ന്യൂഡൽഹി: മുഖ്യമന്ത്രിമാരെ നേരിടാൻ ദുർബല സ്ഥാനാർഥികളെ നിർത്തുന്ന പതിവുരീതി ഇത്തവണ കോൺഗ്രസ് മാറ്റുകയാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ ബി.ജെ.പി മുഖ്യന്മാർക്കെതിരെ കോൺഗ്രസ് കളത്തിലിറക്കിയത് പയറ്റിത്തെളിഞ്ഞവരെയാണ്. അതുകൊണ്ടുതന്നെ മത്സരത്തിന് വീറും വാശിയുമേറും. ഝൽറാപട്ടാനിൽ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയെ നേരിടുന്നത് ബിജെ.പി നേതാവായിരുന്ന ജസ്വന്ത് സിങ്ങിെൻറ മകൻ മൻവേന്ദ്ര സിങ്ങാണ്. പത്രപ്രവർത്തകനായിരുന്ന മൻവേന്ദ്ര സിങ് പിന്നീട് രാഷ്ട്രീയത്തിലേക്ക് മാറുകയായിരുന്നു. 1999ൽ ബാർമർ-ജയയ്സാൽമീർ ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചെങ്കിലും കോൺഗ്രസിലെ സോന റാമിനോട് പരാജയപ്പെടുകയായിരുന്നു. എന്നാൽ, 2004ൽ സോന റാമിനെ പരാജയപ്പെടുത്തി ലോക്സഭയിലെത്തി.
2013ൽ രാജസ്ഥാൻ നിയമസഭയിലേക്ക് ശിവ് മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, 2014ൽ പിതാവ് ജസ്വന്ത് സിങ് ബി.ജെ.പിയുമായി ഉടക്കി സ്വതന്ത്രനായി ബാർമർ-ജയ്സാൽമീർ ലോക്സഭ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ പ്രചാരണത്തിന് മൻവേന്ദ്രയുമുണ്ടായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തെ പാർട്ടി ഒതുക്കി. എന്നാൽ, ഒക്ടോബർ 17ന് മൻവേന്ദ്ര ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നു. മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായിരുന്ന അരുൺ യാദവാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെതിരെ ബുധ്നി മണ്ഡലത്തിൽ മത്സരിക്കുന്നത്. രണ്ടുതവണ എം.പിയായിരുന്ന ഇദ്ദേഹം മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമായിരുന്നു. ഇദ്ദേഹത്തെ മാറ്റിയാണ് ഏപ്രിലിൽ കമൽനാഥിനെ പി.സി.സി അധ്യക്ഷകനാക്കിയത്.
എന്നാൽ, പി.സി.സി പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റിയ അരുൺ യാദവിനെ ബലിയാടാക്കാനാണ് കോൺഗ്രസ് നീക്കമെന്ന് ശിവ്രാജ് സിങ് ചൗഹാൻ ആരോപിച്ചു. ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമൺ സിങ്ങിനെ നേരിടാൻ കോൺഗ്രസിനുവേണ്ടി രാജ്നന്ദ്ഗവോനിൽ ഇറങ്ങിയത് മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ മരുമകൾ കരുണ ശുക്ലയാണ്. മുമ്പ് ബി.ജെ.പിയിലായിരുന്ന ഇവർ പിന്നീട് പാർട്ടി വിടുകയായിരുന്നു. 2001ൽ എം.എൽ.എയായിരുന്നു. 2004ൽ ബി.ജെ.പി ടിക്കറ്റിൽ ലഞ്ച്ഗിർ മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തി. എന്നാൽ, 2009ൽ കോർബ മണ്ഡലത്തിൽനിന്ന് ഇവർ കോൺഗ്രസിലെ ചരൺ ദാസ് മഹന്തിനോട് പരാജയപ്പെട്ടു. ബി.ജെ.പി അധികാര രാഷ്ട്രീയത്തിെൻറ പിടിയിൽപ്പെട്ടുവെന്നാരോപിച്ച് കരുണ ശുക്ല 2013ലാണ് പാർട്ടിവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.