ബിനോയ് വിശ്വം
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ഉപനേതൃ പദവി വേണമെന്ന ആവശ്യത്തിൽ സി.പി.ഐ ഉറച്ചുനിൽക്കുന്നതായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുമുന്നണിയിൽ സി.പി.ഐയുടെ സ്ഥാനം എന്താണെന്ന് പാർട്ടിക്കറിയാം. അതുകൊണ്ടു തന്നെയാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ടത്. എൽ.ഡി.എഫിൽ ഓരോ ഘടകകക്ഷിയുമായും സി.പി.ഐക്ക് ഉറ്റ ബന്ധമുണ്ട്. തങ്ങളുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പദവിയിൽ തീരുമാനമാകുന്നതു വരെ എൽ.ഡി.എഫിന്റെ പാർലമെന്ററി പാർട്ടി യോഗം വിളിക്കരുതെന്ന് സി.പി.ഐ നേരത്തേ കത്ത് നൽകിയിരുന്നു. പിന്നീട് യോഗം കൂടുന്നതിൽ എതിർപ്പില്ലെന്ന് മുന്നണിയെ അറിയിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഈ മാസം 17ന് ഇടതുമുന്നണി യോഗം വിളിച്ച സാഹചര്യത്തിൽ, ഇന്നു ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും ഉപനേതൃ പദവിയിൽ വിട്ടുവീഴ്ച ചെയ്യേണ്ടെന്നായിരുന്നു തീരുമാനം. ദേശീയ നേതൃത്വം മുമ്പുതന്നെ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതേ നിലപാട് മുന്നണി യോഗത്തിലും സി.പി.ഐ ആവർത്തിക്കണമെന്ന ആവശ്യം സെക്രട്ടറിയേറ്റ് യോഗത്തിലും ഉയർന്നു.
മുന്നണിയിലെ കീഴ്‌വഴക്കങ്ങൾ ചൂണ്ടിക്കാട്ടി ഈ ആവശ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും സാധിക്കില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞിട്ടുണ്ട്. കീഴ്‌വഴക്കങ്ങളേക്കാൾ രാഷ്ട്രീയ നിലപാടുകൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിപക്ഷ ഉപനേതൃപദവി സി.പി.ഐക്ക് നൽകാനാവില്ലെന്ന നിലപാടിലാണ് സി.പി.എം ഉറച്ചുനിൽക്കുകയാണ്. ഇടതു മുന്നണി പ്രതിപക്ഷത്തിരുന്ന കാലത്തെല്ലാം ഉപനേതാവ് പദവി വഹിച്ചിരുന്നത് സി.പി.എം തന്നെയാണെന്ന കീഴ്‌വഴക്കമാണ് അവർ മുന്നോട്ടു വെക്കുന്നത്. വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ കോടിയേരി ബാലകൃഷ്ണനാണ് ഉപനേതാവായതെന്നത് ഉൾപ്പെടെ സി.പി.എം ചൂണ്ടിക്കാട്ടുന്നു.
നിയമസഭയിൽ സി.പി.എം 26, സി.പി.ഐ 08 ആർ.ജെ.ഡി 01 എന്നിങ്ങനെ ആകെ 35 എം.എൽ.എമാരാണ് ഇടതു മുന്നണിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.