തൃശൂർ: തൃശൂരിൽ വ്യാഴാഴ്ച മുതൽ മിനി സെക്രട്ടേറിയറ്റ് പ്രവർത്തിച്ചു തുടങ്ങും. സി.പി.എം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി മുഖ്യമന്ത്രിയും പത്തോളം മന്ത്രിമാരുമടങ്ങുന്ന സംഘം അഞ്ചുദിവസം പൂർണമായും ക്യാമ്പുചെയ്യുന്നതിനാൽ ഭരണനിർവഹണ സൗകര്യം കൂടിയാണ് തൃശൂരിലൊരുക്കുന്നത്. ബുധനാഴ്ച ഉച്ചയോടെ മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിലെത്തി. എ.സി. മൊയ്തീനും സി. രവീന്ദ്രനാഥും ഏറെ നാളായി തൃശൂരിലുണ്ട്. വൈകുന്നേരത്തോടെ തന്നെ മറ്റ് മന്ത്രിമാരും എത്തി. സമ്മേളനം അവസാനിക്കുന്ന 25 വരെ ഇവർ തൃശൂരിലുണ്ട്. സി.പി.എം മന്ത്രിമാർക്കു പുറമേ സി.പി.ഐ മന്ത്രിമാർകൂടി തൃശൂരിലെത്തുന്നുണ്ട്. ഇതോടെ സംസ്ഥാന മന്ത്രിസഭ പൂർണമായും തൃശൂരിലാകും.
പാർട്ടി സമ്മേളനം നടക്കുകയാണെങ്കിലും ഭരണത്തിനും ദൈനംദിന കാര്യങ്ങൾക്കും തടസ്സമുണ്ടാവാതിരിക്കാനും, ആക്ഷേപമൊഴിവാക്കാനുമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. മന്ത്രിമാർ തങ്ങുന്ന രാമനിലയം അഞ്ച് നാൾ മന്ത്രിമന്ദിരമാവും. ഇവിടെ തന്നെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫിസും അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വിധത്തിലുള്ള ഓഫിസും പ്രവർത്തിക്കും. രാമനിലയത്തിലും സി.പി.എം ആസ്ഥാനത്തും ഇതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സ്നൽ സ്റ്റാഫും ആവശ്യമായ മറ്റ് ജീവനക്കാരും തൃശൂരിലെത്തിയിട്ടുണ്ട്. ഭരണസംവിധാനം ഡിജിറ്റലായതിനാൽ, അടിയന്തര പ്രാധാന്യമുള്ള ഫയലുകളുടെ പരിശോധനകൾ മന്ത്രിമാർക്ക് ഇവിടെയിരുന്ന് സാധിക്കും.
ഇതോടൊപ്പം വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘമാണ് സമ്മേളനത്തിനായി സജ്ജമാക്കിയിരിക്കുന്നത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. പ്രവീൺലാലിെൻറയും, വൈദ്യരത്നം ആയുർവേദ കോളജ് മുൻ പ്രിൻസിപ്പലായിരുന്ന ഡോ. കെ.ജി. വിശ്വനാഥെൻറയും നേതൃത്വത്തിൽ അലോപ്പതി, ആയുർവേദ, ഹോമിയോ വിഭാഗങ്ങളിലെ വിദഗ്ധരടങ്ങുന്ന 60 ഡോക്ടർമാരും 50 നഴ്സുമാരുമടങ്ങുന്ന മെഡിക്കൽ സംഘം അഞ്ച് നാളിലും സജീവമായി സമ്മേളനത്തിലുണ്ടാകും. സ്വാഗതസംഘം ഓഫിസിലാണ് മെഡിക്കൽ സംഘത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്. പ്രതിനിധി സമ്മേളനം നടക്കുന്ന റീജനൽ തിയറ്ററിലും പൊതുസമ്മേളനം നടക്കുന്ന തേക്കിൻകാട് മൈതാനിയിലും സംഘമുണ്ടാവും. അഞ്ച് ആംബുലൻസുകളും സമ്മേളനത്തിനായി കരുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.