വേങ്ങര: ‘‘ഞങ്ങൾ നേതൃത്വം കൊടുക്കുന്ന രാജ്യത്ത് ഇങ്ങനെയൊരു പ്രദേശമോ, അനുവദിക്കില്ല. ആ പ്രദേശം കീഴ്പ്പെടുത്തും. അങ്ങനെയാണ് സംഘ്പരിവാർ പടപ്പുറപ്പാട്. വലിയ ഒരുക്കം. പഞ്ഞമില്ല പണത്തിന്. ഇടിച്ചുതള്ളാൻ പണമുണ്ട്. കൊന്നുതള്ളാൻ പരിശീലനം ലഭിച്ച വളൻറിയർമാരുണ്ട്. രാജ്യത്താകെയുള്ളവരെ ഇങ്ങോട്ട് അണിനിരത്തുകയാണ്. അതിനെല്ലാം പോരുന്ന ദേശീയ അധ്യക്ഷൻ ബി.ജെ.പി എന്ന പാർട്ടിക്കുണ്ട്. അമിത് ഷാ. അദ്ദേഹം നയിക്കാൻ പുറപ്പെടുന്നു. ഇൗ നാടിനെ കീഴ്പ്പെടുത്തുമെന്ന വാശിയോടെ. ഇൗ പുറപ്പെട്ടവർക്കൊന്നും കേരളം മനസ്സിലായിട്ടില്ല. ഇതൊരു ചെറിയ സംസ്ഥാനമാണെങ്കിലും ഇതിെൻറ ഉൾക്കാമ്പുണ്ടല്ലോ, അത് പിടികിട്ടിയിട്ടില്ല. അതിനോട് വന്ന് മുട്ടിയപ്പോഴാണ് ഇതങ്ങനെ തകർക്കാൻ പറ്റുന്ന ദുർഗമല്ലെന്ന് മനസ്സിലായത്. ഒറ്റ ദിവസംകൊണ്ട് ആ പൂതി തീർന്നു. ഇൗ നാട് കീഴ്പ്പെടുത്തിക്കളയും എന്നു പറഞ്ഞ് മഹാപട നയിക്കാൻ പുറപ്പെട്ട ആൾ എങ്ങനെ പോയി എന്ന് ഞാൻ പറയുന്നില്ല.’’ വേങ്ങരയിൽ ഇടതുസ്ഥാനാർഥി അഡ്വ. പി.പി. ബഷീറിന് വോട്ടഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയെൻറ വാക്കുകൾ ഒതുക്കുങ്ങൽ അങ്ങാടിയിൽ ഇടിമുഴക്കം തീർത്തു.
ആർ.എസ്.എസിനെ കടന്നാക്രമിച്ച പ്രസംഗം തിങ്ങിയ അണികൾ നിറഞ്ഞ കൈയടിയോടെയാണ് എതിരേറ്റത്. കേരളത്തിലെ വികസനവും ബി.ജെ.പി ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളുടെ സ്ഥിതിയും കണക്കുകൾ നിരത്തി താരതമ്യപ്പെടുത്താനും മറന്നില്ല. ജനരക്ഷാ യാത്രക്കെത്തിയ യോഗി ആദിത്യനാഥിനും കിട്ടി കണക്കിന്. യോഗി എന്ന സങ്കൽപത്തിന് തന്നെ കളങ്കമാണ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിെൻറ മുഖ്യമന്ത്രിയായ ആദിത്യനാഥ്. ആർ.എസ്.എസുകാരനായാൽ എത്ര ഉന്നത സ്ഥാനത്ത് എത്തിയാലും ഇതാണ് സംസ്കാരമെന്നും പരിഹാസം.
വെള്ളിയാഴ്ച വൈകീട്ട് 4.30ന് മണ്ഡലത്തിലെ കുന്നുംപുറത്തു നിന്നാണ് പിണറായി പര്യടനം തുടങ്ങിയത്. കുന്നുംപുറം അങ്ങാടിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംഘ്പരിവാറിനെയും ആർ.എസ്.എസിനെയും രൂക്ഷമായി വിമർശിച്ച് ഹ്രസ്വ പ്രസംഗം. ഇടക്ക് ചാറ്റൽമഴ രസം കെടുത്താനെത്തിയെങ്കിലും പിണറായി സംസാരം തുടർന്നു. കസേരകൾ മറയായി പിടിച്ച് അണികൾ കേട്ടുനിന്നു. ഇടതുപക്ഷത്തിന് ശക്തി പകരാൻ പി.പി. ബഷീറിനെ വിജയിപ്പിക്കണമെന്ന അഭ്യർഥനയോടെ സംസാരം അവസാനിപ്പിച്ചു.
സി.പി.എം ജില്ല സെക്രട്ടറി പി.പി. വാസുദേവൻ, എ. വിജയരാഘവൻ, പി.കെ. ശ്രീമതി ടീച്ചർ എം.പി, പി.വി. അൻവർ എം.എൽ.എ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. മുദ്രാവാക്യങ്ങൾക്കിടയിലൂടെ കുന്നുംപുറത്ത് നിന്ന് അഞ്ച് മണിയോടെ പറപ്പൂരിലെ പാലാണിയിലേക്ക്. സ്ഥാനാർഥി പി.പി. ബഷീറും സംഘവും മുഖ്യമന്ത്രിയെ സ്വീകരിച്ചു. 20 മിനിറ്റോളം സംസാരം. തുടർന്ന് അവസാന പ്രചാരണ കേന്ദ്രമായ ഒതുക്കുങ്ങലിലേക്ക്. മുഖ്യമന്ത്രി എത്തും മുേമ്പ യോഗം തുടങ്ങിയിരുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എം.ബി. രാജേഷ് എം.പി, എം.എൽ.എമാരായ കെ.വി. അബ്ദുൽ ഖാദർ, മുഹമ്മദ് മുഹ്സിൻ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. 6.30നായിരുന്നു പിണറായിയുടെ പ്രസംഗം നിശ്ചയിച്ചിരുന്നത്. അതിന് പത്ത് മിനിറ്റ് മുമ്പു തന്നെ ഒതുക്കുങ്ങൽ അങ്ങാടിയിലെത്തിയ പിണറായിയെ അണികൾ ആവേശത്തോടെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.