അമിത് ഷാ വിയർത്തുപോയി. തോറ്റമ്പി എന്നു പറഞ്ഞാൽ മതിയല്ലോ. കേരളത്തിൽനിന്ന് ഒറ്റ സീറ്റും പ്രതീക്ഷിക്കാനില്ല. എന്നിട്ടും മത്സരിക്കാൻ എന്തൊരിടി! മുടിഞ്ഞ തർക്കം. ഒറ്റ നേതാവും വഴങ്ങുന്നില്ല. വിട്ടു കൊടുക്കാൻ തയാറല്ലാതെ ദിവസങ്ങൾ നീണ്ട മസിൽ പിടിത്തം. എങ്ങാനും ജയിച്ചുപോകാവുന്ന ആരോഗ്യം പാർട്ടിക്കുണ്ടായിരുന്നെങ്കിൽ, ഇടികൂടി നേതാക്കൾ കാഞ്ഞു പോയേനെ.
അഖിലേന്ത്യ പങ്കപ്പാടിനിടയിലാണ് കേരളത്തിലെ 20 മണ്ഡലങ്ങളിൽ പാർട്ടി നേതാക്കളുടെയും സഖ്യകക്ഷികളുടെയും സീറ്റ് തർക്കം കൊടുമ്പിരിക്കൊണ്ടത്. ഇത്രത്തോളം ഉൗർജം മുൻകൂട്ടി കരുതിവെച്ചിരുന്നെങ്കിൽ ബി.ജെ.പി കേവല ഭൂരിപക്ഷം നേടി നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പിക്കാമായിരുന്നു. സി.പി.എമ്മിെൻറ വത്തിക്കാൻ ഇപ്പോൾ കേരളമായതുകൊണ്ട് സ്ഥാനാർഥിയെ തീരുമാനിക്കാൻ അവർക്ക് ഡൽഹിയിൽ വരേണ്ടിവന്നതുതന്നെയില്ല. വേണ്ടിവന്നാൽ ജനറൽ സെക്രട്ടറിയെ അങ്ങോട്ടു വിളിപ്പിക്കുന്ന കാലമാണ്.
ഡൽഹിയിൽ തമ്പടിച്ചും സഖ്യകക്ഷികൾ ഇടപെട്ടുമൊക്കെയായി തട്ടുകേടില്ലാതെ കാര്യം സാധിച്ച് കോൺഗ്രസ് നേതാക്കൾ നാട്ടിലേക്കു വണ്ടിപിടിച്ചു. എത്രയോ പാർലമെൻറ് തെരഞ്ഞെടുപ്പുകളായി വട്ടപ്പൂജ്യത്തിൽനിന്ന് മേലോട്ടു ചാടിത്തോൽക്കുന്ന ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും ഇതെല്ലാമായിട്ടും സ്ഥാനാർഥി തർക്കം തീരുന്നില്ലെന്നു വന്നാൽ?
സ്വയംസേവകന്മാർക്ക് ചേരാത്ത പാർലെമൻററി വ്യാമോഹം നാണക്കേടായപ്പോൾ ആർ.എസ്.എസ് കുറുവടിയെടുത്തു. ഡൽഹിയിൽ വന്നിട്ടും പക്ഷേ, കണ്ടാൽ മൂത്രമൊഴിച്ചുപോകുന്ന നേതാക്കൾക്കു മുന്നിൽ കഴുത്തിനു കുത്തിപ്പിടിച്ചും തലമുടി പിടിച്ചുവലിച്ചും കണ്ണിൽ കുത്തിയുമെല്ലാം അടിയോടടി. പാർട്ടിക്ക് സുവർണാവസരം നൽകിയ ശബരിഗിരിനാഥെൻറ മണ്ണിൽത്തന്നെ ശ്രീധരൻ പിള്ളക്ക് മത്സരിക്കണം. സുരേന്ദ്രനും കണ്ണന്താനത്തിനുമെല്ലാം പത്തനംതിട്ടയിൽ നിൽക്കണം. അങ്ങനെ വരുേമ്പാൾ നാലഞ്ചു പത്തനംതിട്ടയെങ്കിലും വേണം ബി.ജെ.പിക്കാർക്ക് മത്സരിക്കാൻ.
പാർട്ടിയിലെ വരത്തന്മാരായ കണ്ണന്താനം പോലും മീശ പിരിച്ചു കാണിക്കുന്നു. പറച്ചിൽ കേട്ടില്ലേ? കൊല്ലം കൊടുക്കാനാണ് ഭാവമെങ്കിൽ മലപ്പുറം മതിയെന്ന്. ആരെയും പരിചയമില്ല പോൽ. രാജസ്ഥാനിൽ എമ്പാടും പരിചയമുണ്ടായതുകൊണ്ടായിരിക്കണം അവിടം വഴി രാജ്യസഭയിൽ എത്തിയത്. ടോം വടക്കന്‍ പിന്നെ പരാതി പറയാനുള്ള ആവതില്ല. തൃശൂരാണ് കൊതിച്ചത്. എറണാകുളം നൽകാമെന്നാണ് പറയുന്നത്. രണ്ടായാലും വേണ്ടില്ല, ഷെൽഫിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഇപ്പോഴേ കയറ്റിവെക്കാതിരുന്നാൽ മതിയായിരുന്നു എന്ന പ്രാർഥന മാത്രം.എന്തിനാണ് ഇങ്ങനെ ഇടിക്കുന്നത്? സ്ഥാനാർഥിയായാൽ പലതുണ്ട് കാര്യം. പേരായി, മേൽവിലാസമായി, നേതാവായി എന്നിങ്ങനെ തുടങ്ങി ആർഭാടങ്ങൾ ഒഴുകിവരും.
കേന്ദ്രം ഭരിക്കുന്ന പാർട്ടിയല്ലേ? സ്ഥാനാർഥിയുടെ പ്രചാരണ ചെലവിനെ വെല്ലാൻ പാകത്തിൽ സംഭാവനകൾക്കും മുട്ടുവരില്ല. ആ കളം മറ്റുള്ളവർക്ക് വിട്ടുകൊടുത്ത് സർവസംഗ പരിത്യാഗിയാകാനല്ല കാവിയുടുത്ത് താമരക്കുളത്തിൽ ഇറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.