മുഖ്യമന്ത്രിയുടെ കള്ളപ്രചാരണം ആര്‍.എസ്.എസ് ബന്ധം പുറത്താകാതിരിക്കാന്‍ –സി.പി.എം

തിരുവനന്തപുരം: ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്ന ഉമ്മന്‍ ചാണ്ടിയും നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസുമായുള്ള ബന്ധം പുറത്തുവരാതിരിക്കാനാണ് സി.പി.എം-ആര്‍.എസ്.എസ് ബന്ധമെന്ന മുഖ്യമന്ത്രിയുടെ കള്ളപ്രചാരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷം ഒഴിവാക്കാന്‍ ആര്‍.എസ്.എസുമായി ഏതു ചര്‍ച്ചക്കും സി.പി.എം തയാറാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1977നെ അനുസ്മരിച്ച് ഭരണത്തുടര്‍ച്ച മുഖ്യമന്ത്രി സ്വപ്നം കാണുന്നു. അതു വ്യാമോഹമാണ്.
കണ്ണൂരില്‍ സമാധാനമുണ്ടാവാന്‍ ആര്‍.എസ്.എസ് ആയുധപരിശീലനം ഒഴിവാക്കണം.

ഉയര്‍ത്തിപ്പിടിച്ച കത്തി താഴെവെക്കുകയും വേണം. 1980കളില്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴും 1996ല്‍ വി.ആര്‍. കൃഷ്ണയ്യര്‍ ഇടപെട്ടും ആര്‍.എസ്.എസ്-സി.പി.എം ചര്‍ച്ച നടന്നു. പി.പി. മുകുന്ദന്‍െറ കാലത്തും നടന്നു. കോണ്‍ഗ്രസുമായുള്ള സംഘര്‍ഷത്തില്‍ കെ. സുധാകരനുമായും ചര്‍ച്ച നടത്തി. ഒരു കാലത്തും സി.പി.എം സമാധാനത്തിനെതിരു നിന്നിട്ടില്ല. സി.പി.എം ഒരുകാലത്തും ആര്‍.എസ്.എസുമായി വോട്ടുകച്ചവടം നടത്തിയിട്ടില്ല. സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹം. 1991ല്‍  കോ-ലീ-ബി കൂട്ടുകെട്ടുണ്ടാക്കിയത് കോണ്‍ഗ്രസാണ്. ഉമ്മന്‍ ചാണ്ടിയുടെ ബി.ജെ.പി ബന്ധത്തിന്‍െറ ഇടനിലക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്നും കോടിയേരി ആരോപിച്ചു.

ഉമ്മന്‍ ചാണ്ടിക്ക് ഇഷ്ടമായാലും ഇല്ളെങ്കിലും രാഷ്ട്രീയ രംഗത്ത് സമാധാനം കൈവരിക്കാനുള്ള ഏതു ശ്രമങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷം നിലനിന്നുകാണണം എന്ന ഉമ്മന്‍ ചാണ്ടിയുടെ ദുരാഗ്രഹമാണ് പുറത്തുവന്നത്.

ആര്‍.എസ്.എസ് തലവന്‍ സമാധാന ചര്‍ച്ചക്ക് സന്നദ്ധത പരോക്ഷമായി പ്രകടിപ്പിച്ചപ്പോള്‍ പോലും ക്രിയാത്മകമായാണ് സി.പി.എം പ്രതികരിച്ചത്. അതിനെ സ്വാഗതം ചെയ്യുകയും സമാധാന ശ്രമങ്ങള്‍ ആരു നടത്തിയാലും പ്രോത്സാഹനം നല്‍കുകയുമാണ് ഒരു മുഖ്യമന്ത്രിയുടെ കടമ. ഇതിനു പകരം രാഷ്ട്രീയ ദുഷ്ടലാക്കോടെ പദവി മറന്ന് സംസാരിക്കുകയാണ് അദ്ദേഹമെന്ന് പിണറായി പ്രസ്താവനയില്‍ പറഞ്ഞു. കണ്ണൂരിലെ അക്രമം അവസാനിപ്പിക്കാന്‍  ആര്‍.എസ്.എസുമായി ചര്‍ച്ചയാവാമെന്ന സി.പി.എം നിലപാടിനെ ദുര്‍വ്യാഖ്യാനം ചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഞെളിയാന്‍ ശ്രമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. അക്രമങ്ങള്‍ അമര്‍ച്ച ചെയ്യാനുള്ള ശ്രമത്തെ ആര്‍.എസ്.എസും ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടാണെന്ന ഉമ്മന്‍ ചാണ്ടിയുടെ വ്യാഖ്യാനം സ്വന്തം രാഷ്ട്രീയ കള്ളക്കളികള്‍ പുറത്തേക്ക് വരുന്നതിന്‍െറ സൂചനയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആര്‍.എസ്.എസും തമ്മിലുണ്ടാക്കിയ അവിശുദ്ധ സഖ്യവും നാട്ടില്‍ മുഴുവന്‍ പാട്ടാണ്. ആര്‍.എസ്.എസുമായി വെള്ളാപ്പള്ളി നടേശന്‍ കൂട്ടുകൂടുമ്പോള്‍ ഹല്ളേലുയ പാടുന്ന ആളാണ് ഉമ്മന്‍ ചാണ്ടിയെന്നും വി.എസ് ആരോപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.