തെരഞ്ഞെടുപ്പു ചൂടിെൻറ ഉച്ചവെയിലത്താണ് രാജസ്ഥാൻ. നട്ടുച്ച നേരത്ത് വെയിൽ കാര്യമാക്കാതെ നിലത്ത് പടിഞ്ഞിരിക്കുന്ന ദാദിയയിലെ കർഷകർക്കിടയിൽ അമ്റാ റാമാണ് താരം. മാറിമാറി ഭരണം പങ്കിടുന്ന കോൺഗ്രസും ബി.ജെ. പിയുമല്ല, അമ്റാ റാമും സി.പി.എമ്മുമാണ് തങ്ങൾക്കു വേണ്ടി ശബ്ദിക്കാനുള്ളതെന്നാണ് അവരുടെ വിശ്വാസം. പ്രധാന കക്ഷികളെ തോൽപിക്കാൻ കെൽപുള്ള കർഷക കരുത്തിെൻറ മുഖമായി അവർക്കിടയിൽ അമ്റാ റാം നിൽക്കുന്നു. കർഷകർക്കായി സമർപ്പിച്ച ജീവിതം. അമ്റാ റാമിെൻറ വിശ്വാസ്യതയുടെയും ആത്മാർഥതയുടെയും തണലിലാണ് രാജസ്ഥാനിൽ ഇന്ന് സി.പി.എമ്മിെൻറ വളർച്ച.
സീക്കർ, ശ്രീഗംഗാനഗർ ജില്ലകളിലായി വേരോടി നിൽക്കുന്ന സി.പി.എമ്മിന് രാജസ്ഥാൻ നിയമസഭയിലുള്ള ഏക സിറ്റിങ് എം.എൽ.എയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കൂടിയായ അമ്റാ റാം. ദാദിയയിലേക്ക് അമ്റാ റാം കടന്നു വന്നത്, നേതാക്കൾ എത്തുന്നതിെൻറ പതിവ് ബഹളങ്ങളോടെയല്ല. അവർക്കിടയിൽനിന്ന്, അവരോട് വർത്തമാനം പറഞ്ഞ്, ഹുക്ക വാങ്ങി വലിച്ച്, കിട്ടിയ പൂമാല അവരുടെ കഴുത്തിലിട്ട്, തന്നെയും പാർട്ടി സ്ഥാനാർഥികളെയും വിജയിപ്പിക്കേണ്ടതിെൻറ പ്രാധാന്യം അദ്ദേഹം ഓർമപ്പെടുത്തി. തെരഞ്ഞടുപ്പു കാലം കഴിഞ്ഞാൽ ബി.ജെ.പിക്കാരെയും കോൺഗ്രസുകാരെയും കർഷകർക്ക് കാണാൻ കിട്ടില്ലെന്ന് വോട്ടർക്ക് മുന്നറിയിപ്പുമുണ്ട്
കർഷക സമരങ്ങളുടെ മുന്നിൽ എപ്പോഴുമുള്ള അമ്റാ റാം ഇക്കുറിയും നിയമസഭയിലെത്തുമെന്ന ഉറച്ച വിശ്വാസം പാർട്ടി നേതാക്കൾക്കും അണികൾക്കുമുണ്ട്. കർഷകരുടെ മറ്റൊരു വിശ്വസ്ത മുഖമായ പേമാ റാം അടക്കം അഞ്ചു പേരെയെങ്കിലും ജയിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്. അത് അപ്പടി സാധ്യമായില്ലെങ്കിൽ കൂടി, കർഷക പ്രശ്നങ്ങൾ ഏറ്റെടുത്ത് ഇവിടെ കരുത്ത് വർധിപ്പിച്ചുവരുന്നുണ്ട് സി.പി.എം. അതിെൻറ ഭാഗമായി 28 സ്ഥാനാർഥികളെയാണ് ഈ തെരഞ്ഞെടുപ്പിൽ നിർത്തിയിരിക്കുന്നത്. ബി.ജെ.പിയും കോൺഗ്രസും ഭരണം പിടിക്കാൻ നടത്തുന്ന പോരിനിടയിൽ സ്വന്തം ഇടം കണ്ടെത്താൻ ശ്രമിക്കുന്ന ചെറുപാർട്ടികൾ വേറെയുമുണ്ട്.
