തൃശൂര്‍: കോണ്‍ഗ്രസുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധത്തില്‍ ഏർപ്പെടുന്നത് ആത്മഹത്യാപരമെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ ഒന്നടങ്കം. കണ്ണൂരില്‍ എന്താണ് പാര്‍ട്ടി നേരിടുന്നത് എന്നറിയാന്‍ അവിടെ വന്ന് ജീവിച്ചാലെ മനസ്സിലാവൂ എന്ന് വിമര്‍ശനങ്ങള്‍ക്ക് കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികളുടെ മറുപടി. ബി.ജെ.പിയെ എതിരിടുന്നതിനേക്കാള് ആവേശത്തോടെയും സമയം സി.പി.ഐ ചെലവഴിക്കുന്നത് സി.പി.എമ്മിനെ നേരിടാനും ഇകഴ്ത്താനുമാണ്. സി.പി.എമ്മിെൻറ രണ്ട് മന്ത്രിമാര്‍ ഉൾപ്പെടെ ഒമ്പത് മന്ത്രിമാര്‍ക്ക് എതിരെയും പ്രതിനിധി ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു.
ഒന്നാം യു.പി.എ സര്‍ക്കാറിന് പിന്തുണച്ചിട്ട് പാഠം പഠിക്കാത്ത നേതൃത്വം ഇനിയെന്നാണ് അത് പഠിക്കുകയെന്ന് കോണ്‍ഗ്രസുമായി ധാരണ വേണമെന്ന് വാദിക്കുന്ന പാര്‍ട്ടിയിലെ ന്യൂനപക്ഷത്തിനൊപ്പം നില്ക്കുന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വേദിയില്‍ ഇരുത്തി പ്രതിനിധികള്‍ ചോദിച്ചു. മോദിയുടെ നേതൃത്വത്തിലെ കേന്ദ്ര സര്‍ക്കാറിന് എതിരായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ ദേശീയ നേതൃത്വം സമ്പൂര്‍ണ പരാജയം. കേരളമാണ് ബി.ജെ.പിയെ നേരിടാന്‍ പ്രധാന സംഭാവന നല്‍കേണ്ടത്. കോണ്‍ഗ്രസ് ബന്ധം എല്‍.ഡി.എഫ് വളര്‍ച്ചയെ പിന്നോട്ട് അടിക്കുമെന്നും ഒരു ബന്ധവും പാടില്ലെന്നും സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.
ആക്രമണ രാഷ്ട്രീയത്തിെൻറ പേരില്‍ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളോട് ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ വികാരപരമായാണ് പ്രതികരിച്ചത്. ബി.ജെ.പി, ആര്.എസ്.എസ്, മുസ്ലിം ലീഗ്, എസ്.ഡി.പി.ഐ, കോൺഗ്രസ് എന്നിവര്‍ ഒരുമിച്ച് നിന്നാണ് പാര്‍ട്ടിയെ നേരിടുന്നത്. ഇവയൊന്നും മാധ്യമങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല. മുമ്പെങ്ങും ഇല്ലാത്ത വിധമുള്ള കടന്നാക്രമണമാണ് പാര്‍ട്ടി നേരിടുന്നത്.
സി.പി.എം മന്ത്രിമാരായ തോമസ് ഐസക്ക്, കെ.കെ. ഷൈലജ, സി.പി.ഐയുടെ നാല് മന്ത്രിമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്, എ.കെ. ശശീന്ദ്രന്, തോമസ് ചാണ്ടി എന്നിവര്‍ക്ക് നേരെയാണ് വിമര്‍ശനം ഉയര്‍ന്നത്. തുടക്കത്തില്‍ ജി.എസ്.ടിയെ പിന്തുണച്ച ഐസക്കിെൻറ നിലപാട് അനുചിതമായി. ആരോഗ്യ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിെൻറ നേട്ടം കളഞ്ഞുകുളിച്ചു. സി.പി.ഐയുടെ നാല് മന്ത്രിമാരും വട്ടപ്പൂജ്യം. ഗുണവും മണവുമില്ല. ഏറ്റവും പരിതാപകരം ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഭക്ഷ്യ മന്ത്രി തിലോത്തമനാണ്. ഒരു എം.എല്‍.എയുടെ നിലവാരത്തിലേക്ക് പോലും ഇനിയും എത്തിയിട്ടില്ല.
രാമചന്ദ്രന് കടന്നപ്പള്ളിയുടെ ഏകജോലി ഉദ്ഘാടനം മാത്രം. എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിയും സമ്പൂർണ പരാജയമായിരുന്നു. തിരിച്ച് വന്നിട്ടും ശശീന്ദ്രന് പരാജയമാണ്. ഡി.വൈ.എഫ്.ഐയുടെ ഭാരവാഹികള്‍ രണ്ടുപേരും എം.എല്‍.എ യായത് മൂലം സംഘടന പ്രവര്ത്തനത്തകര്ച്ച നേരിടുന്നു. എസ്.എഫ്.ഐ യൂനിയൻ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നു. പക്ഷേ പുത്തന്‍ സംഘടനകളുടെ കടന്നുവരവ് ഗൗരവത്തോടെ കാണണം. എസ്.സി, എസ്.ടി വിഭാഗ വര്‍ഗ ബഹുജന സംഘടനകള്‍ കാര്യക്ഷമമല്ലെന്ന് ഓര്‍ക്കണം. പുതുതായി ഉയര്‍ന്ന് വരുന്ന സാമൂഹിക വിഷയങ്ങളെയും സമരങ്ങളെയും തിരിച്ചറിയാനും ജനപക്ഷത്ത് നിന്ന് പരിഹാരം ഉണ്ടാക്കാനും രാഷ്ട്രീയ വിദ്യാഭ്യാസം പ്രവർത്തകര്‍ക്കും നേതാക്കള്‍ക്കും നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.