വേങ്ങര: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജിതമാവുമ്പോഴും യു.ഡി.എഫിലെ പടലപ്പിണക്കം തീർക്കാനാവാതെ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിൽ മൂന്നിലും പോരവസാനിപ്പിക്കാൻ സംസ്ഥാന നേതാക്കൾത്തന്നെ രംഗത്തുണ്ടെങ്കിലും സ്ഥിതി ശാന്തമാക്കാനായിട്ടില്ലെന്നാണ് വിവരം. കടുത്ത ഭിന്നതയുള്ള കണ്ണമംഗലത്ത് സ്ഥിതി രൂക്ഷമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുകക്ഷികളും ചെറുപാർട്ടികളുമായി ചേർന്ന് ജനകീയമുന്നണിയായി മത്സരിച്ചെങ്കിലും ഭരണം ലീഗ് പിടിച്ചടക്കുകയായിരുന്നു. അതിനിടെ ഒന്നാം വാർഡിലെ വനിത മെംബറുടെ രാജിയും പതിനഞ്ചാം വാർഡ് അംഗത്തിനെതിരായ ആരോപണവും ലീഗിന് തലവേദനയായി. വനിത അംഗത്തിെൻറ രാജിയെ തുടർന്ന് ഒന്നാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ലീഗ് നേതൃത്വം കോൺഗ്രസ് പ്രവർത്തകരെ അനുനയിപ്പിച്ച് കൂടെ നിർത്തുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിരുദ്ധധ്രുവങ്ങളിൽ നിലയുറപ്പിച്ച നേതാക്കൾ ഉപതെരഞ്ഞെടുപ്പിൽ കൈകോർത്തതിൽ പ്രവർത്തകർക്ക് മുറുമുറുപ്പുണ്ടായിരുന്നു. കോൺഗ്രസ് സഹായത്തോടെ ലീഗ് സ്ഥാനാർഥി വിജയിക്കുകയും ചെയ്തു.
പ്രതിഫലമായി വൈസ് പ്രസിഡൻറ് സ്ഥാനം കോൺഗ്രസിന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിസ്സാര കാരണങ്ങൾ പറഞ്ഞ് ഒടുവിൽ കൈമാറിയില്ല. ഭരണപങ്കാളിത്തം മോഹിച്ച് ലീഗിനൊപ്പം ചേർന്ന കോൺഗ്രസ് നേതാക്കൾ പ്രവർത്തകരുടെ അതൃപ്തിക്കിരയായെന്നല്ലാതെ താൽക്കാലിക ബന്ധം മൂലം കോൺഗ്രസിന് നേട്ടമുണ്ടായില്ല. ലീഗാകട്ടെ ആരുടേയും സഹായമില്ലാതെ ഭരണം നിലനിർത്താനുള്ള ഭൂരിപക്ഷം നേടുകയും ചെയ്തു. അതിനാൽ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്, യു.ഡി.എഫ് സംവിധാനത്തിെൻറ ഭാഗമാകണമെങ്കിൽ കണ്ണമംഗലം ഭരണസമിതിയിൽ വൈസ് പ്രസിഡൻറ് സ്ഥാനം നൽകേണ്ടി വരും. പ്രസിഡൻറ് പദവി ദലിത് വനിതസംവരണമാണ്. വൈസ് പ്രസിഡൻറ് സ്ഥാനത്തുള്ള യുവനേതാവിനെ മാറ്റുന്നതിൽ ലീഗ് നേതൃത്വത്തിന് താൽപര്യമില്ലെന്നറിയുന്നു.
ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും എം.എം. ഹസനുമുൾപ്പെടെയുള്ള നേതാക്കൾ മണ്ഡലത്തിലെത്തിയത്. ഇവർ നടത്തിയ ചർച്ചകളിലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രാദേശിക നേതാക്കൾ പറയുന്നു. ലീഗാകട്ടെ പഞ്ചായത്തുതല കൺവെൻഷനുകൾ വിളിച്ച് ചിട്ടയായ പ്രചാരണത്തിലാണ്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ചൂടേറിയ ചർച്ചയാണ് നടക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിെൻറ പേര് സജീവമാണ്. എന്നാൽ, യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെ പിന്തുണക്കുന്നവരാണ് പഞ്ചായത്തിലെ വലിയ വിഭാഗം യുവജനപ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.