ബി.ജെ.പിയിതര, കോൺഗ്രസിതര പാർട്ടികളുടെ മൂന്നാം മുന്നണി പരീക്ഷണമായി ഇക്കുറി അത് വളർന്നിട്ടുണ്ട്. ഏഴു പാർട്ടികളാണ് ഈ ചേരിയിൽ. സി.പി.എം 28 സീറ്റിൽ മത്സരിക്കുമ്പോൾ സി.പി.ഐ 15 സീറ്റിൽ സ്ഥാനാർഥികളെനിർത്തിയിരിക്കുന്നു. ജനതാദൾ-എസ് മൂന്നിടത്ത്. സി.പി.ഐ-എം.എൽ അഞ്ച്, സമാജ് വാദി പാർട്ടി മൂന്ന് എന്നിങ്ങനെ പോകുന്നു ആ കണക്ക്. ആർ എൽ .ഡി, സി.പി.ഐ- യുനൈറ്റഡ് എന്നിവയാണ് ചേരിയിലെ മറ്റുള്ളവർ. ഇക്കൂട്ടത്തിൽ ചേരാതെ മായാവതിയുടെ ബി.എസ്.പി വേറിട്ടു മത്സരിക്കുന്നു. അഥവാ, ബി.ജെ.പിയെ നേരിടാൻ ദേശീയ തലത്തിൽ പറയുന്ന വിശാല പ്രതിപക്ഷ സഖ്യമൊന്നും രാജസ്ഥാനിൽ ഇല്ല. തട്ടിക്കൂട്ടിയ മൂന്നാം മുന്നണിപോലും വലിയ ഐക്യമൊന്നും കാണിക്കുന്നില്ല. ഓരോരുത്തരും അവരവരുടെ കരുത്ത് തെളിയിക്കാനുള്ള പരീക്ഷണങ്ങളിലാണ്. അങ്ങനെ ആകെയുള്ള 200ൽ അമ്പതോളം സീറ്റുകളിൽ ചെറുപാർട്ടികൾ മത്സരിക്കുന്നു.
അതേക്കുറിച്ചു ചോദിച്ചാൽ, രാജസ്ഥാനിൽ ബി.ജെ.പിയും കോൺഗ്രസും ഒരുപോലെ സി.പി.എമ്മിന് ശത്രുക്കളാണെന്ന് അമ്റാ റാം പറയും. രണ്ടു കൂട്ടരും തട്ടിപ്പാണ് ഭരണത്തിൽ വരുമ്പോൾ കാട്ടുന്നത്. കർഷകരെ വഞ്ചിക്കുകയാണ്. കോർപറേറ്റുകൾക്ക് ഒപ്പമാണ്. വ്യാപക അഴിമതിയാണ്. ഇതിനോടു സന്ധിചെയ്യാൻ കഴിയില്ല. ബി.ജെ.പിതന്നെ മുഖ്യശത്രു. സി.പി.എം മത്സരിക്കാത്ത മണ്ഡലങ്ങളിൽ അതു മുൻനിർത്തിയുള്ള നിലപാട് സ്വീകരിക്കും. കോൺഗ്രസിനും ബി.ജെ.പിക്കും നിയമസഭയിൽ ഒറ്റക്ക് ഭൂരിപക്ഷം കിട്ടാൻ പോകുന്നില്ലെന്ന കണക്കുകൂട്ടലിലാണ് അമ്റാ റാം എത്തിച്ചേരുന്നത്. അങ്ങനെ വരുന്ന സ്ഥിതിയിൽ മൂന്നാം ചേരി നിർണായകമാവുമെന്ന സ്വപ്നവും നാലുവട്ടം നിയമസഭയിലെത്തിയ അമ്റാ റാം പങ്കുവെക്കുന്നു.
ബി.ജെ.പിക്കെതിരായ വോട്ട് ഭിന്നിക്കുമെങ്കിലും വിശാലസഖ്യം രാജസ്ഥാനിൽ വളർത്തിയെടുക്കാൻ കോൺഗ്രസിനും താൽപര്യം ഉണ്ടായിരുന്നില്ല. ബി.ജെ.പിയുമായി നേർക്കുനേർ മത്സരത്തിന് ബലമുള്ളപ്പോൾ ചെറു പാർട്ടികളെ വളർത്തേണ്ട കാര്യമില്ലെന്നാണ് ചിന്താഗതി.
ആകെയുള്ള 200 സീറ്റിൽ നാലിലൊന്ന് ചെറുപാർട്ടികൾക്ക് കൊടുക്കാൻ കോൺഗ്രസിനു കഴിയില്ല. അവർക്കിടയിൽ ആരെങ്കിലും ജയിച്ചാൽ തെരഞ്ഞെടുപ്പിനുശേഷം ഒപ്പം കൂട്ടുകയുമാവാം. ബി.ജെ.പിയെ അധികാരത്തിൽനിന്നു മാറ്റി നിർത്താൻ കഴിയുന്ന സാഹചര്യമുണ്ടെങ്കിൽ കോൺഗ്രസിനെ പിന്തുണക്കാൻ ചെറുപാർട്ടികൾ നിർബന്ധിതമാവുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവരുടെ പിന്നാലെ നടക്കുകയും വേണ്ട. വിശാല പ്രതിപക്ഷ സഖ്യത്തിന് രാജസ്ഥാനിൽ അതിനപ്പുറത്തെ അർഥങ്ങളും ആവശ്യകതയും ഇല്ലതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.