കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് വിവാദത്തിൽ സി.പി.ഐക്ക് പിന്തുണയുമായി മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ ദേശീയ ഉപാധ്യക്ഷൻ കെ.പി.എ. മജീദിന്റെ ലേഖനം. മുസ്ലിം ലീഗും സി.പി.ഐയും കോൺഗ്രസും ചേർന്ന് ഭരിച്ച അച്യുതമേനോൻ സർക്കാരിന്റെ കാലം ഓർമിച്ചുള്ള മജീദിന്റെ ലേഖനത്തിൽ സി.പി.ഐക്ക് യു.ഡി.എഫിലേക്കുള്ള പരോക്ഷ ക്ഷണവുമുണ്ട്. രാജകൽപന അനുസരിക്കാൻ മാത്രം അടിമകളാണ് സി.പി.ഐക്കാരെന്ന് രാഷ്ട്രീയത്തെക്കുറിച്ച് സാമാന്യബോധമുള്ള ആരും പറയില്ല.
ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് മാറാത്തപക്ഷം സി.പി.ഐക്ക് എൽ.ഡി.എഫിൽ തുടരുന്നത് ദുഷ്കരമാകും. കേരളത്തിലെ യഥാർഥ ഇടതുപക്ഷം യു.ഡി.എഫ് ആണെന്ന് നൂറുദിന വി.ഡി.എസ് ഭരണം വിളിച്ചുപറയുന്നു. എൽ.ഡി.എഫ് എന്ന ലേബൽ ഒട്ടിച്ചത് കൊണ്ടുമാത്രം ഇടതുപക്ഷം ആവില്ലെന്ന് സി.പി.ഐക്കെങ്കിലും മനസ്സിലാകാതിരിക്കില്ലല്ലോ എന്നും "വലതുപക്ഷ സി.പി.എമ്മും സി.പി.ഐയുടെ നിലനിൽപ്പും" എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ മജീദ് ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗും സി.പി.ഐയും കോൺഗ്രസും ഒന്നിച്ചു ഭരിച്ച അച്യുതമേനോൻ സർക്കാരിന്റെ കാലമാണ് കേരള വളർച്ചയുടെ അടിത്തറ ദൃഢപ്പെടുത്തിയത്. മുസ്ലിം ലീഗും സി.പി.ഐയും കോൺഗ്രസും ഒന്നിച്ചു ഭരിച്ചപ്പോഴാണ് കേരളം നമ്പർ വൺ ആയതെന്ന് എത്ര കഴിഞ്ഞാലും സി.പി.എമ്മിന് ഉൾക്കൊള്ളാൻ കഴിയില്ലെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു. പിണറായിയുടെ പത്തുവർഷത്തെ ഭരണത്തിൽ പലതും പൂവണിയാതെ പോകാൻ കാരണം സി.പി.ഐയുടെ സാന്നിധ്യമാണെന്നും മജീദ് ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
ഏതെങ്കിലും ഒരു പാർട്ടിയോ വ്യക്തിയോ വരുന്നതും വരാതിരിക്കുന്നതും ഇപ്പോൾ യു.ഡി.എഫിന് ഭീഷണിയോ ആശങ്കയോ അല്ല. സി.പി.ഐ മുന്നണി വിടണമെന്നോ യു.ഡി.എഫിൽ അംഗമാവണമെന്നോ ഉള്ള ചർച്ചകളൊക്കെ അവർ ഒരു നിലപാട് വ്യക്തമാക്കിയ ശേഷം മാത്രം ചർച്ച ചെയ്യേണ്ടതാണ്. എന്നാൽ, കോർപ്പറേറ്റ് പാർട്ടി ഓഫ് മാഫിയ എന്ന തലത്തിലേക്ക് ഗുണവും മണവുമെല്ലാം മാറിക്കഴിഞ്ഞ സി.പി.എം നയിക്കുന്ന മുന്നണിയിൽ, കേരള രാഷ്ട്രീയത്തിൽ ആളുകളുടെ എണ്ണത്തിനും സീറ്റുകൾക്കുമപ്പുറം സ്ഥാനം നേടിയ സി.പി.ഐക്ക് എന്തു പ്രസക്തിയെന്ന് ആശങ്ക പ്രകടിപ്പിക്കാതിരിക്കുന്നതെങ്ങനെയെന്നും മജീദ് ചോദിച്ചു.
സി.പി.എം ഇടതുമുന്നണിയിലെ വല്ല്യേട്ടൻ ചമയുന്നു എന്ന ആരോപണത്തിൽ നിന്ന് എല്ലാം തമ്പ്രാൻ കൽപിക്കുമെന്ന നിലയിലെത്തി. സി.പി.എമ്മിന്റെ വലയിൽ അകപ്പെട്ടതോടെയാണ് സി.പി.ഐ വരാന്തയിൽ തള്ളപ്പെട്ടത്. എൽ.ഡി.എഫ് ചെയർമാൻ, കൺവീനർ സ്ഥാനങ്ങളും സി.പി.എമ്മിനാണ്. ഭരണത്തിലുള്ളപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഈ ഉടമ-അടിമ വ്യവസ്ഥയ്ക്ക് വലിയ മാറ്റമൊന്നുമില്ലെന്നും മജീദ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.