസ്ജിദിൽ പ്രത്യേക പന്തലൊരുക്കി വിശ്രമിക്കാൻ സൗകര്യം ചെയ്തു നൽകിയതിനെ പരിഹസിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് കെ.പി. ശശികല. മുട്ടുമ്പോൾ കക്കൂസ് കൊടുത്തതും ചാനലിനു മുന്നിൽ ചായ കൊടുത്തതുമല്ല മതേതരത്വം. നബിദിനത്തിന് ഓടി വന്ന് മാലയിടുന്നതും അമ്പലത്തിൽ വാങ്ക് വിളിക്കുന്നതും നോമ്പു തുറക്കുന്നതുമെല്ലാം ചാനലുകളിലെ അല്ലെങ്കിൽ സമൂഹമാധ്യമങ്ങളിലെ പബ്ലിസിറ്റിക്കുവേണ്ടിയാണെന്നും ശശികല അധിക്ഷേപിക്കുന്നു.

പൊങ്കാലക്കെത്തിയവർക്ക് പന്തലൊരുക്കി പാളയം ജുമാമസ്ജിദും വാതിലുകൾ തുറന്നിട്ട് മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്തും കുടിവെള്ളവും തണലുമൊരുക്കി പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രലും തോളോടുതോൾ ചേർന്നപ്പോൾ സൗഹാർദത്തിന്‍റെ യഥാർഥ കേരള സ്റ്റോറിയാണ് പിറന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇതെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടിയാണെന്നാണ് ശശികലയുടെ പരിഹാസം. ‘‘മൂന്നര പതിറ്റാണ്ടിലധികം ഒരു മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശത്ത്, അവരിലൊരാളായാണ് ജീവിച്ചതും പഠിച്ചതും. ചോക്ലേറ്റു കഥ പോലെ 10D ക്ലാസിലെ ഏക ഹിന്ദു പെൺകുട്ടിയായി. സൗഹൃദങ്ങൾക്കോ സ്നേഹത്തിനോ അന്നും ഇന്നും മതം ഒരു ഘടകമായി തോന്നിയിട്ടില്ല. പെരുന്നാളും ഇരുപത്തി ഏഴാം രാവും പതിനേഴാം രാവും ഒക്കെ എന്നാണെന്ന് ഞങ്ങളുടെ അടുക്കളക്കുമറിയാം. ചുറ്റുമുള്ള എല്ലാ മുസ്ലീം വീട്ടിൽ നിന്നും പലഹാര പാത്രങ്ങൾ അവർ തന്നെ ഞങ്ങളുടെ അടുക്കളയിൽ കൊണ്ടു വെക്കും. ഞങ്ങളുടെ അടക്കളയിലെ പാത്രങ്ങൾ തുറന്ന് നോക്കും, ഇഷ്ടമുള്ളതാണെങ്കിൽ എടുത്ത് കഴിക്കും. അങ്ങനെയങ്ങനെ സ്ക്കൂളിലാണെങ്കിലും നാട്ടിലാണെങ്കിലും ഞങ്ങൾക്കാർക്കും ഒരു കാര്യത്തിനും മതഭേദമുണ്ടായില്ല’’ -ശശികല ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

യാത്രകളിൽ കടയിൽ ഒക്കെ കാണുന്ന മുസ്ലിംകൾ നല്ല രീതിയിലാണ് പെരുമാറുന്നത്. ചാനലുകൾക്ക് വേണ്ടിയുള്ള അഭിനയമല്ല അതൊന്നും

ഇതിനിടെയാണ് മതേതരക്കാരുടെ ചീപ്പ് ഷോകൾ കേറി നിരങ്ങുന്നത്. വർഗീയത ആശയങ്ങളുമായും അവകാശവുമായും ഒക്കെ ബന്ധപ്പെട്ടതാണ്.

അവിടെ കടും പിടുത്തം കാണിക്കുന്നവർ എന്തു വേഷം കെട്ടെടുത്താലും മതേതരരാവില്ല.

വന്ദേ മാതരം ചൊല്ലുമോ? തിരുപ്രം കുണ്ട്രത്ത് കാർത്തിക ദീപം കൊളുത്താമോ? മുനമ്പം വഖഫ് ഭൂമിയാണോ? ഇങ്ങനെ ഒരായിരം ചോദ്യം ഈ വേഷം കെട്ടുകാരോട് ചോദിച്ചു നോക്കിയാൽ അവരുടെ മുഖം മൂടി അഴിഞ്ഞു വീഴുന്നതു കാണാമെന്നും ശശികല പരിഹസിക്കുന്നു. ഈ വൈറൽ പനിക്ക് മരുന്നില്ലെന്നും സാവകാശം മാറുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;

കേരളത്തിൽ മതേതര പട്ടം കിട്ടാനെന്തെളുപ്പം !!

