ജയ്പുർ: മുസ്ലിം സ്ഥാനാർഥികളെ നിർണയിക്കുന്ന കാര്യത്തിൽ രാജസ്ഥാനിലെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിൽ ആശയക്കുഴപ്പം. മുസ്ലിംകൾക്ക് നിർണായക സ്വാധീനമുള്ള ഡസനിലേറെ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയമാണ് കോൺഗ്രസിന് കീറാമുട്ടിയായിരിക്കുന്നത്.
ഒൗദ്യോഗിക സ്ഥാനാർഥിക്കെതിരെ വിമതരും സ്വതന്ത്രരും അണിനിരക്കുന്നതോടെ പലവട്ടം അടിപതറിയ അനുഭവം ഉള്ളതുകൊണ്ടുതന്നെ വളരെ ജാഗ്രതയോടെയാണ് കോൺഗ്രസ് കരുനീക്കങ്ങൾ. സംസ്ഥാനത്ത് 11.41 ശതമാനമാണ് മുസ്ലിം ജനസംഖ്യ. കോൺഗ്രസ് ദീപാവലിക്കുശേഷം ആദ്യ സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വോട്ടർമാർക്ക് തീർത്തും അപരിചിതരായ മുസ്ലിം സ്ഥാനാർഥികളെ ഗോദയിൽ ഇറക്കുന്നതിനു പകരം നല്ല സ്വതന്ത്ര സ്ഥാനാർഥികളെയോ ജനകീയ അടിത്തറയുള്ളവരെയോ നിർത്തിയാൽ വിജയം ഉറപ്പാക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കുമാരി സെൽജയും അശോക് ഗെഹ്ലോട്ടുമാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടികക്ക് ചുക്കാൻപിടിക്കുന്നത്.
2013ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 16 മുസ്ലിം സ്ഥാനാർഥികളെ നിർത്തിയതിൽ ആരും പച്ചതൊട്ടില്ല. മുൻമന്ത്രിമാരും എം.എൽ.എമാരുമെല്ലാം തോറ്റമ്പി. അതേസമയം, നാലു മുസ്ലിം സ്ഥാനാർഥികളെ നിർത്തിയ ബി.ജെ.പി രണ്ടുപേരെ ജയിപ്പിച്ചെടുക്കുകയും ചെയ്തു. ഒരാളെ മന്ത്രിയുമാക്കി. വിജയസാധ്യത ഉറപ്പാക്കുന്ന ജനപ്രിയ സ്ഥാനാർഥികളെ നിർത്തുന്ന രീതി കോൺഗ്രസും പയറ്റണമെന്നാണ് പൊതു ആവശ്യം.
പുറമെ നിന്നുള്ളവരെ സ്ഥാനാർഥികളാക്കിയതാണ് കഴിഞ്ഞ തവണ അടിതെറ്റാൻ കാരണമെന്ന് രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് ന്യൂനപക്ഷ സെൽ പ്രസിഡൻറ് നിസാം ഖുറൈശി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ മുസ്ലിം താൽപര്യം സംരക്ഷിക്കപ്പെടുംവിധം കോൺഗ്രസും മതനിരേപക്ഷ കക്ഷികളും സ്ഥാനാർഥി നിർണയം നടത്തണമെന്ന് ‘രാജസ്ഥാൻ മുസ്ലിം ഫോറം’ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.