ബീജിങ്: ശരീരഭാരം കുറക്കുക എന്നത് മുതിർന്നവർക്ക് പോലും പ്രയാസകരമായ ഒന്നാണ്. എന്നാൽ ചൈനയിലെ ഒരു ഏഴുവയസ്സുകാരന് ഇതൊരു വെല്ലുവിളി മാത്രമല്ല, സോഷ്യൽ മീഡിയയിൽ തരംഗമായ ഒരു 'വൈറൽ ചലഞ്ച്' കൂടിയായി മാറിയിരിക്കുകയാണ്. 18 ലക്ഷം (1.8 Million) ലൈക്കുകളാണ് ഈ കൊച്ചു മിടുക്കന്റെ വിഡിയോക്ക് ലഭിച്ചത്. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലുള്ള ഹേ എന്ന് പേരുള്ള പിതാവാണ് തന്റെ മകന്റെ വിഡിയോ ഫെബ്രുവരി ആദ്യം പങ്കുവെച്ചത്. ടാങ്‌ഡൗ എന്ന് വിളിക്കുന്ന മകന് അമിതഭാരമുണ്ടെന്ന് കണ്ടതിനെത്തുടർന്നാണ് പിതാവ് ഇത്തരമൊരു പരീക്ഷണം നടത്തിയത്.
വിഡിയോക്ക് ലഭിക്കുന്ന ഓരോ ലൈക്കിനും പകരമായി ഓരോ തവണ സ്കിപ്പിങ് ചെയ്യാമെന്ന് കുട്ടി സമ്മതിച്ചു. ടാങ്‌ഡൗവിന് 1.32 മീറ്റർ ഉയരവും 45 കിലോഗ്രാം ഭാരവുമുണ്ട്. രാജ്യത്തെ ദേശീയ ആരോഗ്യ കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള കുട്ടികളുടെ വളർച്ചാ മാനദണ്ഡങ്ങൾ അനുസരിച്ച്, ഏഴ് വയസുള്ള ആൺകുട്ടിക്ക് സാധാരണയായി 120-126 സെന്‍റിമീറ്റർ ഉയരവും 19-26 കിലോഗ്രാം ഭാരവും ഉണ്ടായിരിക്കണം. വെറുതെ വ്യായാമം ചെയ്യിക്കുന്നതിന് പകരം മകനെ പ്രോത്സാഹിപ്പിക്കാൻ രസകരമായ ചില നിബന്ധനകളും പിതാവ് മുന്നോട്ടുവെച്ചിരുന്നു. ഓരോ അരക്കിലോ കുറയുമ്പോഴും 10 യുവാൻ (ഏകദേശം 120 രൂപ) അച്ഛൻ മകന് നൽകും. മറിച്ച് അരക്കിലോ ഭാരം കൂടിയാൽ മകൻ അച്ഛന് 10 യുവാൻ തിരിച്ചു നൽകണം. ഇതിനോടൊപ്പം സ്കൂളിൽ നിന്ന് നൽകിയ ദിവസേനയുള്ള സ്കിപ്പിങ് ഹോംവർക്കും ഈ വ്യായാമ മുറക്ക് പ്രചോദനമായി.
വിഡിയോ പോസ്റ്റ് ചെയ്ത് വെറും ഒരു ദിവസത്തിനുള്ളിൽ 1.8 ദശലക്ഷം ലൈക്കുകൾ ലഭിച്ചതോടെ അച്ഛനും മകനും ഒരുപോലെ ഞെട്ടിപ്പോയി. ഇത്രയധികം ലൈക്കുകൾ ലഭിക്കുമെന്ന് കുട്ടി കരുതിയിരുന്നില്ല. കുട്ടികളിലെ അമിതവണ്ണം ആഗോളതലത്തിൽ വലിയൊരു പ്രശ്നമാണ്. പിതാവ് അവനെ നിർബന്ധിക്കാതെ, രസകരമായ ഒരു വെല്ലുവിളിയിലൂടെ വ്യായാമത്തിലേക്ക് കൊണ്ടുവരുന്നത് നല്ല കാര്യമാണെന്ന് പലരും അഭിപ്രായപ്പെട്ടു. 1.8 ദശലക്ഷം ലൈക്കുകൾ എന്നാൽ 18 ലക്ഷം തവണ സ്കിപ്പിങ് ചെയ്യുക എന്നതാണ്. ഒരു ഏഴുവയസ്സുകാരന് ഇത് ശാരീരികമായി അസാധ്യമാണെന്നും, അമിതമായി വ്യായാമം ചെയ്യുന്നത് അവന്റെ ഹൃദയത്തെയും സന്ധികളെയും ബാധിക്കുമെന്നും ചിലർ ആശങ്കപ്പെട്ടു. ഇത്രയും ലൈക്ക് വരുമെന്ന് അച്ഛൻ കരുതിക്കാണില്ല, ഇപ്പോൾ മകന്റെ കൂടെ അച്ഛനും ചാടേണ്ടി വരുമല്ലോ എന്ന തരത്തിലുള്ള രസകരമായ കമന്‍റുകളും വിഡിയോക്ക് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.