തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ ബില്ലിെൻറ പേരിൽ സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. വി.എം. സുധീരെൻറ പരസ്യ നിലപാടിന് പിന്നാലെ പാർട്ടി പ്രവർത്തകസമിതിയംഗം കൂടിയായ മുതിർന്ന നേതാവ് എ.കെ ആൻറണികൂടി ബില്ലിനെതിരെ രംഗത്തെത്തിയത്, വിദ്യാർഥികളുടെ ഭാവി ചൂണ്ടിക്കാട്ടി ഇതേവരെയും ബില്ലിനെ ന്യായീകരിച്ചവർക്ക് കടുത്ത ആഘാതമായി.
കെ.പി.സി.സി അധ്യക്ഷൻ നയിക്കുന്ന സംസ്ഥാനതല ജാഥ ശനിയാഴ്ച കാസർകോടുനിന്ന് തുടങ്ങാനിരിക്കെയാണ് പാളയത്തിൽ പട ആരംഭിച്ചിരിക്കുന്നത്. സ്വാശ്രയ വിഷയത്തിൽ ഇടതുമുന്നണിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനുള്ള അവസരമാണ് നിയമസഭയിൽ ബില്ലിനെ പിന്തുണച്ചതിലൂടെ യു.ഡി.എഫ് നഷ്ടപ്പെടുത്തിയത്.
സർക്കാറിെൻറ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ ഉത്തരവാദപ്പെട്ട പ്രതിപക്ഷം സ്വകാര്യ സ്വാശ്രയ മാനേജ്മെൻറുകളുടെ നിയമവിരുദ്ധ നടപടിയെ സാധൂകരിക്കാൻ ഭരണമുന്നണിക്കൊപ്പം കൂട്ടുചേർന്നുവെന്ന് മാത്രമല്ല, ബില്ലിെൻറ സാധുതയെ ക്രമപ്രശ്നത്തിലൂടെ ചോദ്യംെചയ്യാൻ ശ്രമിച്ച യുവ എം.എൽ.എ വി.ടി. ബൽറാമിനെ സഭയിൽ പരസ്യമായി തള്ളിപ്പറയാൻപോലും രമേശ് ചെന്നിത്തല തയാറായി. എന്നാൽ, വി.എം. സുധീരൻ യു.ഡി.എഫ് യോഗത്തിലും പിന്നീട് പരസ്യമായും രംഗത്തെത്തിയതോടെ സംസ്ഥാന കോൺഗ്രസ് നേതൃത്വം വെട്ടിലായി.
മാനേജ്മെൻറുകളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ നേതാക്കൾ സർക്കാറിന് നൽകിയ കത്തുകളുടെ പകർപ്പുകളും ഒന്നൊന്നായി പുറത്തുവന്നു. സബ്മിഷനിലൂടെ നിയമസഭയിൽ വിഷയം ആദ്യം ഉന്നയിച്ചത് രമേശ് ചെന്നിത്തലയായിരുെന്നങ്കിൽ സർക്കാറിന് ആദ്യം കത്ത് നൽകിയത് ഉമ്മൻ ചാണ്ടി ആയിരുന്നു. അതിനാൽ ഗ്രൂപ്കളിയിലേക്ക് പോകാതെ വിഷയം സ്വയം കെട്ടടങ്ങുമെന്ന് നേതാക്കൾ പ്രതീക്ഷിച്ചു. അതിനിടെയാണ് വെള്ളിയാഴ്ച ആൻറണിയുടെ പരസ്യപ്രതികരണം ഉണ്ടായിരിക്കുന്നത്. മാത്രമല്ല, ബില്ലിന് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് സുധീരൻ ഗവർണർക്ക് കത്തും നൽകി.
ബിൽ റദ്ദാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട ആൻറണി,സ്വന്തം പാർട്ടിയുടെയും മുന്നണിയുടെയും സംസ്ഥാനത്തെ നേതൃത്വങ്ങളെ നേരിട്ട് കുറ്റപ്പെടുത്തിയിട്ടില്ലെങ്കിലും അവർക്ക് വ്യക്തമായ സന്ദേശമാണ് നൽകിയിരിക്കുന്നത്. ആൻറണി നിലപാട് വ്യക്തമാക്കിയതോടെ കൂടുതൽ കടുത്ത വിമർശനങ്ങൾ വരും ദിവസങ്ങളിൽ നേതൃത്വത്തിനെതിരെ ഉണ്ടായേക്കും.
കാര്യമായ ഗ്രൂപ് തർക്കമൊന്നും ഇല്ലാതെ സംസ്ഥാന കോൺഗ്രസ് സ്വച്ഛമായി നീങ്ങുന്നതിനിടെയാണ് പാർട്ടിയിൽ അഭിപ്രായഭിന്നത രൂപപ്പെട്ടിരിക്കുന്നത്. ബില്ലിെൻറ പേരിൽ പാർട്ടിയെയും മുന്നണിയെയും സംസ്ഥാന നേതൃത്വം അനവസരത്തിലാണ് വിവാദച്ചുഴിയിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നത്. ഇത് അണികളെ നിരാശപ്പെടുത്തുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.