ബംഗളൂരു: കണക്കുകൂട്ടലുകൾ പിഴച്ച് ബി.ജെ.പിക്കു മുന്നിൽ അടിയറവു പറഞ്ഞ കോൺഗ്രസിന് ആശ്വാസമായി വോട്ടു ശതമാനത്തിലെ മേൽക്കൈ. മൂന്നര കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് ഇത്തവണ വോട്ടുകൾ പരിഗണിച്ചാൽ 38 ശതമാനവുമായി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സീറ്റുകൾ പക്ഷേ, 78ൽ ഒതുങ്ങി. അതേസമയം, 104 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ബി.ജെ.പിക്ക് 36.2 ശതമാനം വോട്ടാണ് നേടാനായത്. ശതമാനക്കണക്കിൽ പിന്നിലായിട്ടും കോൺഗ്രസിെനക്കാൾ 26 സീറ്റുകൾ ബി.ജെ.പി അധികം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 16 ശതമാനം വോട്ട് കൂടിയെന്നതും ബി.ജെ.പിക്ക് ഇരട്ടി സന്തോഷമാകും. കോൺഗ്രസ് കഴിഞ്ഞ തവണ 122 സീറ്റുമായി വൻനേട്ടം തൊട്ടപ്പോൾ 36.6 ശതമാനം വോട്ടുമാത്രമായിരുന്നു ലഭിച്ചത്. ഇത്തവണ രണ്ടു ശതമാനത്തോളം കൂടിയിട്ടും രക്ഷയുണ്ടായില്ല.
മണ്ഡലങ്ങൾ തോറുമുള്ള വോട്ടർമാരുടെ എണ്ണത്തിലും ജയിച്ച സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷത്തിലുമുള്ള അന്തരമാണ് കർണാടകയിൽ വോട്ടുശതമാനം കൂടിയിട്ടും കോൺഗ്രസിന് വില്ലനായതും. 18.4 ശതമാനം വോട്ടുനേടിയ ജെ.ഡി.എസ് 37 സീറ്റുകളുമായി നിർണായക ശക്തിയായി മാറിയതും ശ്രദ്ധേയം. കഴിഞ്ഞ തവണ 20.2 ശതമാനം വോട്ട് ജെ.ഡി.എസ് നേടിയിരുന്നു.
മൂന്നു സീറ്റുകൾ നേടിയ സ്വതന്ത്രരാണ് വോട്ടിൽ നാലാമതുള്ളത്- നാലു ശതമാനം. മൂന്നു ലക്ഷം വോട്ടുനേടിയ നോട്ട 0.9 ശതമാനം വോട്ടുകൾ നേടിയപ്പോൾ ഒരിടത്തുപോലും ജയം തൊടാനാകാത്ത സി.പി.എം ഏറെ പിറകിൽ 0.2 ശതമാനവുമായി പിന്തള്ളപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.