മുംബൈ: എൻ.സി.പി (ശരദ് പവാർ വിഭാഗം) അധ്യക്ഷൻ ശരദ് പവാറും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ ചൊല്ലിയുള്ള രാഷ്ട്രീയ അഭ്യൂഹങ്ങൾ തള്ളി എൻ.സി.പി (എസ്.പി) നേതാവും എം.പിയുമായ സുപ്രിയ സുലെ. ഈ കൂടിക്കാഴ്ചയെ ചുറ്റിപ്പറ്റിയുള്ള വിവാദം ‘ഒരു ചായക്കപ്പിലെ കൊടുങ്കാറ്റ് മാത്രമാണ്’ എന്നായിരുന്നു അവരുടെ വിശേഷണം. കൂടിക്കാഴ്ചക്ക് അനാവശ്യ രാഷ്ട്രീയ വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ലെന്നും അവർ വ്യക്തമാക്കി.
പവാർ -ഷിൻഡെ കൂടിക്കാഴ്ചക്ക് പിന്നാലെ, എൻ.സി.പി (എസ്.പി) ബി.ജെ.പി-ഷിൻഡെ സഖ്യവുമായി പുതിയ രാഷ്ട്രീയ ധാരണയിലേക്ക് നീങ്ങുകയാണോ എന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ സുപ്രിയ സുലെ തള്ളിക്കളഞ്ഞു. നിയമസഭാ മന്ദിരത്തിൽ വിവിധ പാർട്ടി നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് സ്വാഭാവികമാണെന്നും അതിനെ രാഷ്ട്രീയ സഖ്യവുമായി ബന്ധപ്പെടുത്തി കാണുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു. ‘ഇത് വെറും സൗഹൃദപരമായ കൂടിക്കാഴ്ച മാത്രമാണ്. അതിനെ അനാവശ്യമായി വലുതാക്കുകയാണ് ചിലർ’ എന്നും സുപ്രിയ പ്രതികരിച്ചു. കൂടാതെ തന്റെ പാർട്ടി എൻ.ഡി.എ ക്യാമ്പിലേക്ക് മാറാൻ ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങളും അവർ തള്ളികളഞ്ഞു. ഞങ്ങളുടെ എല്ലാ എം.പിമാരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും അവർ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിനിടെയാണ് ശരദ് പവാർ ഏകനാഥ് ഷിൻഡെയുടെ ഓഫിസിലെത്തിയത്. ഇരുവരും ഏകദേശം 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തി. തുടർന്ന് ശരദ് പവാർ അതേ ഓഫീസിൽ സ്വന്തം പാർട്ടി എം.എൽ.എമാരുടെ യോഗവും വിളിച്ചുചേർത്തിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ച മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.
മഹാ വികാസ് അഘാഡി സഖ്യത്തിൽ ഉൾപ്പെട്ട ശിവസേന (ഉദ്ധവ് വിഭാഗം) നേതാക്കൾ ഈ കൂടിക്കാഴ്ചയെ ചോദ്യം ചെയ്യുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവായ ശരദ് പവാർ ഭരണകക്ഷിയിലെ പ്രമുഖ നേതാവിന്റെ ഓഫീസിൽ യോഗം ചേർന്നത് ആശയക്കുഴപ്പമുണ്ടാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കൂടാതെ വഞ്ചകരെ മഹത്വവത്കരിക്കുകയാണ് പവാർ ചെയ്തതെന്നും ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തുന്നത് ശരദ് പവാറിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എല്ലാ സഖ്യകക്ഷികൾക്കും ഈ കൂടിക്കാഴ്ച വേദനയുണ്ടാക്കിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.