ആലപ്പുഴ: മൂന്ന് മുന്നണികളുടെയും സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതോടെ ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. തിങ്കളാഴ്ച വൈകീട്ടോടെ യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായി. ആദ്യംതന്നെ പ്രചാരണ രംഗത്തിറങ്ങിയ എൻ.ഡി.എക്ക് ഒപ്പമെത്താനുള്ള കരുക്കൾ നീക്കുന്നതിലായിരിക്കും ഇനിയുള്ള നാളുകളിൽ.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുകയോ തീയതി നിശ്ചയിക്കുകയോ ചെയ്യുംമുമ്പുതന്നെ പ്രധാന മുന്നണികളുടെ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായ സാഹചര്യത്തിൽ ത്രികോണ മത്സരത്തിന് ഇത്തവണ വീറും വാശിയും ഏറുമെന്നതിൽ സംശയമില്ല. തദ്ദേശീയരായ സ്ഥാനാർഥികൾ തമ്മിലുള്ള മത്സരത്തിന് മുമ്പെങ്ങും കാണാത്ത മാനങ്ങളുണ്ട്. സജി ചെറിയാനും പി.എസ്. ശ്രീധരൻ പിള്ളയും രണ്ടാംവട്ടം ജനവിധി തേടുമ്പോൾ വിജയകുമാറിനിത് കന്നിയങ്കമാണ്. മൂന്നുപേർക്കും വിദ്യാർഥി രാഷ്ട്രീയകാലം മുതൽ മണ്ഡലത്തിൽ ആഴത്തിൽ വേരുകളുണ്ട്. വൻ സുഹൃദ്വലയമുള്ളവരാണ് അടുത്ത സുഹൃത്തുക്കളായ ഈ മൂന്നുപേരും എന്ന പ്രത്യേകതയും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനെ കൗതുകരമാക്കും.
സാമുദായിക വോട്ടുകളായിരിക്കും വിജയത്തെ സ്വാധീനിക്കുകയെന്നത് മൂന്ന് മുന്നണികളും തിരിച്ചറിയുന്നുണ്ട്. നായർ, ഈഴവ, ഓർത്തഡോക്സ്, മാർത്തോമ, സി.എസ്.ഐ വോട്ടുകൾക്ക് എല്ലാ സ്ഥാനാർഥികളും ഒരേപോലെ പ്രാധാന്യം കൽപിക്കുന്നു. എന്ത് വില കൊടുത്തും ഇവ നേടിയെടുക്കാനുള്ള തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ് മുന്നണി നേതൃത്വങ്ങൾ. ആർ.ജെ.ഡി, എ.എ.പി, കേരള ജനപക്ഷം തുടങ്ങി പാർട്ടികളും സ്ഥാനാർഥികളെ നിർത്തുമെന്നാണ് അറിയുന്നത്. നഴ്സുമാരുടെ സംഘടനയായ യു.എൻ.എയും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.