ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനായി സർവ അടവും പയറ്റുന്ന ബി.ജെ.പിക്ക് കേന്ദ്രത്തിൽനിന്നുള്ള മതപദവി പരിഗണന കാത്തുകിടക്കുന്ന ലിംഗായത്തുകൾ ഉയർത്തുന്ന വോട്ടുചോർച്ച ഭീഷണിക്ക് പുറമെ ദലിത് വെല്ലുവിളിയും.
പട്ടികജാതി-വർഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമത്തിലെ വ്യവസ്ഥകളിൽ സുപ്രീംകോടതി മാറ്റം വരുത്തിയതിനെ തുടർന്ന് രാജ്യമൊട്ടാകെ അലയടിച്ച പ്രതിഷേധം കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രതിഫലിക്കുകയാണ്.
ബി.ജെ.പിക്കെതിരെ ദലിത് മുന്നേറ്റം മുന്നിൽക്കണ്ട് ഗുജറാത്തിലെ ദലിത് നേതാവും സ്വതന്ത്ര എം.എൽ.എയുമായ ജിഗ്നേഷ് മേവാനി കർണാടകയിൽ പ്രചാരണം തുടങ്ങി. നടൻ പ്രകാശ് രാജിനൊപ്പമാണ് മേവാനിയുടെ പര്യടനം. വാഗ്ദാനങ്ങൾകൊണ്ട് രാജ്യത്തെ വഞ്ചിച്ച പ്രധാനമന്ത്രി നിങ്ങൾക്കുമുന്നിൽ വന്നാൽ കസേര കൊണ്ട് എറിയണമെന്ന് മേവാനി ശിവമൊഗ്ഗയിൽ നടത്തിയ പ്രസംഗം ഇതിനിടെ വൻ ചർച്ചയായിട്ടുണ്ട്. കർണാടകയിലെ ദലിത്-പുരോഗമന പ്രവർത്തകർ ചേർന്ന് രൂപം നൽകിയ ‘കർണാടക ഫോറം ടു സേവ് ദ കോൺസ്റ്റിറ്റ്യൂഷൻ’ എന്ന കൂട്ടായ്മക്ക് കീഴിലാണ് പ്രചാരണം.
ഭരണഘടന തിരുത്താനും ആദിവാസികളുടെയും ദലിതുകളുടെയും അവകാശങ്ങൾ നിഷേധിക്കാനുമുള്ള ബി.ജെ.പി-സംഘ്പരിവാർ ഗൂഢാലോചനയാണ് ഹെഗ്ഡെയുടെ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്ന് മേവാനി പറഞ്ഞു. ദലിതുകൾക്ക് സ്വാധീനമുള്ള മുംബൈ- കർണാടക മേഖലയിൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ രണ്ടു ദിവസത്തെ സന്ദർശനം നിശ്ചയിച്ചിരുന്ന ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ദലിത്പ്രതിഷേധം നേരിടേണ്ടിവരുമെന്ന് ഭയന്ന് അവസാനനിമിഷം പരിപാടികൾ റദ്ദാക്കുകയായിരുന്നു. ലിംഗായത്തുകളെ പോലെതന്നെ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 17 ശതമാനത്തോളം വരും ദലിതുകളും. 224 നിയമസഭ മണ്ഡലങ്ങളിൽ 51 എണ്ണം പട്ടികജാതി- വർഗ സംവരണ സീറ്റുകളാണ്. ദലിതരിൽ നല്ലൊരു വിഭാഗം കോൺഗ്രസിനും ജെ.ഡി.എസിനും ഒപ്പമാണെങ്കിലും ബി.ജെ.പിക്കും അത്ര ചെറുതല്ലാത്ത സ്വാധീനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.