'ബി.ജെ.പിക്ക് നിലമ്പൂരിൽ സ്ഥാനാര്‍ഥിയുണ്ടാകില്ലെന്ന് ഞാൻ രണ്ട് മാസം മുമ്പ് പറഞ്ഞതാണ്'; സി.പി.എമ്മും ആര്‍.എസ്.എസും ബി.ജെ.പിയും കൈകോര്‍ക്കുകയാണെന്ന് അൻവർ

മലപ്പുറം: ബി.ജെ.പിക്ക് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയുണ്ടാകില്ലെന്ന് താൻ രണ്ട് മാസം മുമ്പ് പറഞ്ഞതാണെന്ന് മുൻ എം.എൽ.എ പി.വി. അൻവർ. സി.പി.എമ്മും ആര്‍.എസ്.എസും ബി.ജെ.പിയും പച്ചയായി കൈകോര്‍ക്കുകയാണെന്നും അൻവർ പറഞ്ഞു.

നിലമ്പൂരിൽ എന്താണ് ബി.ജെ.പിക്ക് സ്ഥാനാര്‍ഥിയുണ്ടാകില്ലെന്ന് കേൾക്കുന്നത്. ബി.ജെ.പിക്ക് അവിടെ സ്ഥാനാര്‍ഥിയുണ്ടാകില്ലെന്ന് ഞാൻ രണ്ട് മാസം മുമ്പേ പറഞ്ഞതാണല്ലോ? സി.പി.എമ്മും ആര്‍.എസ്.എസും ബി.ജെ.പിയും പച്ചയായിട്ട് കൈ കോര്‍ക്കുകയല്ലേ. ഇതല്ലേ എട്ട് മാസം മുമ്പും ഞാൻ പറഞ്ഞുവന്നത്. അതിലേക്കല്ലേ കേരളം പോയ്ക്കൊണ്ടിരിക്കുന്നത്. ഇതൊക്കെ കാണുമ്പോഴും ഇത് മനസിലാകാത്ത ആളുകൾ ഇവിടെയുണ്ടെങ്കിൽ നിവൃത്തിയൊന്നുമില്ല. നിലമ്പൂരിലെയും കേരളത്തിലെയും ജനങ്ങൾ അത് തിരിച്ചറിയും. ലീഡര്‍ഷിപ്പിന് അത് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ ജനങ്ങൾ അത് തിരുത്തും -അൻവർ പറഞ്ഞു.

നിലമ്പൂരിൽ യു.ഡി.എഫ് ജയിക്കുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തണം. എല്ലാ വിഭാഗത്തിൻ്റെയും പിന്തുണ ലഭിക്കുന്ന നേതാവിനെ നിർത്തണം. പിണറായി വിജയന് മുന്നിൽ പരാജയത്തിന് തലവെച്ച് കൊടുക്കാൻ കഴിയില്ല. യു.ഡി.എഫിനെ സംബന്ധിച്ചും കേരളത്തിനെ സംബന്ധിച്ചും വളരെ നിര്‍ണായകമായൊരു തെരഞ്ഞെടുപ്പാണിത്. വരാനിരിക്കുന്ന 140 മണ്ഡലങ്ങളിൽ കേരളത്തിലെ വോട്ടര്‍മാരുടെ മാനസികാവസ്ഥ അളക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. ആ നിലയ്ക്ക് ആലോചിച്ചിട്ടുള്ള ഒരു നല്ല തീരുമാനം യു.ഡി.എഫിൽ നിന്നും ഉണ്ടാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്.

എന്തുകൊണ്ടാണ് പിണറായി ഇങ്ങനെ ന്യൂനപക്ഷങ്ങളെ സ്ഥിരമായി തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ നിലമ്പൂരിൽ നടത്തിയ പരാമര്‍ശം കേരളത്തിലെ മുഴുവൻ ജനങ്ങളും കേട്ടതാണ്. എസ്.എൻ.ഡി.പിയുടെ നേതാക്കളടക്കം അതിനെ തള്ളിപ്പറഞ്ഞപ്പോഴും അതിനെ വെള്ള പൂശിയ ആളാണ് പിണറായി. എന്താണ് അതിന്‍റെ അര്‍ഥം. അതിന്‍റെ ബാക്കിയല്ലേ നിലമ്പൂരിൽ ബി.ജെ.പിക്ക് സ്ഥാനാര്‍ഥിയുണ്ടാകില്ല എന്ന് പറയുന്നത് -അൻവര്‍ ചോദിച്ചു. 

Tags:    
News Summary - CPM, RSS and BJP are joining hands in Nilambur by election PV Anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.