ചൈനയുടെ ബഹിരാകാശക്കുതിപ്പ്: ഒരു വർഷത്തെ ദൗത്യവുമായി സഞ്ചാരികൾ, ലക്ഷ്യം 2030ലെ ചാന്ദ്രയാത്ര

ബീജിങ്: 2030ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള ചരിത്രപരമായ ദൗത്യങ്ങളുടെ ഭാഗമായി ചൈന തങ്ങളുടെ പുതിയ ബഹിരാകാശ പേടകമായ ‘ഷെൻഷൗ-23’ വിജയകരമായി വിക്ഷേപിച്ചു. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് ലോങ് മാർച്ച്-2എഫ് വൈ23 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. മൂന്ന് ചൈനീസ് ബഹിരാകാശ യാത്രികരാണ് പേടകത്തിലുള്ളത്.

ടിയാൻഗോങ് ബഹിരാകാശ നിലയത്തിലെത്തുന്ന സംഘത്തിലെ ഒരാൾ ഒരു വർഷം അവിടെ തുടരും. ചൈനയുടെ ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യമാണിത്. ദീർഘകാലം ബഹിരാകാശത്ത് കഴിയുമ്പോൾ മനുഷ്യശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കമാൻഡർ ഷു യാങ്ഷു, പൈലറ്റ് ഷാങ് യുവാൻഷി എന്നിവർക്കൊപ്പം ഹോങ്കോങ്ങിൽ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രികയായ മുൻ പൊലീസ് ഇൻസ്പെക്ടർ ലി ജിയായാങ്ങും ഈ സംഘത്തിലുണ്ട്.

ചന്ദ്രനിലേക്കുള്ള പ്രയാണത്തിൽ ചൈനയും അമേരിക്കയും തമ്മിൽ കടുത്ത മത്സരമാണ് നിലനിൽക്കുന്നത്. ചൈന ചന്ദ്രനിൽ കോളനികൾ സ്ഥാപിക്കാനും വിഭവങ്ങൾ ഖനനം ചെയ്യാനും പദ്ധതിയിടുന്നുവെന്ന് യു.എസ് ആരോപിച്ചെങ്കിലും ചൈന ഇത് ശക്തമായി നിഷേധിച്ചു. 2028-ഓടെ മനുഷ്യനെ ചന്ദ്രനിലിറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നാസയുടെ ആർട്ടെമിസ് II ദൗത്യവും, കഴിഞ്ഞ ദിവസം ഇലോൺ മസ്കിന്റെ സ്പേസ് എക്സ് നടത്തിയ സ്റ്റാർഷിപ്പ് റോക്കറ്റ് പരീക്ഷണവും വലിയ വിജയമായിരുന്നു.

റോബോട്ടുകളെ മാത്രം ചന്ദ്രനിലെത്തിച്ചിട്ടുള്ള ചൈനക്ക് 2030 ലെ മനുഷ്യ ദൗത്യം വലിയൊരു വെല്ലുവിളിയാണ്. പുതിയ ഹാർഡ്‌വെയറുകളും ലാനർ ലാൻഡറുകളും ഇതിനായി ചൈന പരീക്ഷിച്ചുവരികയാണ്. റഷ്യയുമായി സഹകരിച്ച് 2035-ഓടെ ചന്ദ്രനിൽ ഒരു സ്ഥിരം ബേസ് സ്ഥാപിക്കാനും ചൈനക്ക് പദ്ധതിയുണ്ട്.

ബഹിരാകാശത്തെ അസ്ഥിക്ഷയം, മാനസിക സമ്മർദ്ദം എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾക്ക് പുറമെ, മനുഷ്യന്റെ കൃത്രിമ ഭ്രൂണങ്ങൾ ബഹിരാകാശത്ത് അതിജീവിക്കുന്നത് സംബന്ധിച്ച ലോകത്തിലെ ആദ്യ പരീക്ഷണങ്ങളും ടിയാൻഗോങ് നിലയത്തിൽ ചൈന ആരംഭിച്ചിട്ടുണ്ട്. 

Tags:    
News Summary - China sends astronaut on year-long space mission as it eyes 2030 moon landing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.