ന്യൂഡൽഹി: കേരളത്തിലും ഡൽഹിയിലും മാരത്തൺ ചർച്ച നടത്തി ഹൈകമാൻഡിന് കൈമാറിയ കെ.പി. സി.സി ജംബോ ഭാരവാഹി പട്ടികയെക്കുറിച്ച് എമ്പാടും പരാതി. സ്വയം വിരമിക്കലിന് പ്രായം ത ികഞ്ഞവർ തള്ളിക്കയറി നിൽക്കുന്ന പട്ടികയിൽനിന്ന് കുറെ പേരെ താഴെയിറക്കാൻ നിരവധി ‘യുവതുർക്കി’കൾ രംഗത്ത്. പല രൂപേണയുള്ള പരാതികളുടെ കുത്തൊഴുക്ക് നേരിടുകയാണ് എ.ഐ.സി.സി. ഫലം: പട്ടിക വൈകും; കേരളത്തിെൻറ എം.പി കൂടിയായ രാഹുൽ ഗാന്ധിയുടെ പ്രത്യേക പരിശോധനക്കു വിധേയമാകും.
പരാതിക്കൂട്ടത്തിൽ ഇരട്ടപ്പദവി വിഷയമുണ്ട്. 60 കഴിഞ്ഞിട്ടും ആശ തീരാത്തവരെക്കുറിച്ചുണ്ട്. ഗ്രൂപ്പുകൾക്ക് കുട പിടിച്ചു നിൽക്കുകയാണ് എന്ന പരാതി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനു നേരെയുണ്ട്. പട്ടിക ചുരുക്കാനുള്ള അതിമോഹം പ്രകടിപ്പിച്ചതല്ലാതെ, ഗ്രൂപ്പു നേതാക്കളോട് കടത്തനാടൻ വീര്യം കാട്ടാതെ പട്ടിക അപ്പാടെ അംഗീകരിച്ച് സ്വസ്ഥമാകാനാണ് അദ്ദേഹം ശ്രമിച്ചതെന്നാണ് കുറ്റപ്പെടുത്തൽ.
എ.െഎ.സി.സിക്ക് പരാതി എഴുതിക്കുഴയുന്നവർക്കാകട്ടെ, ജംബോ പട്ടികക്കെതിരെ നിഴൽയുദ്ധമല്ലാതെ പേരു പുറത്തറിയിച്ച് പരസ്യയുദ്ധത്തിന് താൽപര്യമില്ല. വയനാട്ടിൽ രാഹുൽ എം.പിയായതോടെ ഹൈകമാൻഡിെൻറ കണ്ണെത്തുന്ന കേരളത്തിലെ നോട്ടപ്പുള്ളിയാകാതെ കാര്യം നേടാമോ എന്നാണ് യുവതുർക്കികളുടെ നോട്ടം. യുവാക്കളുടെ പ്രാതിനിധ്യത്തിന് പ്രത്യേക താൽപര്യമുള്ള രാഹുൽ ‘പ്രായാധിക്യം ചെന്ന’ പട്ടികയിൽ ഭേദഗതിക്ക് വാദിക്കുമെന്നാണ് പ്രതീക്ഷ.
പ്രസിഡൻറ് ഒന്നേയുള്ളൂവെങ്കിലും ചർച്ച കൊഴുത്തതിനൊടുവിൽ സംസ്ഥാന നേതൃത്വം ഹൈകമാൻഡിനോട് നിർദേശിച്ചിരിക്കുന്നത് 10 വൈസ് പ്രസിഡൻറുമാരെയാണ്. നാലു വർക്കിങ് പ്രസിഡൻറുമാർക്ക് പുറമെയാണിത്. ജനറൽ സെക്രട്ടറിമാർ മൂന്നു ഡസൻ. എല്ലാം ചേർത്ത്, സംസ്ഥാനത്തും ഡൽഹിയിലുമായി ചർച്ച നടത്തി വിപുലപ്പെടുത്തിയ 60 പേരുടെ പട്ടികയാണ് ഹൈകമാൻഡ് ദിവസങ്ങൾക്കു മുമ്പ് ഏറ്റുവാങ്ങിയത്. പിന്നാലെ ഏറ്റുവാങ്ങുന്നത് പരാതിക്കെട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.