ബംഗളൂരു: സ്പെയ്ഡെക്സ് ദൗത്യത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിൽ (ഡോക്കിങ് പ്രക്രിയ) ഐ.എസ്.ആർ.ഒ സമ്പൂർണ വിജയം നേടിയതിന് പിന്നാലെ ഉപഗ്രഹങ്ങളുടെ വേര്പെടുത്തലിന് (അണ്‍ഡോക്കിങ് പ്രക്രിയ) കാത്തിരിക്കുകയാണ് ശാസ്ത്രലോകം. അൺഡോക്കിങ്, പവർ ട്രാൻസ്ഫർ പരിശോധനകൾ വരും ദിവസങ്ങളിൽ തുടരുമെന്നും കൂട്ടിയോജിപ്പിച്ച ഉപഗ്രഹങ്ങളെ ഒരുമിച്ച് നിയന്ത്രിക്കാൻ സാധിക്കുന്നതായും ഐ.എസ്.ആർ.ഒ എക്സിലൂടെ അറിയിച്ചു.
ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിച്ച ശേഷം ഉപഗ്രഹങ്ങൾ വേര്‍പെടുത്തുന്ന പ്രക്രിയയായ അണ്‍ഡോക്കിങ് നടത്തുക. ഇതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തിക്കും.
ഇന്ന് രാവിലെയാണ് സ്പെയ്ഡെക്സ് ദൗത്യത്തിന്റെ ഭാഗമായ 20 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്സ്. 02) ഉപഗ്രഹങ്ങളെ ഡോക്കിങ് പ്രക്രിയയിലൂടെ വിജയകരമായി കൂട്ടിയോജിപ്പിച്ചത്. 1.5 കിലോമീറ്റർ മുതൽ 3 മീറ്റർ വരെയുള്ള അകലത്തിലായിരുന്ന ഉപഗ്രഹങ്ങളെയാണ് കൂട്ടിയോജിപ്പിച്ചത്.
ബഹിരാകാശത്ത് വേർപെട്ട രണ്ടു പേടകങ്ങളും ഒന്നായി ചേരുന്ന സ്പേസ് ഡോക്കിങ് പ്രക്രിയ ജനുവരി ഏഴിന് പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ജനുവരി ഒമ്പതിലേക്ക് ഐ.എസ്.ആർ.ഒ മാറ്റിയിരുന്നു. തുടർന്ന് വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അകലം കുറച്ചുകൊണ്ടു വന്നശേഷമാണ് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ചത് (ഡോക്കിങ്).
2035ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുക എന്ന ചരിത്ര ദൗത്യത്തിലേക്ക് നിർണായക ചുവടുവെപ്പായാണ് കഴിഞ്ഞ ഡിസംബർ 30ന് ഐ.എസ്.ആര്.ഒയുടെ സ്പെയ്ഡെക്സ് വിജയകരമായി വിക്ഷേപിച്ചത്. ചേസര്‍ (എസ്.ഡി.എക്സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്സ്. 02) ഉപഗ്രഹങ്ങളെ കൂടാതെ 24 പരീക്ഷണോപകരണങ്ങളും സ്പെയ്ഡെക്സ് ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്സ്പെരിമെന്റല്‍ മൊഡ്യൂളിലാണ് (POEM) ഈ ഉപകരണങ്ങള്‍ ഭൂമിയെ ചുറ്റുക.
സ്പെയ്സ് ഡോക്കിങ് വിജയകരമായി പൂർത്തിയാക്കിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ. യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് സ്പെയ്സ് ഡോക്കിങ് നടപ്പാക്കിയിട്ടുള്ളത്. പല തവണ വിക്ഷേപിച്ച വ്യത്യസ്ത ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശനിലയം നിര്‍മിച്ചത് ഡോക്കിങ് സാങ്കേതിക വിദ്യയിലൂടെയാണ്.
ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന് എന്ന പേരില്‍ ഇന്ത്യ വിഭാവനം ചെയ്യുന്ന ബഹിരാകാശ നിലയവും ഇതുപോലെ വ്യത്യസ്ത പേടകങ്ങള്‍ ഒരുമിച്ചു ചേര്‍ത്തു കൊണ്ടാവും നിര്‍മിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.