അഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പി, എൻ.സി.പി എന്നിവയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നെങ്കിൽ 10 അധിക സീറ്റും അതുവഴി ഭരണവും ലഭിക്കുമായിരുന്നെന്ന് നിരീക്ഷണം. 10 മണ്ഡലങ്ങളിലെ ബി.എസ്.പി, എൻ.സി.പി വോട്ടുകൾ ഒരുമിച്ച് കൂട്ടിയപ്പോഴാണ് ഇൗ വോട്ടുകൾകൂടി കോൺഗ്രസിന് ലഭിച്ചിരുന്നെങ്കിൽ സുഗമമായി ബി.ജെ.പി സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ആകുമായിരുന്നെന്ന നിരീക്ഷണം.
ധോക്ല, ഗോധ്ര, ബൊടാഡ്, ഫത്തേപ്പുര, ഹിമ്മത്ത്നഗർ, പോർബന്തർ, പ്രന്തിജ്, രാജ്കോട്ട് റൂറൽ, ഉമ്രേത്ത്, വിജാപുർ എന്നിവയാണ് ജയിക്കാമായിരുന്ന മണ്ഡലങ്ങൾ. ഇവിടങ്ങളിൽ നേരിയ വോട്ടിനാണ് കോൺഗ്രസ് ബി.ജെ.പിയോട് തോറ്റത്. അതേസമയം ബി.എസ്.പിയും എൻ.സി.പിയും മിക്കയിടത്തും ആയിരത്തിലധികം വോട്ട് നേടുകയും ചെയ്തു.
2007, 2012 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും എൻ.സി.പിയും സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. എന്നാൽ, മാസങ്ങൾക്ക് മുമ്പ് സഖ്യം തകർന്നു. രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൻ.സി.പിയിലെ രണ്ട് എം.എൽ.എമാർ ബി.ജെ.പി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തതാണ് ഇതിന് കാരണം. എൻ.സി.പിയുമായി തങ്ങൾ സഖ്യത്തിന് ശ്രമിച്ചെന്നും എന്നാൽ, അവർ 16 സീറ്റ് ചോദിച്ചത് ചർച്ചകൾ വഴിമുട്ടിച്ചെന്നും കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. അഞ്ച് സീറ്റായിരുന്നു കോൺഗ്രസ് വാഗ്ദാനം. എന്നാൽ, ഗുജറാത്തിൽ കോൺഗ്രസ് ഇതുവരെ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.