ഫിറോസ്പൂർ: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റ്സ്മാൻ ഹൃദയാഘാതം മൂലം മരിച്ചു. ഫിറോസ്പൂരിലെ ഗുരു ഹര് സഹായ് സ്വദേശിയായ ഹർജിത് സിങ്ങാണ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചത്. ബാറ്റ് ചെയ്യുകയായിരുന്ന ഹർജിത് ബാൾ ബൗണ്ടറി കടത്തിയതിന് തൊട്ടുപിന്നാലെ ഗ്രൗണ്ടിൽ ഇരിക്കുന്നത് വിഡിയോയിൽ കാണാം. തുടർന്ന് സഹ ബാറ്റസ്മാന്റെ കൂടെ സംസാരിക്കവെയാണ് കുഴഞ്ഞു വീണത്.
സഹ താരങ്ങൾ സി.പി.ആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെട്ടന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കായിക മത്സരങ്ങൾക്കിടയിലും ശാരീരിക വ്യായാമങ്ങൾക്കിടയിലും യുവാക്കൾക്ക് ഹൃദയാഘാതം സംഭവിക്കുന്നത് ഇപ്പോൾ സാധാരണമാണ്. ആഴ്ചകൾക്ക് മുമ്പ് ഗുസ്തി മത്സരത്തിനിടെ ഒരു മത്സരാർഥി ബോധരഹിതനായി മരിച്ചിരുന്നു.
കായികതാരങ്ങൾക്ക് ഹൃദയാഘാത സാധ്യത കുറവാണെന്ന് പൊതുവെ കരുതപ്പെടുന്നുണ്ടെങ്കിലും അത് ലറ്റുകളിൽ പെട്ടെന്നുള്ള ഹൃദയാഘാതം സംഭവിക്കാം. എന്നിരുന്നാലും ഇത് താരതമ്യേന അപൂർവമാണ്. ഈ സംഭവങ്ങൾ പലപ്പോഴും ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമാണ് ഉണ്ടാകുന്നത്. ചിലപ്പോൾ മുമ്പ് രോഗനിർണയം നടത്തിയിട്ടില്ലാത്തവയും, തീവ്രമായ ശാരീരിക പ്രവർത്തനങ്ങൾ മൂലം വഷളാകുന്നവയുമാണ്. അത്‌ലറ്റുകളിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളിൽ പലതിനും കാരണം ഹൃദയപേശികൾ കട്ടിയാകുന്നതിന് കാരണമാകുന്ന ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി അല്ലെങ്കിൽ മറ്റ് പാരമ്പര്യ ഹൃദയപേശി രോഗങ്ങൾ പോലുള്ള മുൻകാല ഹൃദയ അവസ്ഥകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.