ബംഗളൂരു: കർണാടകയിൽ സഖ്യ ഭരണകാലത്ത് കോൺഗ്രസിെൻറ അടിമയെപ്പോലെ പണിയെടുത്തിട്ടും തെൻറ പ്രവർത്തനങ്ങളെ ആരും മാനിച്ചില്ലെന്ന് കുറ്റപ്പെടുത്തി മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഭരണപക്ഷ എം.എൽ.എമാരുടെ കൂട്ടരാജിയിൽ സഖ്യഭരണം തകർന്നതിന് പിന്നാലെ സഖ്യം വേർപിരിയലിെൻറ വക്കിലെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് കുമാരസ്വാമിയുടെ ‘അടിമ’ പരാമർശം. സഖ്യകക്ഷിയായിരുന്ന കോൺഗ്രസിനെതിരെ ഭരണകാലത്തും കുമാരസ്വാമി വിമർശനമുന്നയിച്ചിട്ടുണ്ട്.
കാളകൂട വിഷം കഴിച്ച മഹാദേവനെ പോലെയാണ് താനെന്നും കോൺഗ്രസിെൻറ ആശ്രിതനാണെന്നും സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്നും പലഘട്ടങ്ങളിലായി അദ്ദേഹം പറഞ്ഞിരുന്നു. 17 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിർണായക ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.ഡി.എസും സഖ്യമായി മത്സരിക്കാൻ സാധ്യതയില്ലെന്ന സൂചന ഇരു പാർട്ടി നേതാക്കളും കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നു.
ചൊവ്വാഴ്ച ദേശീയ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് കുമാരസ്വാമിയുടെ വിവാദ പരാമർശം. സഖ്യം വേണമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിെൻറ ആവശ്യെമങ്കിലും പ്രാദേശിക നേതാക്കൾ എതിരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാറിെൻറ തുടക്കംമുതൽ കോൺഗ്രസ് നേതാക്കൾ ദിനേന സഖ്യത്തിനെതിരെ വിമർശനങ്ങളുന്നയിച്ചിരുന്നു. കഴിഞ്ഞ 14 മാസം ഇൗ എം.എൽ.എമാർക്കും കോൺഗ്രസിനും വേണ്ടി അടിമയെപ്പോലെ പണിെയടുത്തിട്ടും എന്തിനാണ് അവരെന്നെ കുറ്റപ്പെടുത്തുന്നതെന്ന് മനസ്സിലാവുന്നില്ല- അദ്ദേഹം പറഞ്ഞു.
മുന്നറിയിപ്പില്ലാതെ തന്നെ കാണാൻവന്ന എല്ലാ കോൺഗ്രസ് നേതാക്കളെയും സ്വീകരിക്കുകയും അവരുന്നയിച്ച ആവശ്യങ്ങളിലെല്ലാം ഉടൻ നടപടിക്ക് ശിപാർശ ചെയ്യുകയും ചെയ്തു. അഞ്ചുവർഷക്കാലത്തെ ഭരണംകൊണ്ട് കോൺഗ്രസിന് കഴിയാതിരുന്നതടക്കം വെറും 14 മാസം കൊണ്ട് താൻ ചെയ്തു. സഖ്യം തുടരുന്നതിൽ ജെ.ഡി.എസ് നേതാക്കളിൽ അതൃപ്തിയുണ്ടായിരുന്നു.
കോൺഗ്രസ് പിന്നിൽനിന്ന് കുത്തുമെന്ന് അവർ മനസ്സിലാക്കിയിരുന്നു. സഖ്യം തുടരുന്നതിനോട് ഭൂരിഭാഗം പ്രവർത്തകരും ജെ.ഡി.എസിൽ എതിരാണെന്നും എന്നാൽ കോൺഗ്രസ് ഹൈകമാൻഡ് തങ്ങളെ ഇപ്പോഴും പിന്തുണക്കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. മുഖ്യമന്ത്രിപദം കൈയൊഴിഞ്ഞതോടെ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും എന്നാൽ, തെൻറ പരിശ്രമങ്ങളെ ആരും വിലകൽപ്പിക്കാത്തതിൽ വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.