ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ മൂന്നാമത്തെ രാജി, എല്ലാം കോടതി ഇടപെടലില്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് കെ. ബാബു. സ്ത്രീ-കുടുംബ പ്രശ്നങ്ങളുടെ പേരിലായിരുന്നു ആദ്യരാജിയെങ്കില്‍ കോഴ ആരോപണമാണ് തുടര്‍ രാജികള്‍ക്ക് കാരണമായത്. മൂന്ന് രാജികളും കോടതി ഇടപെടലിനൊടുവിലാണ് സംഭവിച്ചതും.
 വനം മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍േറതായിരുന്നു ആദ്യരാജി. സ്ത്രീവിഷയ ആക്ഷേപത്തിനു പിന്നാലെ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ ആരോപണങ്ങളുമായി ഭാര്യ രംഗത്തുവന്നതോടെയാണ് ഗണേഷിന്  ഒഴിയേണ്ടിവന്നത്. 2013 ഏപ്രില്‍ ഒന്നിനായിരുന്നു രാജി. പിന്നീട് അദ്ദേഹം യു.ഡി.എഫ് വിട്ടു. ഇടതുസഹയാത്രികനായി.
രണ്ടാമത്തെ രാജി ധനമന്ത്രി കെ.എം. മാണിയുടേതായിരുന്നു. 2014 ഒക്ടോബറില്‍ ഉയര്‍ന്ന ബാര്‍കോഴ ആരോപണങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞവര്‍ഷം നവംബര്‍ 10ന് ആയിരുന്നു രാജി. ബാര്‍കോഴ കേസില്‍ ഹൈകോടതി നടത്തിയ പരാമര്‍ശമാണ് രാജിയിലേക്ക് എത്തിച്ചത്.  കോടതി പരാമര്‍ശം വന്നതിന്‍െറ പിറ്റേന്ന് പകലന്തിയോളം നീണ്ട രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കൊടുവിലായിരുന്നു രാജി.
കെ. ബാബുവിന്‍െറയും മന്ത്രിസ്ഥാനം തെറിപ്പിച്ചതും ബാര്‍കോഴ ആരോപണംതന്നെ. ആരോപണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവാണ് രാജിക്ക് കാരണമായത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍നിന്ന് രാജിവെക്കുന്ന ആദ്യകോണ്‍ഗ്രസ് മന്ത്രികൂടിയാണ് ബാബു. ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വിശ്വസ്തരില്‍ ഒരാളുമാണ്. രാജിവെച്ച  മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്തമായി സി.പി.എമ്മിനെതിരെ കടന്നാക്രമണം നടത്തിയും വിജിലന്‍സ് കോടതിയില്‍നിന്ന് ‘ഇരട്ടനീതി’ ഉണ്ടാകുന്നുവെന്ന് പരോക്ഷമായി സൂചിപ്പിച്ചുമായിരുന്നു രാജിപ്രഖ്യാപനം.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റശേഷം മൂന്നുമന്ത്രിമാര്‍ക്ക് പുറമെ കാബിനറ്റ് റാങ്കുള്ള ഗവ. ചീഫ് വിപ്പും രാജിവെച്ചു. മാണിഗ്രൂപ് നേതാവായിരുന്ന പി.സി. ജോര്‍ജിന് പാര്‍ട്ടിയുമായി ഇടഞ്ഞ് കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഏഴിനാണ് സ്ഥാനം ഒഴിയേണ്ടിവന്നത്. ഒടുവില്‍ പാര്‍ട്ടിവിടേണ്ടി വന്ന അദ്ദേഹത്തിന് കൂറുമാറ്റ നിരോധ നിയമമനുസരിച്ച് എം.എല്‍.എ സ്ഥാനവും നഷ്ടമായി.
2011 മേയ്18ന് അധികാരമേറ്റ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് സാങ്കേതികമായി മൂന്നരമാസംകൂടി കാലാവധിയുണ്ട്. എന്നാല്‍, മാര്‍ച്ച് ആദ്യംതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നാണ് കരുതപ്പെടുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.