നേതാക്കൾ പുറത്ത്; ബി.ജെ.പിയില്‍ അവസാനിക്കുന്നത് മഹാജന് യുഗം
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥി പട്ടികയിൽനിന്ന് നാല് പ്രധാനികളെ മാറ്റി നിർത്തുമ്പോള്‍ ബി.ജെ.പിയില്‍ മഹാജന്, മുണ്ടെ യുഗത്തിന് വിരാമമാകുന്നുവെന്ന് നിരീക്ഷണം. ഏക്നാഥ് കഡ്സെ, വിനോദ് താവ്ഡെ, രാജ് പുരോഹിത്, പ്രകാശ് മേത്ത എന്നിവര്‍ക്കാണ് ടിക്കറ്റ് നിഷേധിച്ചത്. നേരേത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ കിരിത് സോമയ്യക്കും പാർട്ടി ടിക്കറ്റ് നല്‍കിയിരുന്നില്ല. എന്നാല്‍, ഗോപിനാഥ് മുണ്ടെയുടെ മകളും ഫഡ്നാവിസ് സര്‍ക്കാറില്‍ മന്ത്രിയുമായ പങ്കജ മുണ്ടെ മത്സരിക്കുന്നുണ്ട്. മാത്രമല്ല, പ്രമോദ് മഹാജെൻറ മകള്‍ പൂനം മഹാജന് മുംബൈയില്‍നിന്ന് എം.പിയുമാണ്. ഏക്നാഥ് കഡ്സെയെ ഒഴിവാക്കിയ ബി.ജെ.പി നേതൃത്വം അത് തിരിച്ചടിയാകാതിരിക്കാന്‍ അദ്ദേഹത്തിെൻറ മകള്‍ രോഹിണി കഡ്സെക്ക് സീറ്റുനല്‍കി.
മുംബൈയിലടക്കം സംസ്ഥാനത്ത് ബി.ജെ.പി വളര്‍ന്നുതുടങ്ങിയത് മഹാജനും മുണ്ടെയും പാകിയ തന്ത്രങ്ങളിലൂടെയാണ്. അതിലൊന്നായിരുന്നു ശിവസേനയുമായുള്ള സഖ്യം. മഹാജെൻറ മരണത്തോടെ സഖ്യത്തില്‍ ഉലച്ചില്‍ തട്ടുകയും മുണ്ടെയുടെ മരണത്തോടെ തകരുകയും ചെയ്തത് യാദൃച്ഛികമല്ലെന്ന് നിരീക്ഷകര്‍ കരുതുന്നു. വീണ്ടും അവര്‍ സഖ്യമായെങ്കിലും മനസ്സുകൊണ്ട് അകലത്തിലാണ്.
മഹാജന്കാലത്തെ പ്രമുഖരാണ് കഡ്സെയും താവ്ഡെയും പുരോഹിതും. 2014ല്‍ ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തില്‍ വരുമ്പോള്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ കഡ്സെ ആയിരുന്നു. എന്നാല്‍, കഡ്സെ, താവ്ഡെ തുടങ്ങി മുതിര്‍ന്നവരെയും മറ്റാരേക്കാളും ജനസ്വാധീനമുണ്ടായിരുന്ന പങ്കജ മുണ്ടെയെയും തഴഞ്ഞ് ദേവേന്ദ്ര ഫഡ്നാവിസിനെയാണ് ബി.ജെ.പി മുഖ്യമന്ത്രിയാക്കിയത്. ഫഡ്നാവിസിന് ഏറ്റവും തലവേദനയായ കഡ്സെെക്കതിരെ പിന്നീട് അഴിമതി, അധോലോകബന്ധ ആരോപണങ്ങള്‍ ഉയരുകയും മന്ത്രിസഭയില്‍ നിന്ന് പുറത്താകുകയും ചെയ്തു. ആരോപണങ്ങളുടെ പേരിലാണ് ഇപ്പോള്‍ ടിക്കറ്റ് നിഷേധിച്ചത്.
സ്കൂള്‍ വിദ്യാഭ്യാസമന്ത്രിയായ വിനോദ് താവ്ഡെ മുഖ്യനെ വകവെക്കാതെയാണ് നയങ്ങള്‍ കൊണ്ടുവന്നത്. അദ്ദേഹത്തിന് പാളിയ വിദ്യാഭ്യാസനയത്തിെൻറ പേരിലാണ് ടിക്കറ്റ് നിഷേധിച്ചത്. മഹാജന് കാലത്ത് ദേശീയ നിര്‍വാഹക സമിതി യോഗം അടക്കമുള്ള സമ്മേളനങ്ങളും മറ്റു പരിപാടികളും വർണാഭമാക്കിയത് രാജ് പുരോഹിതാണ്. 2014ല്‍ സ്വർണവ്യാപാരികളുടെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിയെയും അമിത് ഷായെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ഒളിക്കാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് പുരോഹിതിന് വിനയായത്. ഭവനപദ്ധതിയിലെ തിരിമറി ആരോപണമാണ് പ്രകാശ് മേത്തയെ മാറ്റിനിർത്താന്‍ കാരണമായി പറയുന്നത്. മഹാജന് കാലത്ത് ബി.ജെ.പി മുംബൈ അധ്യക്ഷനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.