കല്യാണ ദിവസം വരനോ വധുവോ ഒളിച്ചോടുന്ന വാർത്തകൾ നമ്മൾ ധാരാളം കാണാറുണ്ട്. എന്നാൽ, കൃത്യം മുഹൂർത്ത സമയത്ത് വരനും വധുവും ഒരുമിച്ച് 'മുങ്ങിയാലോ'! ചെന്നൈയിലാണ് വിവാഹനിമിഷങ്ങൾ വേറിട്ടതാക്കാൻ വധുവും വരനും കടലിനടിയിലേക്ക് മുങ്ങിയത്. നീലൻകരൈ തീരത്താണ് തിരുവണ്ണാമലൈ സ്വദേശി ചിന്നദുരൈയും കോയമ്പത്തൂറിൽ നിന്നുള്ള ശ്വേതയും കടലിനടിയിൽ വെച്ച് വിവാഹിതരായത്. കടലിൽ മാലിന്യങ്ങൾ കുന്നുകൂടുന്നതിന് എതിരെയുള്ള ബോധവത്കരണവും ഇവർ ലക്ഷ്യമിട്ടിരുന്നു.
60 അടി താഴ്ചയിലാണ് ഇവർക്കായി കതിർ മണ്ഡപമൊരുങ്ങിയത്. പൂക്കളും വാഴയും തെങ്ങോലയും ഉപയോഗിച്ചുള്ള മണ്ഡപത്തിൽവെച്ച് ഇരുവരും പരസ്പരം വരണമാല്യം ചാർത്തി. പരമ്പരാഗത വേഷം ധരിച്ചാണ് ഇരുവരും സ്കൂബ ഉപകരണങ്ങളുമായി കടലിലേക്ക് ചാടിയത്. ചിന്നദുരൈ മുണ്ടും ഷർട്ടും ശ്വേത സാരിയും ധരിച്ചു. ഇരുവരും സ്കൂബ ഡൈവിങിൽ പരിശീലനവും നേടിയിരുന്നു.
45 മിനിറ്റ് വെള്ളത്തിനടിയിൽ കഴിയാനുള്ള സംവിധാനങ്ങളാണ് ഇവർക്കായി ഒരുക്കിയിരുന്നത്. മീനുകളും മറ്റ് കടൽജീവികളും സാക്ഷിയായുള്ള വിവാഹം അവിസ്മരണീയമായിരുന്നെന്ന് ചിന്നദുരൈ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.