അതിനായി നോബൽ സമ്മാനവും ചിലപ്പോൾ കിട്ടിയേക്കാം.

പള്ളിക്കു മുന്നിൽ Main road പൊങ്കാലയിടാൻ അനുവദിക്കുക

അവർക്ക് വിശ്രമിക്കാനിത്തിരി സൗകര്യം കൊടുക്കുക..

അങ്ങനെയങ്ങനെ യങ്ങനെ....

മതേരതനാകു ... വൈറലാകു

ഇതൊക്കെ മതേതരക്കഥകളായ തെങ്ങനെ.....

ഞാൻ തികഞ്ഞ 'വർഗീയവാദിയാണ്.

ഒരു വർഗ്ഗത്തിൻ്റെ അവകാശ പോരാട്ടിൽ ഞാനുണ്ട് എന്നതു തന്നെ കാരണം '

മുന്നര പതിറ്റാണ്ടിലധികം ഒരു മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശത്ത്....... അതേ പാലക്കാട്ജില്ലയിലെ പാക്കിസ്ഥാനിൽ' തന്നെ അവരുടെ മക്കളെ പഠിപ്പിച്ചു.

അവരിലൊരാളായി ഞാൻ ജീവിച്ചു

ഞാൻ പഠിച്ചതും അവിടെത്തന്നെ !

ചോക്ലേറ്റു കഥ പോലെ 10D ക്ലാസ്സിലെ ഏക ഹിന്ദു പെൺകുട്ടിയായി.

സൗഹൃദങ്ങൾക്കോ സ്നേഹത്തിനോ അന്നും ഇന്നും മതം ഒരു ഘടകമായി തോന്നിയിട്ടില്ല.

പെരുന്നാളും ഇരുപത്തി ഏഴാം രാവും പതിനേഴാം രാവും ഒക്കെ എന്നാണെന്ന് ഞങ്ങളുടെ അടുക്കളക്കുമറിയാം.

ചുറ്റുമുള്ള എല്ലാ മുസ്ലീം വീട്ടിൽ നിന്നും പലഹാര പാത്രങ്ങൾ അവർ തന്നെ ഞങ്ങളുടെ അടുക്കളയിൽ കൊണ്ടു വെക്കും.

ഞങ്ങളുടെ അടക്കളയിലെ പാത്രങ്ങൾ തുറന്ന് നോക്കും

ഇഷ്ടമുള്ളതാണെങ്കിൽ എടുത്ത് കഴിക്കും.

കഴിഞ്ഞ വർഷം പ്രത്യേക സാഹചര്യത്തിൽ ഓണവും വിഷുവും തിരുവാതിരയും ഒന്നും ഞങ്ങൾ ആഘോഷിച്ചിട്ടില്ല

അതിൻ്റെ വിഷമം ഞങ്ങളെപ്പോലെ തന്നെ അയൽ പക്കക്കാർക്കും ഉണ്ടായിട്ടുണ്ട്.

വിഷുവിന് ഞങ്ങൾ തലേ ദിവസം രാത്രിക്കാണ് പടക്കം കൂടുതൽ പൊട്ടിക്കുന്നതും കത്തിക്കുന്നതുമെല്ലാം '

അത് അയൽപക്കക്കാരുമായി ചേർന്ന ഒരാഘോഷമാണ്.

നേർച്ചക്ക് വരുന്ന ആനകളെ വേണ്ടും വിധം സ്വീകരിക്കാൻ അവസരം കിട്ടുന്നത് ഞങ്ങളുടെ ഒരു ഭാഗ്യമായാണ് ഞങ്ങൾ കാണുന്നത്

അങ്ങനെയങ്ങനെ സ്ക്കൂളിലാണെങ്കിലും നാട്ടിലാണെങ്കിലും ഞങ്ങൾക്കാർക്കും ഒരു കാര്യത്തിനും മതഭേദമുണ്ടായില്ല.

യാത്രകളിൽ കടയിൽ ഒക്കെ കാണുന്ന മുസ്ലീങ്ങൾ എത്ര ഭംഗിയായാണ് എന്നോട് പെരുമാറാനുള്ളത്.!!

ചാനലുകൾക്ക് വേണ്ടിയുള്ള അഭിനയമല്ല അതൊന്നും

കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് മലബാർ എക്സ്പ്രസ്സ് പട്ടാമ്പിയിലേത്താറായപ്പോൾ ഞാൻ ഇറങ്ങാൻ തയ്യാറായി കുറച്ചു മുന്നേ തന്നെ ഡോറിനടുത്ത് വന്നു നിന്നു.

അത്തരം കാര്യങ്ങളിൽ അസാരം പരിഭ്രമുള്ള കൂട്ടത്തിലാണ് ഞാൻ

അപ്പോഴുണ്ട്

തൊപ്പിയൊക്കെ ഇട്ട രണ്ടു ചെറുപ്പക്കാർ "

ടീച്ചറേ സീറ്റില്ലേ?

