ന്യൂഡൽഹി: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബി.എസ്.പി സഖ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെ, കോൺഗ്രസ് സഖ്യങ്ങൾക്കായി വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. സമാന മനസ്കരുമായി കൈകോർക്കുന്നതിന് സീറ്റ് പങ്കുവെക്കൽ തടസ്സമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപ്രദേശിൽ കോൺഗ്രസിെൻറ പ്രചാരണ കമ്മിറ്റിയുടെ ചുമതല സിന്ധ്യക്കാണ്. ശിവരാജ് സിങ് ചൗഹാൻ സർക്കാറിനെതിരെ സംസ്ഥാനത്തെ എല്ലാ കക്ഷികളും ഒരുമിക്കുകയാണെന്ന് സിന്ധ്യ അഭിപ്രായപ്പെട്ടു. വാർത്ത ഏജൻസിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാന മനസ്കരായ കക്ഷികൾ ഒരുമിക്കണം. ലിബറൽ, മതനിരപേക്ഷ, പുരോഗമന ഇന്ത്യയെന്ന ആശയവും കാഴ്ചപ്പാടുമുള്ളവരാണ് ഒരുമിക്കേണ്ടത്. വിവിധ കക്ഷികളുമായി ചർച്ചക്ക് കോൺഗ്രസ് തയാറാണ്. എന്താണ് ഇത്തരം സഖ്യങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന കാര്യത്തിൽ കൃത്യതയുണ്ടാകേണ്ടതുണ്ട്.
ജനപക്ഷ സർക്കാർ രൂപവത്കരിക്കുകയാണ് ലക്ഷ്യമെങ്കിൽ, വിവിധ സംസ്ഥാനങ്ങളിലെ പ്രബല കക്ഷികൾക്ക് അർഹിക്കുന്ന പരിഗണന നൽകണം. സഖ്യം മുന്നോട്ടുകൊണ്ടുപോകേണ്ട ഉത്തരവാദിത്തം അവർ തിരിച്ചും പ്രകടിപ്പിക്കണം. ഇത് എല്ലാ സംസ്ഥാനങ്ങളിലും ബാധകമാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, മിസോറം എന്നിവിടങ്ങളിലെ വിജയം അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിെൻറ പ്രാധാന്യം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.