ഞങ്ങൾ ഒരു സീറ്റു തരാം

ഞങ്ങൾ രണ്ടാളും കൂടി ഒന്നിൽ കിടന്നോളാം എന്നു പറഞ്ഞ് ഓടി വരുന്നു.

അവർ വിചാരിച്ചത് സീറ്റ് കൺഫോം ആകാത്തതു കൊണ്ടാണ് ഞാൻ നില്ക്കുന്നത് എന്നാണ്

കേരളത്തിലെ പ്രശസ്തമായ ഒരു ഇസ്ലാമിക മത സ്ഥാപനത്തിലെ അന്തേവാസികളായിരുന്നു അവർ.

പേരൊക്കെ പറഞ്ഞു പരിചയപ്പെട്ടു

അവർ സെൽഫിയുമെടുത്താണ് ഞങ്ങൾ പിരിഞ്ഞത്

90% ആളുകളും ഇങ്ങനെയൊക്കെ ത്തന്നെയല്ലേ

അതിനിടക്കാണ് ഈ മതേതരക്കാരുടെ ചീപ്പ് ഷോകൾ കേറി നിരങ്ങുന്നത്.

വർഗ്ഗീയത ആശയങ്ങളമായും അവകാശവുമായും ഒക്കെ ബന്ധപ്പെട്ടതാണ്

അവിടെ കടും പിടുത്തം കാണിക്കുന്നവർ എന്തു വേഷം കെട്ടെടുത്താലും മതേതരരാവില്ല

വന്ദേ മാതരം ചൊല്ലുമോ ?

തിരുപ്രം കുണ്ട്രത്ത് കാർത്തിക ദീപം കൊളുത്താമോ ?

മുനമ്പം വഖഫ് ഭൂമിയാണോ ?

എല്ലാവർക്കും ബാധകമായ ഒരു നിയമം കൊണ്ടുവരാമോ . ?

സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യവും കേരളത്തിലെ കാലാവസ്ഥയും പരിഗണിച്ച് സ്കൂളുകളിൽ മോർണിംഗ് ഷിഫ്റ്റ് നടത്താമോ ?

CAA തെറ്റാണോ ?

അയോധ്യ രാമക്ഷേത്രം അംഗീകരിക്കുമോ ?

അഖില ഹാദിയ അഭിപ്രായമെന്ത്?

നിമിഷഫാത്തിമമാർ സിറിയയിലെത്തിയതെങ്ങനെ ?

അന്യമതത്തെ നിന്ദിക്കുന്ന മത പ്രചരണം വേണമോ ?

.......

ഇങ്ങനെ ഒരായിരം ചോദ്യം ഈ വേഷം കെട്ടുകാരോട് ചോദിച്ചു നോക്കുക

മുഖം മൂടി അഴിഞ്ഞു വീടുന്നതു കാണം

മുട്ടുമ്പോൾ കക്കൂസ് കൊടുത്തതും

ചാനലിനു മുന്നിൽ ചായ കൊടുത്തതുമല്ല മാപ്രകളേ മതേതരത്വം'

നബിദിനത്തിന് ഓടി വന്ന് മാലയിടുന്നതും

അമ്പലത്തിൽ വാങ്ക് വിളിക്കുന്നതും

നോമ്പു തുറക്കുന്നതുമെല്ലാം ചാനലുകളിലെ അല്ലെങ്കിൽ സോഷ്യൽ മീഡിയയിലെ വൈറൽ പനി കൊതിച്ചു തന്നെയാണ്.

വാങ്ക് വിളിക്കാൻ മുസ്ലീങ്ങൾ സ്ഥല പരിമിതിയില്ല

മുസ്ലീങ്ങൾ പോലും ഒരിത്തിരി പൈസ ഉണ്ടെങ്കിൽ വീടുകളിലല്ല നോമ്പു തുറ സംഘടിപ്പിക്കുന്നത് '

ആളുകളെ ക്ഷണിച്ച് ഓഡിറ്റോറിയങ്ങളിലോ പ്രത്യേക പന്തലിലോ ഒക്കെ അവർ നോമ്പുതുറ നടത്തുന്നു.

അപ്പോഴാണ് മതേതര വേഷം കെട്ടുകാർ ഇവരെ അമ്പലത്തിനകത്ത് വലിച്ചു കൊണ്ടു പോകുന്നത്.

വൈറൽ പനിക്ക് മരുന്നില്ല.

സാവകാശം മാറും.

ക്ഷമയോടെ കാത്തിരിക്കാം

അതുവരെ ഈ വിറയലും തുള്ളലുമൊത്ത കാണുക തന്നേ

അല്ലാതെന്തു ചെയ്യും

Full View
Tags:    
News Summary - KP Sasikala mocks the provision of accommodation at the Palayam Juma Masjid for devotees who came for Pongala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.